print edition നെല്ലിന് അധികബോണസ് നൽകരുത്: കർഷകരോട് ബിജെപിയുടെ കൊടുംക്രൂരത

സുനീഷ് ജോ
Published on Feb 08, 2026, 12:58 AM | 1 min read
തിരുവനന്തപുരം: കേരളത്തിലെ നെൽകർഷകരെ സഹായിക്കാൻ സംസ്ഥാന സർക്കാർ നൽകുന്ന അധിക ബോണസ് നിർത്തലാക്കണമെന്ന കേന്ദ്രസർക്കാർ നിർദേശം അതിജീവനത്തിനായി പൊരുതുന്ന നെൽകർഷകരോടുള്ള കൊടും ക്രൂരത. കേന്ദ്രം നൽകുന്ന താങ്ങുവില കിലോയ്‌ക്ക് 23.69 രൂപയാണ്. ഇതിനു പുറമെയാണ് കർഷകരെ സഹായിക്കാനായി സംസ്ഥാനസർക്കാർ 6.31 രൂപ പ്രോത്സാഹന ബോണസ് നൽകുന്നത്. ഇത് ഉൾപ്പെടെയാണ് കർഷകർക്ക് 30 രൂപ നൽകുന്നത്. ഇൗ അധിക തുക നിർത്തലാക്കാനാണ് കേന്ദ്ര നിർദേശം.
ഒന്ന്, രണ്ട് സീസണുകളിലായി 2.50 ലക്ഷം കർഷകരിൽനിന്നായി ശരാശരി ഏഴുലക്ഷം മെട്രിക്‌ടൺ നെല്ലാണ് ഒരുവർഷം സംഭരിക്കുന്നത്. 95 ശതമാനം നെല്ലും സംഭരിക്കുന്നുണ്ട്. അധിക ബോണസിന് പുറമേ കൃഷി പ്രോത്‌സാഹനത്തിന് നിരവധി സബ്‌സിഡികളും സർക്കാർ നൽകുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് ഉൽപ്പാദനം പിടിച്ചുനിർത്തുന്നത്. കേന്ദ്രസർക്കാരിന്റെ തുച്ഛമായ താങ്ങുവില കൊണ്ടുമാത്രം കർഷകർക്ക് മുന്നോട്ടുപോകാനാകില്ല. ദേശീയതലത്തിൽ നെല്ലിന്റെ ഉൽപ്പാദനചെലവ് കിലോയ്‌ക്ക് 15.79 രൂപയാണ്. അത് അടിസ്ഥാനപ്പെടുത്തിയാണ് കേന്ദ്രസർക്കാർ താങ്ങുവില നിശ്‌ചയിച്ചത്. അതേസമയം കേരളത്തിലെ ഉൽപ്പാദനചെലവ് 21.46 രൂപയാണ്. ഇതിന്റെ ഒന്നര ഇരട്ടി കണക്കാക്കിയാൽ 32.19 രൂപ ലഭിക്കണം. ഇൗ സാഹചര്യത്തിലാണ് കേരളം താങ്ങുവില 40 രൂപയായി ഉയർത്തണമെന്ന് ആവശ്യപ്പെടുന്നത്.
ഇന്ത്യ– അമേരിക്ക വ്യാപാര കരാറിന്റെ ഭാഗമായാണ് കേന്ദ്ര തീരുമാനം. അമേരിക്കയിൽനിന്നുള്ള ഭക്ഷ്യധാന്യത്തിന് നികുതി പൂർണമായി കേന്ദ്രം ഇളവ് ചെയ്‌ത് നൽകിയിട്ടുണ്ട്. ഉപഭോക്‌തൃസംസ്ഥാനമായ കേരളത്തിൽ റേഷൻകാർഡുകാരിൽ 53 ശതമാനംപേർക്കും ഭക്ഷ്യധാന്യ വിഹിതമില്ല. കാർഷികമേഖല തകരുന്നതിന് ഒപ്പം അരിയുടെയും ഗോതന്പിന്റെയും വില കുതിച്ചുയരാനും ഇപ്പോഴത്തെ നിർദേശം കാരണമാകും. തൊഴിൽ പ്രതിസന്ധിയും രൂക്ഷമാകും.










0 comments