print edition ഇവിടെ ഏലത്തിന് കരുതലിൻ സുഗന്ധം

കൽപ്പറ്റ
: വെള്ളപ്പൻകണ്ടിയിൽ വിളയുന്ന ഏലത്തിന് മനുഷ്യത്വത്തിന്റെ ഗന്ധമുണ്ട്. യുഡിഎഫ് വെടിയുതിർത്ത് മുത്തങ്ങയിൽനിന്ന് ഇറക്കിവിട്ടവരെ കരുതലോടെ ചേർത്തണച്ച ഒരു സർക്കാരിന്റെ സുഗന്ധം. മേപ്പാടി കള്ളാടി വെള്ളപ്പൻകണ്ടിയിൽ കയ്‌മയുടെ സ്ഥലത്താണ് ഏലം പൂക്കുന്നത്. മുത്തങ്ങയിലെ സമരഭടനായിരുന്ന കയ്‌മയ്‌ക്ക് ഒന്നാം പിണറായി സർക്കാരാണ് ഭൂമി നൽകിയത്. മകൻ മണിയനും കുടുംബവുമാണ് ഇവിടെകൃഷി ചെയ്യുന്നത്.
കയ്‌മയ്‌ക്കൊപ്പം 111 പേർക്കുകൂടി ഇവിടെ ഒരേക്കർ വീതം ലഭിച്ചു.
മുത്തങ്ങയിൽ ഭൂമിക്കായി സമരംചെയ്‌ത ആദിവാസികളെ വെടിവച്ച് ഇറക്കിവിട്ട യുഡിഎഫ് പിന്നീടും ഇവരോട് നീതി പുലർത്തിയില്ല. ഭൂമിയെന്ന ആവശ്യം നിറവേറ്റിയത് ഒന്നും രണ്ടും പിണറായി സർക്കാരുകളാണ്. സമരത്തിൽ പങ്കെടുത്ത മുഴുവൻ ഭൂരഹിതർക്കും ഭൂമി നൽകി. 283 പേർക്കാണ് ഭൂമി ലഭിച്ചത്. ഇതിൽ 23 കുടുംബങ്ങൾ ഒഴികെയുള്ളവർ ഭൂമിയുടെ അവകാശികളായത് പിണറായി സർക്കാരിലൂടെയാണ്.
പുൽപ്പള്ളി ഇരുളത്തെ മരിയനാട് കാപ്പിത്തോട്ടമാണ് അവസാനമായി പതിച്ചുനൽകിയത്.
ഭൂമിക്കായി സമരംചെയ്‌ത ആദിവാസികൾക്കുനേരെ 2003 ഫെബ്രുവരി പത്തൊമ്പതിനാണ് എ കെ ആന്റണിയുടെ പൊലീസ് വെടിയുതിർത്തത്. ജോഗി എന്ന ആദിവാസിയും പൊലീസുകാരൻ കെ വി വിനോദും കൊല്ലപ്പെട്ടു. ജോഗിയുടെ മകൾ സീതയ്‌ക്ക് 2006ലെ വി എസ് അച്യുതാനന്ദൻ സർക്കാർ റവന്യു വകുപ്പിൽ ജോലിനൽകി. കുടുംബത്തിന് 10 ലക്ഷം രൂപയും.










0 comments