അര്‍ബുദ രോഗിയെ കെട്ടിയിട്ട് കവർച്ച: രേഖാചിത്രം തയാറാക്കുമെന്ന് പൊലീസ്


സ്വന്തം ലേഖകൻ
Published on Jun 08, 2025, 09:56 PM | 1 min read
അടിമാലി: അർബുദ രോഗിയായ വീട്ടമ്മയെ കട്ടിലിൽ കെട്ടിയിട്ട് കവർച്ച നടത്തിയ സംഭവത്തിൽ പൊലീസ് ശനിയാഴ്‍ച കവർച്ച നടന്ന വീട്ടിലും പരിസരത്തും പരിശോധന നടത്തി. സമീപത്തെ സിസിടിവി ദൃശ്യങ്ങൾ ലഭ്യമാകാനുള്ള നടപടികൾ തുടങ്ങി. വീട്ടമ്മ നൽകിയ വിവരങ്ങൾ അനുസരിച്ച് പ്രതിയുടെ രേഖാചിത്രം തയാറാക്കുമെന്നും ശാസ്‍ത്രീയ തെളിവുകളും ശേഖരിക്കുമെന്നും പൊലീസ് പറഞ്ഞു.
കഴിഞ്ഞ വ്യാഴം രാവിലെ ഏഴിനാണ് അടിമാലി എസ്എൻ പടി സ്വദേശിനി ഉഷ സന്തോഷിനെ കട്ടിലിൽ കെട്ടിയിട്ട് പണം കവർന്നത്. വീട്ടിലുണ്ടായിരുന്ന 16,500 രൂപയാണ് നഷ്‍ടമായത്. അർബുദ ചികിത്സയുടെ ഭാഗമായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കീമോ ചെയ്‍ത ശേഷം കഴിഞ്ഞദിവസമാണ് ഉഷ വീട്ടിലെത്തിയത്. മകൾ സ്‍കൂളിലേക്കും ഭർത്താവ് കൂലിപ്പണിക്കും പോയ സമയത്താണ് മോഷ്‍ടാവ് വീട്ടിൽ കയറിയത്.
മയക്കത്തിലായിരുന്ന ഉഷയുടെ വായിൽ മോഷ്ടാവ് തുണിതിരുകി, മറ്റൊരു തുണിയുപയോഗിച്ച് തലയും മൂടി കൈകളും ബന്ധിച്ചു. പണം നൽകിയില്ലെങ്കിൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. തിരച്ചിലിൽ പണം കിട്ടാതെ കൂടുതൽ പ്രകോപിതനായതോടെ ഭയന്ന ഉഷ പഴ്‍സിൽ പണമുണ്ടെന്ന് പറയുകയായിരുന്നു. സുമനസുകളുടെ സഹായത്തോടെയാണ് ഉഷയുടെ അർബുദ ചികിത്സ.










0 comments