print edition കേരളം 518 പൊലീസ് സ്റ്റേഷനിലും സിസിടിവി സ്ഥാപിച്ചു ; സുപ്രീംകോടതിയെ അറിയിച്ചു

ന്യൂഡല്‍ഹി
കേരളത്തിലെ ആകെയുള്ള 548 പൊലീസ് സ്റ്റേഷനുകളില്‍ 518ലും സിസിടിവി സ്ഥാപിച്ചെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. ബാക്കി സ്റ്റേഷനുകളില്‍ സിസിടിവി സ്ഥാപിക്കാനുള്ള നടപടി പുരോഗമിക്കുന്നു. സ്റ്റേഷനുകളില്‍ സിസിടിവി സ്ഥാപിക്കണമെന്ന ഉത്തരവ് പാലിച്ചെന്ന് കാട്ടിയുള്ള റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്. രാപകൽ പ്രവര്‍ത്തിക്കുന്ന 12 സിസിടിവി ക്യാമറകളാണ് ഓരോ സ്റ്റേഷനിലുമുള്ളത്. ഇന്‍സ്‌പെക്‌ടറുടെയും സബ് ഇന്‍സ്‌പെക്‌ടറുടെയും ഡ്യൂട്ടി ഓഫീസറുടെയും മുറികളും ഇതിലുള്‍പ്പെടും. രാത്രിദൃശ്യങ്ങളും ശബ്‌ദവും രേഖപ്പെടുത്തും. ക്രമക്കേട് കണ്ടെത്താനും സംവിധാനമുണ്ട്.
ഒന്നാം ഘട്ടത്തില്‍ 520 സ്റ്റേഷനുകളിലാണ് സിസിടിവി സ്ഥാപിക്കാന്‍ തീരുമാനിച്ചത്. ഇതില്‍ മാഞ്ഞൂരില്‍ സ്റ്റേഷന്‍ പ്രവര്‍ത്തനം തുടങ്ങാത്തതും വൈത്തിരിയിൽ അറ്റകുറ്റപ്പണി നടക്കുന്നതും കാരണം സ്ഥാപിക്കാനായിട്ടില്ല. സിസിടിവി സ്ഥാപിച്ച സ്റ്റേഷനുകളില്‍ 483 എണ്ണം ക്രമസമാധാന പാലനത്തിനുള്ളതാണ്. 13 റെയില്‍വേ പൊലീസ് സ്റ്റേഷനും 14 വനിതാ സ്റ്റേഷനും 10 തീരദേശ സ്റ്റേഷനും ഇതില്‍ ഉള്‍പ്പെടുന്നു. രണ്ടാം ഘട്ടത്തില്‍ 20 സൈബര്‍ പോലീസ് സ്റ്റേഷന്‍ ഉള്‍പ്പടെ 28 പോലീസ് സ്റ്റേഷനുകളില്‍ക്കൂടി സിസിടിവി സ്ഥാപിക്കാനുള്ള പ്രവർത്തനം 2026 ജനുവരി 27-നകം പൂര്‍ത്തിയാക്കും –സര്‍ക്കാര്‍ അറിയിച്ചു. രാജസ്ഥാനിലെ കസ്റ്റഡി മർദനങ്ങളെ തുടർന്ന് സെപ്‌തംബറിൽ സ്വമേധയാ എടുത്ത കേസിലാണ് രാജ്യത്തെ എല്ലാ പൊലീസ് സ്റ്റേഷനിലും കേന്ദ്ര ഏജൻസികളുടെ ഓഫീസിലും സിസിടിവി സ്ഥാപിക്കാൻ ഉത്തരവിട്ടത്.










0 comments