വീടിന്റെ പിൻവാതിലിലൂടെ ഇറങ്ങിപ്പോയി ചെന്നിത്തല; മന്ത്രിസഭയിൽ ചേരില്ല? കടുത്ത അതൃപ്തി

ചെന്നിത്തലയുടെ വീട്ടിൽ പ്രകോപിതരായ പ്രവർത്തകരെ നിയന്ത്രിക്കുന്ന ജ്യോതികുമാർ ചാമക്കാല (ഇടത്), രമേശ് ചെന്നിത്തല (വലത്)
തിരുവനന്തപുരം: മുഖ്യമന്ത്രിയായി വി ഡി സതീശനെ ഹൈക്കമാൻഡ് പ്രഖ്യാപിച്ചതിൽ കടുത്ത അതൃപ്തി അറിയിച്ച് മുതിർന്ന നേതാവ് രമേശ് ചെന്നിത്തല. തന്റെ സീനിയോരിറ്റി പരിഗണിക്കുകയോ, പാർടിയിൽ അച്ചടക്കം പാലിച്ച് നിന്നിട്ടും അവഗണിച്ചെന്നും ചെന്നിത്തല കോൺഗ്രസ് നേതൃത്വത്തോട് പരാതിപ്പെട്ടതായാണ് റിപ്പോർട്ടുകൾ. പ്രതിഷേധത്തിന്റെ ഭാഗമായി, യുഡിഎഫ് മന്ത്രിസഭയിലേക്ക് ഇല്ലെന്ന് ചെന്നിത്തല അറിയിച്ചതായും സൂചനകളുണ്ട്. വ്യാഴാഴ്ച നിശ്ചയിച്ച കോൺഗ്രസ് നിയമസഭാകക്ഷിയോഗത്തിൽ ചെന്നിത്തല പങ്കെടുക്കില്ല.
വ്യാഴം രാവിലെ മുതൽ തിരുവനന്തപുരത്തെ വസതിയിലായിരുന്നു ചെന്നിത്തല. മുഖ്യമന്ത്രിപ്പോരിൽ വി ഡി സതീശനും കെ സി വേണുഗോപാലും തമ്മിലുള്ള പോര് കടുത്തതോടെ അനുരഞ്ജന നീക്കമെന്ന നിലയിൽ ചെന്നിത്തലയെ ഹൈക്കമാൻഡ് നിർദേശിക്കുമെന്നായിരുന്നു അണികളുടെ പ്രതീക്ഷ. രാവിലെ അദ്ദേഹത്തിന്റെ വീട്ടിൽ അണികൾ തമ്പടിക്കുകയും ചെയ്തിരുന്നു.
എന്നാൽ, സതീശൻ എന്ന പേരിലേക്ക് ഹൈക്കമാൻഡ് എത്തുന്നു എന്നറിഞ്ഞതോടെ തിരുവനന്തപുരത്തുനിന്നും ചെന്നിത്തല മടങ്ങി. വീടിന് മുന്നിൽ കാത്തുനിന്ന മാധ്യമങ്ങളോട് പ്രതികരിക്കാതെ പിൻവാതിലിലൂടെ ഇറങ്ങിപ്പോകുകയായിരുന്നു. സതീശനാണ് മുഖ്യമന്ത്രിയെന്ന പ്രഖ്യാപനം വന്നതോടെ ചെന്നിത്തലയുടെ അനുയായികൾ പ്രകോപിതരായി. വീട്ടിലുണ്ടായിരുന്ന ജ്യോതികുമാർ ചാമക്കാല ഉൾപ്പെടെയുള്ള നേതാക്കൾ ഇടപെട്ടാണ് പ്രവർത്തകരെ നിയന്ത്രിച്ചത്. മുഖ്യമന്ത്രി പ്രഖ്യാപനം വന്ന് മണിക്കൂറുകൾ കഴിഞ്ഞിട്ടും മാധ്യമങ്ങളോട് പ്രതികരിക്കാൻ തയ്യാറായിട്ടില്ല. സതീശന് മറ്റ് നേതാക്കൾ സോഷ്യൽമീഡിയയിലൂടെ ആശംസകൾ അറിയിച്ചപ്പോൾ ചെന്നിത്തല അതിനും മുതിർന്നിട്ടില്ല.










0 comments