print edition കൗൺസിലർ ഭക്ഷ്യക്കിറ്റ് അടിച്ചുമാറ്റിയ സംഭവം ; പൊലീസ് പരാതിക്കാരന്റെ മൊഴിയെടുത്തു

ചേർത്തല
അതിദരിദ്രരുടെ പട്ടികയിൽ ഉൾപ്പെട്ട വ്യക്തിക്ക് നഗരസഭ നൽകിയ ഭക്ഷ്യക്കൂപ്പൺ കോൺഗ്രസ് കൗൺസിലർ അടിച്ചുമാറ്റിയ സംഭവത്തിൽ പൊലീസ് പരാതിക്കാരന്റെ മൊഴിയെടുത്തു. ഞായർ രാവിലെ ചന്ദ്രാനന്ദമഠത്തിൽ ആനന്ദകുമാറിന്റെ വീട്ടിലെത്തിയാണ് പൊലീസ് മൊഴി രേഖപ്പെടുത്തിയത്.
അതിദാരിദ്ര്യ നിർമാർജന പദ്ധതി ഗുണഭോക്താവ് ആനന്ദകുമാറിന്റെ 22 മാസത്തെ കൂപ്പണാണ് ചേർത്തല നഗരസഭ 25–-ാം വാർഡ് കൗൺസിലർ എം എ സാജു സാജു അടിച്ചുമാറ്റിയത്. ആനന്ദകുമാറിന്റെ പരാതി നഗരസഭാ സെക്രട്ടറി പരിശോധനാ റിപ്പോർട്ട് സഹിതം ചേർത്തല പൊലീസിന് കൈമാറുകയായിരുന്നു.
നഗരസഭയുടെ അന്വേഷണത്തിൽ മറ്റൊരു വനിതാ ഗുണാഭോക്താവിന്റെ കൂപ്പണും ഇയാൾ സമാനരീതിയിൽ അടിച്ചുമാറ്റിയതായി കണ്ടെത്തി. പരാതിയിൽ പ്രാഥമികാന്വേഷണമാണ് ചേർത്തല പൊലീസ് നടത്തുന്നത്. തട്ടിപ്പ് സ്ഥിരീകരിക്കുന്ന വിശദമൊഴി പൊലീസിന് ലഭിച്ചെന്നാണ് വിവരം. തട്ടിപ്പിനിരയായ വയോധികയുടെ മൊഴിയും ശേഖരിച്ചു. ഇവർ മകളുടെ വീട്ടിലായതിനാൽ അവിടെയെത്തിയാണ് മൊഴിയെടുത്തത്.
പ്രാഥമികാന്വേഷണ റിപ്പോർട്ട് തിങ്കളാഴ്‌ച ഡിവൈഎസ്‌പി മുഖേന ഉന്നത ഉദ്യോഗസ്ഥർക്ക് കൈമാറും. തുടർന്നാകും വിജിലൻസ് അന്വേഷണം ഉൾപ്പെടെയുള്ളവയിൽ തീരുമാനം. തട്ടിപ്പിൽ പ്രതിഷേധിച്ചും കൂപ്പൺ തട്ടിയെടുത്ത കൗൺസിലർ എം എ സാജുവിന്റെ രാജി ആവശ്യപ്പെട്ടും എൽഡിഎഫ് നേതൃത്വത്തിൽ ഞായർ വൈകിട്ട് പ്രകടനവും സമ്മേളനവും നടന്നു.










0 comments