ഹിമാചലിൽ കുടുങ്ങിയ മലയാളി യാത്രാസംഘത്തിന്റെ സുരക്ഷ ഉറപ്പാക്കണം; കത്തയച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: കനത്ത മഴയിലും മണ്ണിടിച്ചിലിലും റോഡുകൾ തകർന്നതോടെ ഹിമാചലിൽ കുടുങ്ങിയ കേരളത്തിൽ നിന്നുള്ള 18 ടൂറിസ്റ്റുകൾക്ക് സുരക്ഷ ഉറപ്പാക്കണമെന്ന് ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി സുഖ് വിന്ദർ സിംഗ് സുഖുവിനോട് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ. വിനോദസഞ്ചാരത്തിന് പോയ 25 പേരടങ്ങുന്ന സംഘമാണ് ഹിമാചലിലെ കൽപയിൽ കുടുങ്ങിയത്. ഇവരെ രക്ഷിക്കുന്നതിനുള്ള സത്വര ഇടപെടൽ ഉണ്ടാവണമെന്ന് ആവശ്യപ്പെട്ടാണ് മുഖ്യമന്ത്രി കത്തയച്ചത്.
കേരളത്തിൽ നിന്നുള്ള ഉദ്യോഗസ്ഥർ ഹിമാചൽ സർക്കാരിലെ സർക്കാർ ഉദ്യോഗസ്ഥരുമായി ആശയ വിനിമയം നടത്തിവരുന്നുണ്ട്. കുടുങ്ങി കിടക്കുന്നവരുടെ സുരക്ഷയും സുഗമമായ മടങ്ങിവരവും ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി ഹിമാചൽ സർക്കാരിനോട് ആവശ്യപ്പെട്ടു. മിന്നൽ പ്രളയം ഉണ്ടായ ഹിമാചൽ പ്രദേശിലെ ജനങ്ങൾക്ക് കേരളത്തിൻ്റെ ഐക്യദാർഢ്യവും മുഖ്യമന്ത്രി അറിയിച്ചു.
നോർക്ക വഴി ഹിമാചൽ പ്രദേശ് സർക്കാരിനെ അറിയിച്ചിട്ടുണ്ടെന്നും സംഘത്തെ തിരികെ എത്തിക്കാനുള്ള ശ്രമം നടത്തുന്നുണ്ടെന്ന് ഡൽഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധി കെ വി തോമസ് അറിയിച്ചിരുന്നു. ആഗസ്ത് 25നാണ് സംഘം ഡൽഹിയിൽ നിന്ന് ഹിമാചലിലെ സ്പിറ്റി വാലിയിലേക്ക് പോയത്. പ്രദേശത്തുണ്ടായ കനത്ത മഴയിലും മണ്ണിടിച്ചിലിലും ഷിംലയിലേക്കുള്ള റോഡ് തകർന്നിരുന്നു. ഇതോടെ സംഘം മടങ്ങാനാവാതെ ഹിമാചലിൽ കുടുങ്ങുകയായിരുന്നു. കൽപ ഗ്രാമത്തിലെ ഹോട്ടലിലാണ് നിലവിൽ സംഘമുള്ളതെന്നാണ് വിവരം.
സംഘം നിലവിൽ സുരക്ഷിതരാണ്. എന്നാൽ വെള്ളവും ഭക്ഷണവുമുൾപ്പെടെ ആവശ്യ സാധനങ്ങളുടെ ലഭ്യത കുറവാണെന്നും എത്രയും പെട്ടെന്ന് തിരികെ എത്തിക്കാനുള്ള ശ്രമങ്ങൾ നടത്തണമെന്നും സംഘം അഭ്യർഥിച്ചു. മലയാളികൾ താമസിക്കുന്ന ഹോട്ടലിൽ എത്തി വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്. ഹിമാചലിൽ ഇപ്പോഴും മഴ തുടരുന്നുണ്ട്. പലയിടങ്ങളിലായി മണ്ണിടിച്ചിലും റിപ്പോർട്ട് ചെയ്യുന്നുണ്ട്. നാളെ വൈകുന്നേരത്തോടെ സംഘത്തെ ഷിംലയിൽ എത്തിക്കാൻ കഴിയുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.









0 comments