കളമശേരി പോളിയിൽ കഞ്ചാവ്: അറസ്റ്റിലായ പൂർവ വിദ്യാർഥി ഷാലിഖും കെഎസ്‌യു നേതാവ്

കളമശേരി: കളമശേരി പോളിടെക്നിക് ഹോസ്റ്റലിൽ നിന്ന് കഞ്ചാവ് പിടിച്ചെടുത്ത സംഭവത്തിൽ അറസ്റ്റിലായ പൂർവ വിദ്യാർഥി ഷാലിഖും കെഎസ്‌യു നേതാവ്. 2023 ലെ കെഎസ്‌യു മെമ്പർഷിപ്പ് ക്യാമ്പയിൻ പോളിയിൽ ഉദ്ഘാടനം ചെയ്തത് ഷാലിഖാണ്. കോളേജിൽ നിന്ന് കഴിഞ്ഞ വർഷം പഠിച്ചിറങ്ങിയ വിദ്യാർഥികളാണ് അറസ്റ്റിലായ ഷാലിഖും ആഷിഖും. ഇരുവരെയും ചോദ്യം ചെയ്യുകയാണ് പൊലീസ്.
പോളിടെക്‌നിക്കിലെ കെഎസ്‌യു നേതാക്കളായ രണ്ടുപേർക്ക് അനുവദിച്ചിരുന്ന മുറിയിൽനിന്നാണ് കഞ്ചാവ് കണ്ടെത്തിയത്. പൊലീസ് എത്തിയപ്പോൾ മുറിയിലുണ്ടായിരുന്ന മൂന്നുപേരിൽ രണ്ട് കെഎസ്‌യുക്കാർ ഓടിരക്ഷപ്പെടുകയായിരുന്നു.
1.909 കിലോ കഞ്ചാവ് സൂക്ഷിച്ചിരുന്ന ഹോസ്‌റ്റലിലെ ജി-2 മുറിയിൽനിന്നാണ് കെഎസ്‌യു പ്രവർത്തകൻ കൊല്ലം കുളത്തൂപ്പുഴ വില്ലുമലയിൽ എം ആകാശിനെ (21) അറസ്‌റ്റ് ചെയ്‌തത്. മറ്റൊരു മുറിയിൽനിന്ന് 9.7 ഗ്രാം കഞ്ചാവുമായി ഹരിപ്പാട് വെട്ടുവേണി കാട്ടുകോയിക്കൽ ആദിത്യൻ കെ സുനിൽ (20), കരുനാഗപ്പള്ളി തൊടിയൂർ പാണംതറയിൽ ആർ അഭിരാജ് (21) എന്നിവരും അറസ്‌റ്റിലായി. മൂന്നുപേരും അവസാനവർഷ വിദ്യാർഥികളാണ്.
കെഎസ്‌യു നേതാവും കഴിഞ്ഞ പോളി യൂണിയൻ തെരഞ്ഞെടുപ്പിൽ ആർട്‌സ് ക്ലബ് സെക്രട്ടറി സ്ഥാനാർഥിയുമായിരുന്ന കെ എച്ച് ആദിൽ, അനന്തു എന്നിവർക്ക് അനുവദിച്ച മുറിയിലാണ് ആകാശ് താമസിച്ചിരുന്നത്. പൊലീസ് എത്തിയപ്പോൾ ഇരുവരും മുറിവിട്ട് ഓടി. ആകാശിനെ റിമാൻഡ് ചെയ്തു. ആദിത്യനെയും അഭിരാജിനെയും സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.
അലമാരയിൽ വലിയ പൊതികളിലായാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. വ്യാഴം രാത്രി ഒമ്പതോടെയാണ് പൊലീസും ഡാൻസാഫ് ടീമും പോളിടെക്നിക് മെൻസ് ഹോസ്റ്റൽ ‘പെരിയാറി'ൽ പരിശോധന നടത്തിയത്. ചില്ലറ വിൽപ്പനയ്ക്കായി കഞ്ചാവ് തൂക്കി പാക്ക് ചെയ്യാനുള്ള ഇലക്ട്രോണിക് ത്രാസ്, പാക്കറ്റുകൾ, കഞ്ചാവ് വലിക്കുന്നതിനുള്ള ഉപകരണങ്ങൾ, പൊടിക്കാനും ബീഡിയാക്കി തെറുക്കാനുമുള്ള ഉപകരണങ്ങൾ എന്നിവയും മുറികളിൽനിന്ന് കണ്ടെടുത്തു.
0 comments