ആലിൻ ഷെറിന്റെ വീട്ടിൽ മുഖ്യമന്ത്രിയെത്തി; കുടുംബാംഗങ്ങളെ സന്ദർശിച്ചു

ആലിൻ ഷെറിൻ എബ്രഹാമിന്റെ വീട്ടിലെത്തി മാതാപിതാക്കളെ ആശ്വസിപ്പിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ
പത്തനംതിട്ട: അവയവ ദാനത്തിൽ പുതു ചരിത്രമെഴുതിയ ആലിൻ ഷെറിൻ എബ്രഹാമിന്റെ വീട് മുഖ്യമന്ത്രി സന്ദർശിച്ചു. ആലിന്റെ കുടുംബാംഗങ്ങളോട് സംസാരിച്ച മുഖ്യമന്ത്രി തന്റെ അനുശോചനം അറിയിക്കുകയും ചെയ്തു. വേർപാടിന്റെ വേദനയിലും അവയവദാനത്തിന്റെ മഹത്തായ സന്ദേശം നൽകിയ ആലിന്റെ മാതാപിതാക്കളെ മുഖ്യമന്ത്രി പിണറായി വിജയൻ പ്രശംസിച്ചിരുന്നു. ആലിന്റെ വേർപാടിൽ ദുഃഖിതരായ കുടുംബത്തിനൊപ്പം കേരളമൊട്ടാകെയുണ്ടെന്ന സന്ദേശംകൂടിയായി മുഖ്യമന്ത്രിയുടെ സന്ദർശനം. ആരോഗ്യമന്ത്രി വീണാ ജോർജ്, സിപിഐ എം പത്തനംതിട്ട ജില്ലാ സെക്രട്ടറി രാജു എബ്രഹം എന്നിവരും മുഖ്യമന്ത്രിക്കൊപ്പം ആലിന്റെ വീട്ടിലെത്തിയിരുന്നു.
പത്തനംതിട്ട മല്ലപ്പള്ളി സ്വദേശികളായ അരുൺ എബ്രഹാമിന്റെയും ഷെറിൻ ആൻ ജോണിന്റെയും മകളാണ് ആലിൻ. അമ്മ ഷെറിൻ ആൻ ജോണിനും മറ്റു ബന്ധുക്കൾക്കുമൊപ്പം ആലിൻ സഞ്ചരിച്ച കാർ കഴിഞ്ഞ അഞ്ചിനാണ് എംസി റോഡിൽ പള്ളം ബോർമ കവല ജങ്‌ഷനുസമീപം എതിർദിശയിൽനിന്നെത്തിയ കാറുമായി കൂട്ടിയിടിച്ചത്. ഗുരുതരമായി പരിക്കേറ്റ കുഞ്ഞിനെ ചങ്ങനാശ്ശേരിയിലേയും തിരുവല്ലയിലേയും ആശുപത്രികളിലേക്കും പിന്നീട് ഫെബ്രുവരി ഏഴിന് കൊച്ചിയിലെ അമൃത ആശുപത്രിയിലും പ്രവേശിപ്പിച്ചു.
മരണത്തിന് തോൽപ്പിക്കാനാവാത്ത സ്നേഹസാന്നിധ്യമായാണ് ആലിനിന്റെ മടക്കം. വേർപാടിന്റെ വേദനയിലും അഞ്ചുകുരുന്നുകൾക്ക് പുതുജീവനേകാൻ കഴിഞ്ഞതിന്റെ ചാരിതാർഥ്യത്തിലാണ് ആലിനിന്റെ കുടുംബം. കേരളത്തിന്റെ അവയവദാന ചരിത്രത്തിലെ ഏറ്റവും ഹൃദയസ്പർശിയായ അധ്യായത്തിനാണ് ശനിയാഴ്ച ലോകം സാക്ഷ്യം വഹിച്ചത്. മസ്തിഷ്ക മരണം സംഭവിച്ച പത്തുമാസക്കാരി ആലിൻ സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവായപ്പോൾ, ആലിന്റെ കരൾ സ്വീകരിച്ച ആറുമാസക്കാരി ധ്രിയ ഏറ്റവും പ്രായം കുറഞ്ഞ സ്വീകർത്താവായി മാറി.










0 comments