കോൺട്രാക്ടർ ലൈസൻസ് അനുവദിക്കുന്നതിന് കൈക്കൂലി: എക്സിക്യൂട്ടീവ് എൻജിനീയർ അറസ്റ്റിൽ

തിരുവനന്തപുരം: കോൺട്രാക്ടർ ലൈസൻസ് അനുവദിക്കുന്നതിന് കൈക്കൂലി വാങ്ങിയ ഉദ്യോഗസ്ഥൻ അറസ്റ്റിൽ. ഇടമലയാർ ഇറിഗേഷൻ പ്രോജക്ട് ഡിവിഷൻ നമ്പർ-1 അങ്കമാലി ഓഫീസിലെ എക്സിക്യൂട്ടീവ് എൻജിനിയറും അങ്കമാലി സ്വദേശിയുമായ വിൽസൺ പി എം ആണ് അറസ്റ്റിലായത്. സി-ക്ലാസ് കോൺട്രാക്ടർ ലൈസൻസ് അനുവദിക്കുന്നതിന് അങ്കമാലി സ്വദേശിയിൽ നിന്നും 15,000 രൂപ കൈക്കൂലി വാങ്ങിയ കേസിലാണ് അറസ്റ്റ്. പ്രതിയെ കോട്ടയം വിജിലൻസ് കോടതിയിൽ ഹാജരാക്കും.
തുടർച്ചയായ നാല് പ്രവർത്തി ദിവസത്തിൽ വ്യത്യസ്ത ട്രാപ്പ് കേസുകളിലായി നാല് സർക്കാർ ഉദ്യോഗസ്ഥരെയാണ് കൈക്കൂലി വാങ്ങവേ പിടികൂടിയത്. ഭൂമി തരം മാറ്റുന്നതിനായി 50,000 രൂപ കൈക്കൂലി വാങ്ങിയ ഒളവണ്ണ വില്ലേജ് ഓഫീസിലെ വില്ലേജ് ഓഫീസർ ഉല്ലാസ് മോൻ കെ ആർ, പോക്കുവരവ് ചെയ്ത് കരം തീർപ്പാക്കുന്നതിനായി 5,000 രൂപ കൈക്കൂലി വാങ്ങിയ എറണാകുളം വേങ്ങൂർ വെസ്റ്റ് വില്ലേജ് ഓഫീസിലെ വില്ലേജ് അസിസ്റ്റന്റും വേങ്ങൂർ സ്വദേശിയുമായ ജിബി മാത്യു എം, ക്ഷേത്രത്തിൽ നടത്തിയ പൂജകൾക്ക് 5,000 രൂപ കൈക്കൂലി വാങ്ങിയ ആലപ്പുഴ മാന്നാർ കുട്ടംപേരൂർ-കുന്നത്തൂർ ശ്രീ ദുർഗാ ദേവി ക്ഷേത്രത്തിലെ റിസീവറും ദേവസ്വം ബോർഡിന് കീഴിലുള്ള തൃക്കുരട്ടി മഹാദേവ ക്ഷേത്രത്തിലെ സബ്-ഗ്രൂപ്പ് ഓഫീസറുമായ ശ്രീനിവാസന എന്നിവരെയാണ് വിജിലൻസ് പിടികൂടിയത്.
ഈ വർഷം 53 ട്രാപ്പ് കേസുകളിൽ ഉദ്യോഗസ്ഥരും ഇടനിലക്കാരും ഉൾപ്പെടെ 71 പ്രതികളെയാണ് വിജിലൻസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ചത്. 53 കേസുകളിൽ റവന്യൂ വകുപ്പിൽ - 19, തദ്ദേശ സ്വയംഭരണ വകുപ്പ്-10, പൊലീസ്- ആറ്, വിദ്യാഭ്യാസ വകുപ്പ് - മൂന്ന്, കെഎസ്ഇബി- മൂന്ന്, വിവിധ വകുപ്പുകളിൽ നിന്നുള്ള 11 കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പൊതുജനങ്ങളുടെ ശ്രദ്ധയിൽ അഴിമതി സംബന്ധിച്ച വിവരങ്ങൾ ലഭിക്കുകയാണെങ്കിൽ, വിജിലൻസിന്റെ ടോൾ ഫ്രീ നമ്പറായ 1064 എന്ന നമ്പറിലോ, 8592900900 എന്ന നമ്പരിലോ, വാട്സ് ആപ്പ് നമ്പരായ 9447789100 എന്ന നമ്പരിലോ അറിയിക്കണമെന്ന് വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം അറിയിച്ചു.








0 comments