print edition ഭാഗ്യം തരില്ല ഇൗ ‘കെമിക്കൽ നാണയം’ ; സമൂഹമാധ്യമങ്ങളിൽ തട്ടിപ്പ് സജീവം


ശ്രീരാജ് ഓണക്കൂർ [email protected]
Published on Feb 23, 2026, 02:11 AM | 1 min read
കൊച്ചി
‘വീട്ടിൽ വച്ചാൽ ഭാഗ്യവും പണവും തരുന്ന’ കെമിക്കൽ നാണയത്തിന്റെ പേരിൽ സമൂഹമാധ്യമങ്ങളിൽ തട്ടിപ്പ് സജീവം. ലക്ഷങ്ങൾ വിലയുള്ള നാണയത്തെക്കുറിച്ചുള്ള കുറിപ്പുകൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നതിനാൽ ജാഗ്രത പാലിക്കണമെന്ന് പൊലീസിന്റെ മുന്നറിയിപ്പ്. നാണയത്തിന്റെ വീഡിയോയും കുറിപ്പുകളും ഇൻസ്‌റ്റഗ്രാം, -ഫേസ്‌ബുക്ക് അടക്കമുള്ള സമൂഹമാധ്യമങ്ങളിലാണ് കൂടുതലും പ്രചരിപ്പിക്കുന്നത്.
ലാബിൽ പ്രത്യേക രാസപരീക്ഷണം നടത്തിയാണ് നാണയം നിർമിച്ചതെന്ന് അവകാശപ്പെട്ടാണ് തട്ടിപ്പ്.
നൂലിൽ കെട്ടിയ സൂചി നാണയത്തിനു മുകളിൽ കാണിച്ചാൽ 90 ഡിഗ്രിയിൽ കറങ്ങുന്നതിന്റെ വീഡിയോയും തട്ടിപ്പുസംഘം ഇടുന്നുണ്ട്. ഉജാല കലക്കിയ വെള്ളത്തിൽ നാണയമിട്ടാൽ നീലനിറം മാറുന്നതും വീഡിയോകളിലുണ്ട്. കാന്തംപോലെ നാണയം അരിമണികളെ വലിച്ചടുപ്പിക്കുന്നതും കാണിക്കുന്നു. കടുത്ത അഗ്‌നിബാധയെയും നാണയം അതിജീവിക്കുമെന്ന് തട്ടിപ്പുസംഘം അവകാശപ്പെടുന്നു.
കുറിപ്പിൽ കാണുന്ന നന്പറിലേക്ക് വിളിച്ചാൽ തമിഴിലാണ് സംസാരം. നാണയം വീട്ടിൽവച്ചാൽ ഐശ്വര്യം വരുമെന്നും പണം വന്ന് നിറയുമെന്നുമെല്ലാം അവകാശപ്പെടും. നാണയത്തിന്റെ ‘അത്ഭുതസിദ്ധി’കൾ കാണിക്കുന്ന വീഡിയോകളും വാട്‌സാപ്പിൽ അയച്ചുതരും.
വിലയായി ചോദിക്കുന്നത് രണ്ട് ലക്ഷമാണ്. വാങ്ങാൻ തയ്യാറാവുന്നവർക്ക് വിലയിൽ അൽപ്പം ‘വിട്ടുവീഴ്‌ച’ ചെയ്യും. ക്യാഷ് ഓൺ ഡെലിവറിയായി അയച്ചുതരാമെന്നാണ് വാഗ്‌ദാനം. നേരിട്ടെത്തി വാങ്ങാനാണെങ്കിൽ മൈസൂരുവിലെ വിലാസവും ലൊക്കേഷനും നൽകും. ഇവിടെയെത്തി പണം നൽകിയാൽ നാണയം കൈമാറാമെന്നാണ് വാഗ്‌ദാനം. ഇത്തരം തട്ടിപ്പുപേജുകളിൽനിന്നും അക്കൗണ്ടുകളിൽനിന്നും അകലം പാലിക്കണമെന്നാണ് പൊലീസിന്റെ മുന്നറിയിപ്പ്.










0 comments