നരഭോജിയുടെ ചിത്രം കാമറയിൽ;
പിടികൂടാൻ സർവസന്നാഹം

TIGER
വെബ് ഡെസ്ക്

Published on Jan 26, 2025, 02:17 AM | 1 min read

മാനന്തവാടി: വയനാട്‌ പഞ്ചാരക്കൊല്ലിയിൽ ആദിവാസി സ്‌ത്രീ രാധയെ കൊന്ന നരഭോജി കടുവ വനംവകുപ്പ്‌ സ്ഥാപിച്ച കാമറയിൽ പതിഞ്ഞു. വനത്തിനുള്ളിലെ കാമറയിലാണ്‌ ദൃശ്യം ലഭിച്ചത്‌. കേരളത്തിലെ ഡാറ്റാബേസിലുള്ള കടുവയല്ല. തമിഴ്‌നാട്‌, കർണാടകം വനംവകുപ്പുകളുടെ ഡാറ്റാ ബേസിലുള്ളതാണോയെന്ന്‌ പരിശോധിക്കാൻ കടുവയുടെ ചിത്രം കൈമാറി. നരഭോജിയെ പിടിക്കാൻ സർവസന്നാഹവുമായാണ് പ്രദേശത്ത്‌ വനംവകുപ്പ്‌ നിലയുറപ്പിച്ചത്‌.


വെടിവച്ചോ കൂട്ടിലാക്കിയോ കടുവയെ കീഴടക്കാനാണ്‌ ശ്രമം. നോർത്തേൺ സർക്കിൾ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ കെ എസ് ദീപയുടെ നേതൃത്വത്തിൽ അഞ്ച്‌ ആർആർടി സംഘവും അസിസ്റ്റന്റ് ഫോറസ്റ്റ് വെറ്ററിനറി ഓഫീസർമാരുമടങ്ങുന്ന 85 പേരാണ്‌ ശനിയാഴ്‌ച വിവിധയിടങ്ങളിൽ തിരച്ചിൽ നടത്തിയത്‌. മയക്കുവെടി വയ്‌ക്കാനും അവശ്യസാഹചര്യത്തിൽ വെടിവയ്‌ക്കാൻ തോക്കുകളടക്കമുള്ള സജ്ജീകരണങ്ങൾ സഹിതമാണ് തിരച്ചിൽ. ശനിയാഴ്‌ച വൈകിട്ട്‌ ചീഫ് വെറ്ററിനറി സർജൻ അരുൺ സക്കറിയയും ദൗത്യത്തിനൊപ്പം ചേർന്നു. വെള്ളിയാഴ്‌ച സ്ഥാപിച്ച രണ്ടുകൂടുകൾക്കുപുറമെ ശനി വൈകിട്ട്‌ ഒരുകൂടുകൂടി സ്ഥാപിച്ചു.


ഒരു ലൈവ് കാമറയും 38 കാമറ ട്രാപ്പുകളും വിവിധയിടങ്ങളിലുണ്ട്‌. പ്രദേശത്ത്‌ പൊലീസിന്റെയും വനംവകുപ്പിന്റെയും പട്രോളിങ് രാപകലുണ്ട്‌. മാനന്തവാടി നഗരസഭയിലെ പഞ്ചാരക്കൊല്ലി, പിലാക്കാവ്, ജെസി, ചിറക്കര ഡിവിഷനുകളിൽ നിരോധനാജ്ഞയാണ്‌. ഞായറാഴ്‌ച 80 പേരുടെ 10 സംഘങ്ങളായി തിരച്ചിൽ നടത്താനാണ്‌ തീരുമാനം.



deshabhimani section

Related News

View More
0 comments
Sort by

Home