പെൺകുട്ടികളെ മർദിച്ചത് പുരുഷ പൊലീസ്; മുഖത്തും തലയിലും ക്രൂരമർദ്ദനം; എസ്എഫ്ഐ മാർച്ചിനുനേരെ നരനായാട്ട്

എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവിനെ പൊലീസ് ആക്രമിക്കുന്നു (ഇടത്), പൊലീസ് മർദനത്തിൽ പരിക്കേറ്റ് രക്തം ഒലിക്കുന്ന കണ്ണുമായി എസ്എഫ്ഐ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം വൈഷ്ണവി ഷാജി (വലത്) | ഫോട്ടോ: എ ആർ അരുൺരാജ്
തിരുവനന്തപുരം: കേരളത്തിലെ സർവകലാശാലകളിലെ കാവിവൽക്കരിക്കുന്നതിനെതിരെ എസ്എഫ്ഐ നടത്തിയ പ്രതിഷേധ മാർച്ചിനെ പൊലീസ് നേരിട്ടത് അതിക്രൂരമായി. കേരള സർവകലാശാല ആസ്ഥാനത്തേക്ക് നടത്തിയ മാർച്ചിൽ യാതൊരു പ്രകോപനവുമില്ലാതെ വിദ്യാർഥികൾക്കുനേരെ നരനായാട്ട് അഴിച്ചുവിടുകയായിരുന്നു പൊലീസ്.
പെൺകുട്ടികളെ പുരുഷ പൊലീസാണ് ആക്രമിച്ചത്. ലാത്തികൊണ്ട് തലക്ക് അടിയേറ്റ എസ്‌എഫ്‌ഐ കേന്ദ്രകമ്മിറ്റിഅംഗം ആര്യ പ്രസാദ് ബോധംകെട്ട് വീണു. സംസ്ഥാന സെക്രട്ടറിയേറ്റ്‌അംഗം വൈഷ്‌ണവി ഷാജിയുടെ കണ്ണിന് താഴെ ലാത്തികൊണ്ടുള്ള അടിയിൽ ഗുരുതര മുറിവേറ്റു. ജില്ലാ കമ്മിറ്റിഅംഗം വൈഷ്‌ണയുടെ ചുണ്ടിലും മുഖത്തും പരിക്കേറ്റു. മൂന്നു പേരും തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. കൂടാതെ ലാത്തിചാർജിൽ നിരവധി വിദ്യാർഥികൾക്ക് പരിക്കുണ്ട്.
സർവകലാശാലയെ കാവിവത്കരിക്കാനുള്ള ഗവർണറുടെ നീക്കത്തിനും ഇതിന് പിന്തുണ നൽകുന്ന യുഡിഎഫ് സർക്കാരിനുമെതിരായണ് പ്രതിഷേധം സംഘടിപ്പിച്ചത്. ദേശീയ കായിക ദിനത്തോടനുബന്ധിച്ച് സർവകലാശാലയിൽ ഗവർണർ പങ്കെടുത്ത ചടങ്ങിൽ വന്ദേമാതരം പൂർണമായി ആലപിക്കുകയും ചെയ്തിരുന്നു.
സർവകലാശാല ഗേറ്റിന് മുൻപിൽവെച്ച് പൊലീസ് മാർച്ച് തടഞ്ഞു. വിദ്യാർഥികൾക്കുനേരെ ജലപീരങ്കി പ്രയോഗിച്ചു. എസ്എഫ്ഐ പ്രവർത്തകർ പിന്മാറാൻ തയ്യാറാകാതിരുന്നതോടെ ലാത്തിചാർജ് നടത്തി. പൊലീസിനെ മറികടന്ന് വിദ്യാർഥികൾ സർവകലാശാലക്കുള്ളിൽ കടന്നു. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ്, പ്രസിഡന്റ് എം ശിവപ്രസാദ് തുടങ്ങിയവർ പ്രതിഷേധത്തിന് നേതൃത്വം നൽകി.









0 comments