ഗൂഗിൾപേ വഴി കൈക്കൂലി: ഈരാറ്റുപേട്ട മുൻസിപ്പാലിറ്റി ഓവർസിയർ വിജിലൻസ് പിടിയിൽ

പിടിയിലായ ജയേഷ്
ഈരാറ്റുപേട്ട: ഗൂഗിൾപേ വഴി കൈക്കൂലി വാങ്ങിയ ഈരാറ്റുപേട്ട മുൻസിപ്പാലിറ്റിയിലെ ഗ്രേഡ് III ഓവർസിയറെ വിജിലൻസ് പിടികൂടി. ബിൽഡിങ് പെർമിറ്റ് നൽകുന്നതിനായി 3000 രൂപ കൈക്കൂലിയായി വാങ്ങിയ തിരുവനന്തപുരം നെയ്യാറ്റിൻകര സ്വദേശിയായ ജയേഷിനെയാണ് വിജിലൻസ് പിടികൂടിയത്. കോട്ടയം മീനച്ചിൽ സ്വദേശിയുടെ പരാതിയിലാണ് നടപടി.
പുതുതായി പണി കഴിപ്പിക്കുന്ന കെട്ടിടത്തിന് പെർമിറ്റ് അനുവദിക്കുന്നതിനായി ഏപ്രിൽ ഒൻപതിന് ഈരാറ്റുപേട്ട മുൻസിപ്പാലിറ്റിയിൽ പരാതിക്കാരൻ ഓൺലൈനായി അപേക്ഷ സമർപ്പിച്ചിരുന്നു. അപേക്ഷയിന്മേൽ നടപടി സ്വീകരിക്കേണ്ട ജയേഷ് സ്ഥല പരിശോധന നടത്തിയ ശേഷം പെർമിറ്റ് അനുവദിക്കുന്നതിന് 5000 രൂപ കൈക്കൂലി നൽകണമെന്ന് ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് കൈക്കൂലി പണം നൽകാത്തതിനാൽ അപേക്ഷ ചില കാരണങ്ങൾ ചൂണ്ടിക്കാട്ടി ജയേഷ് തിരിച്ചയച്ചക്കുകയും ചെയ്തു. എന്നാൽ പരാതിക്കാരൻ തിരുത്തിയ അപേക്ഷ വീണ്ടും സമർപ്പിച്ചു. ഇതേതുടർന്ന് ജൂലൈ അഞ്ചിന് മുൻസിപ്പാലിറ്റിയിലെത്തിയ പരാതിക്കാരനെ ജയേഷ് നേരിൽ കണുകയും പെർമിറ്റ് സംബന്ധമായ രേഖകൾ വാട്ട്സാപ്പിൽ അയച്ച് കൊടുത്ത ശേഷം വീണ്ടും കൈക്കൂലി ആവശ്യപ്പെടുകയുമായിരുന്നു. ഒപ്പം വൈകുന്നേരം തിരികെ വിളിക്കാനും പറഞ്ഞു.
നിർദേശാനുസരണം ഫോണിൽ വിളിച്ച പരാതിക്കാരനോട് ജയേഷ് തന്റെ സുഹൃത്തും ഇടനിലക്കാരനുമായ ദിലീപിന്റെ ഫോൺ നമ്പർ നൽകുകയും അതിലേക്ക് 3000 രൂപ ഗൂഗിൾപേ വഴി അയക്കുന്നതിനായി ആവശ്യപ്പെടുകയും ചെയ്തു. കൈക്കൂലി നൽകി കാര്യം സാധിക്കാൻ താല്പര്യമില്ലാത്ത പരാതിക്കാരൻ ഈ വിവരം കോട്ടയം വിജിലൻസ് കിഴക്കൻ മേഖല പോലീസ് സൂപ്രണ്ടിനെ അറിയിക്കുകയും, അദ്ദേഹത്തിന്റെ നിർദ്ദേശാനുസരണം വിജിലൻസ് സംഘം കെണിയൊരുക്കി ജയേഷിനെ പിടികൂടുകയുമായിരുന്നു.
ഇന്ന് വൈകുന്നേരം 04.10ന് ഈരാറ്റുപേട്ട മുൻസിപ്പാലിറ്റി ഓഫീസിലെത്തിയ പരാതിക്കാരൻ 3000 രൂപ ഗൂഗിൾപേ വഴി അയച്ച് നൽകി. ഇതേത്തുടർന്ന് വിജിലൻസ് സംഘം ജയേഷിനെ കൈയ്യോടെ പിടികൂടുകയാണുണ്ടായത്. അറസ്റ്റ് ചെയ്ത പ്രതിയെ കോട്ടയം വിജിലൻസ് കോടതിയിൽ ഹാജരാക്കും.
പൊതുജനങ്ങളുടെ ശ്രദ്ധയിൽ അഴിമതി സംബന്ധിച്ച വിവരങ്ങൾ ലഭിക്കുകയാണെങ്കിൽ, വിജിലൻസിൻ്റെ ടോൾ ഫ്രീ നമ്പറായ 1064 എന്ന നമ്പറിലോ, 8592900900 എന്ന നമ്പരിലോ, വാട്സ് ആപ്പ് നമ്പരായ 9447789100 എന്ന നമ്പരിലോ അറിയിക്കണമെന്ന് വിജിലൻസ് ഡയറക്ടർ ശ്രീ. മനോജ് എബ്രഹാം ഐ.പി.എസ്സ് അഭ്യർത്ഥിച്ചു.









0 comments