print edition ഡിജിപി എസ് ശ്രീജിത്തിനെതിരായ കേസ്; ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറി നേരിട്ട് ഹാജരാകണം

കൊച്ചി : ഡിജിപി എസ് ശ്രീജിത്തിനെതിരായ വിജിലൻസ് അന്വേഷണ പരാതിയിൽ കോടതി ഉത്തരവുകൾ പാലിക്കാത്തതിനെത്തുടർന്ന് ആഭ്യന്തര–വിജിലൻസ് വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി മിൻഹാജ് ആലം വ്യാഴാഴ്ച നേരിട്ട് ഹാജരായി വിശദീകരണം നൽകണമെന്ന് ജസ്റ്റിസ് എ ബദറുദ്ദീൻ ഉത്തരവിട്ടു. അന്വേഷണം വെെകുന്നതിൽ ഹൈക്കോടതി അതൃപ്തി രേഖപ്പെടുത്തി. ശ്രീജിത്തിന് എതിരായ പരാതിക്കാരന്റെ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് കാണിച്ച് ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറി സമർപ്പിച്ച റിപ്പോർട്ട് ചോദ്യം ചെയ്‌തുള്ള ഹർജിയിലാണ് ഹൈക്കോടതിയുടെ നടപടി.
അനുമതിയില്ലാതെ വിദേശയാത്ര നടത്തിയെന്നും സ്വകാര്യസ്ഥാപനത്തിന്റെ ഉദ്ഘാടനത്തിൽ യൂണിഫോം ധരിച്ച് പങ്കെടുത്തെന്നുമാണ് ശ്രീജിത്തിനെതിരായ ആരോപണം. വിദേശത്തെ സ്ഥാപനത്തിൽ ശ്രീജിത്തിന് പങ്കാളിത്തമുണ്ടെന്നും പരാതിക്കാരൻ ദിപിൻ എടവന ആരോപിച്ചിരുന്നു. ഹർജിക്കാരനെ തനിച്ചിരുത്തി ഹിയറിങ് നടത്താൻ കോടതി നേരത്തേ നിർദേശിച്ചിരുന്നു. എന്നാൽ, സർക്കാർ ഇതിന് സമയം തേടി ഉപഹർജി സമർപ്പിച്ചതിൽ കോടതി അതൃപ്തി രേഖപ്പെടുത്തി.
ആരോപണവിധേയനായ ഉദ്യോഗസ്ഥന്റെ സാന്നിധ്യത്തിൽ വിജിലൻസ് മൊഴിയെടുക്കാൻ വിളിച്ചതിനെ പരാതിക്കാരൻ എതിർത്തിരുന്നു. പരാതിക്കാരന്റെ അഭാവത്തിലാണ്, ശ്രീജിത്തിനെതിരായ ആരോപണം വ്യാജമാണെന്ന് റിപ്പോർട്ട് നൽകിയത്. ഇത് ശരിയായ നടപടിയല്ലെന്നും പരാതിക്കാരനെ ഒറ്റയ്ക്ക് കേൾക്കണമെന്നും കോടതി പറഞ്ഞു.










0 comments