ഓടിക്കൊണ്ടിരുന്ന കാറിലെ തീപിടിത്തം: ഭാര്യയ്ക്ക് പിന്നാലെ ചികിത്സയിലായിരുന്ന ഭർത്താവും മരണത്തിന് കീഴടങ്ങി

റിജിൻ ലാൽ, സോന
പേരാമ്പ്ര: ചെറുവണ്ണൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഗർഭിണിയായ യുവതി മരിച്ച സംഭവത്തിൽ, ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ഭർത്താവും മരണപ്പെട്ടു. ചെറുവണ്ണൂർ കക്കറ മുക്ക് പൂവ്വത്തും ചാലിൽ റിജിൻ ലാൽ (30) ആണ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ ബേൺ ഐസിയുവിൽ വെച്ച് മരണത്തിന് കീഴടങ്ങിയത്. മെയ് 15-ന് രാത്രി ഒമ്പതരയോടെ കക്കറ മുക്ക് റോഡിലായിരുന്നു നാടിനെ നടുക്കിയ ദുരന്തം നടന്നത്.
അപകടസമയത്ത് കാറിന്റെ പിൻസീറ്റിലായിരുന്ന റിജിന്റെ ഭാര്യ സോന (28) സംഭവസ്ഥലത്തുതന്നെ മരിച്ചിരുന്നു. ആറ് മാസം ഗർഭിണിയായിരുന്ന സോനയെ ആശുപത്രിയിൽ കാണിച്ച്, ബന്ധുവീടും സന്ദർശിച്ച് മടങ്ങുന്നതിനിടെ വീടിന് തൊട്ടടുത്തെത്താറായപ്പോഴാണ് ഉഗ്രസ്ഫോടനത്തോടെ കാറിന് തീപിടിച്ചത്.
തീപിടിത്തമുണ്ടായ ഉടൻ കടുത്ത പൊള്ളലുകളോടെ കാറിൽ നിന്നും പുറത്തുചാടിയ റിജിൻ സമീപത്തെ തോട്ടിലേക്ക് വീഴുകയായിരുന്നു. ശബ്ദം കേട്ടോടിയെത്തിയ നാട്ടുകാർ തൊട്ടടുത്ത നെൽവയലിലെ വെള്ളം കോരിയൊഴിച്ചാണ് തീയണച്ചത്. തുടർന്ന് റിജിൻ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ കാറിന്റെ പിൻസീറ്റ് പരിശോധിച്ചപ്പോഴാണ് പൂർണ്ണമായും കത്തിക്കരിഞ്ഞ നിലയിൽ സോനയുടെ മൃതദേഹം കണ്ടെത്തിയത്. മൂന്ന് വർഷം മുൻപായിരുന്നു ഇവരുടെ പ്രണയവിവാഹം.
സംഭവം സോനയുടെ ആസൂത്രിതമായ ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഫോറൻസിക് പരിശോധനയിൽ കാറിനുള്ളിൽ പെട്രോളിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു. കൂടാതെ, അപകടം നടക്കുന്നതിന് തൊട്ടുമുമ്പ് പേരാമ്പ്ര ടൗണിലെ പെട്രോൾ പമ്പിൽ നിന്ന് ഒരു യുവതി കന്നാസിൽ പെട്രോൾ വാങ്ങുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. ദൃശ്യങ്ങളിലുള്ളത് മരിച്ച സോന തന്നെയെന്നാണ് പൊലീസ് നൽകുന്ന സൂചന. സംഭവത്തിൽ പേരാമ്പ്ര പൊലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.










0 comments