ad
Deshabhimani

​ബിപിസിഎല്ലിന്‌ 
ഇന്ധനമാകും; 
വളം ഫാക്ടിലേക്ക്‌

print edition ബ്രഹ്മപുരം സിബിജി പ്ലാന്റ്‌ 
ഉദ്‌ഘാടനം ഇന്ന്‌ ; ദക്ഷിണേന്ത്യയിൽ ഏറ്റവും വലുത്‌

Brahmapuram Cbg Plant
വെബ് ഡെസ്ക്

Published on Feb 27, 2026, 03:00 AM | 2 min read


കൊച്ചി

ജൈവമാലിന്യം സംസ്‌കരിച്ച്‌ കംപ്രസ്‌ഡ്‌ ബയോഗ്യാസും ജൈവവളവും ഉൽപ്പാദിപ്പിക്കുന്ന സംസ്ഥാനത്തെ ആദ്യ കംപ്രസ്‌ഡ് ബയോഗ്യാസ് (സിബിജി) പ്ലാന്റ്‌ മുഖ്യമന്ത്രി പിണറായി വിജയൻ വെള്ളിയാഴ്‌ച ബ്രഹ്മപുരത്ത്‌ ഉദ്‌ഘാടനം ചെയ്യും. ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ പ്ലാന്റാണിത്‌. ഭാരത്‌ പെട്രോളിയം കോർപറേഷൻ ലിമിറ്റഡിന്റെ (ബിപിസിഎൽ) സഹകരണത്തോടെയാണ്‌ സംസ്ഥാനസർക്കാർ ഇത്‌ യാഥാർഥ്യമാക്കിയത്‌. കൊച്ചി കോർപറേഷൻ പരിധിയിലെ 150 ടൺ ജൈവമാലിന്യം ദിവസേന എത്തിച്ച്‌ 5600 കിലോ ഗ്യാസും 28 ടണ്ണോളം ജൈവവളവുമാണ്‌ ഇവിടെ ഉൽപ്പാദിപ്പിക്കുക. അത്യാധുനിക പ്ലാന്റും അതിന്റെ നിയന്ത്രണസംവിധാനങ്ങളും ഒരേസ്ഥലത്ത്‌ പ്രവർത്തിക്കുന്നു എന്ന പ്രത്യേകതയും ബ്രഹ്മപുരം പ്ലാന്റിനുണ്ട്‌. ​


​പ്രവർത്തനം 
ഇങ്ങനെ

നഗരത്തിൽ 21 ഇടങ്ങളിലായി സജ്ജീകരിച്ച 181 കേന്ദ്രങ്ങളിൽനിന്നാണ്‌ സംസ്കരണത്തിനാവശ്യമായ ജൈവമാലിന്യം ടിപ്പറുകളിൽ പ്ലാന്റിലേക്ക്‌ എത്തിക്കുക. വെയ്‌ബ്രിഡ്‌ജിൽ തൂക്കം രേഖപ്പെടുത്തിയശേഷം രണ്ട്‌ ബങ്കറുകളിൽ വെള്ളം കലർത്തി നിറയ്ക്കും. തുടർന്ന്‌ കൺവെയർ വഴി വൈബ്രേറ്റർ, പ്ലാസ്‌റ്റിക്‌ ഉൾപ്പെടെ വേർതിരിക്കുന്ന സെഗ്രഗേഷൻ ബെൽറ്റ്‌, ലോഹം വേർതിരിക്കുന്ന മാഗ്‌നറ്റിക്‌ സെപറേറ്റർ എന്നിവ കടന്ന്‌ തരികളാക്കുന്ന ഷ്‌റെഡറിലൂടെയും ഗ്രൈൻഡറിലൂടെയും പുറത്തെ ടാങ്കുകളിലേക്ക്‌. വെള്ളവും ചേർത്ത്‌ ഹൈഡ്രോലൈസർ ടാങ്കിൽ സംഭരിക്കുന്ന മാലിന്യം 20 മിനിറ്റ്‌ ഇടവേളയിൽ 24 മണിക്കൂറും രണ്ട്‌ കൂറ്റൻ ഡൈജസ്‌റ്ററുകളിലേക്ക്‌ പന്പ്‌ ചെയ്യും. ഡൈജസ്‌റ്ററിന്‌ 12 മീറ്റർ ഉയരവും 30 മീറ്റർ വ്യാസവും 8500 ക്യുബിക്‌ മീറ്റർ സംഭരണശേഷിയുമാണുള്ളത്‌. 3000 ക്യുബിക്‌ മീറ്ററാണ്‌ മുകളിലെ ബലൂൺ ഗ്യാസ്‌ സംഭരണിയുടെ ശേഷി.


വായുരഹിത സാഹചര്യത്തിൽ 43 ദിവസം ഡൈജസ്‌റ്ററിൽ സൂക്ഷിക്കുന്ന മാലിന്യത്തിൽ ബാക്‌ടീരിയകൾ പ്രവർത്തിച്ച്‌ മീഥെയ്ൻ, കാർബൺ ഡയോക്സൈഡ് എന്നിവയുടെ മിശ്രിതമായി ഉൽപ്പാദിപ്പിക്കുന്ന ഗ്യാസ്‌ അവിടെനിന്ന്‌ 1500 ക്യുബിക്‌ മീറ്റർ ശേഷിയുള്ള ബലൂൺസംഭരണിയിലെത്തും. ഇത്‌ പിന്നീട്‌ വാട്ടർ സ്ക്രബറിലൂടെ കടത്തിവിട്ട് കാർബൺ ഡയോക്സൈഡ്, ഹൈഡ്രജൻ സൾഫൈഡ് എന്നിവ നീക്കം ചെയ്ത്‌ ശുദ്ധീകരിച്ച്‌ പൈപ്പ്‌ലൈനിലൂടെ ബിപിസിഎല്ലിലേക്ക്‌. ​


​ബിപിസിഎല്ലിന്‌ 
ഇന്ധനമാകും; 
വളം ഫാക്ടിലേക്ക്‌

ബിപിസിഎല്ലിൽ ഹൈഡ്രജൻ ഉൽപ്പാദനത്തിനുള്ള ഇന്ധനമായാണ്‌ സിബിജി ഉപയോഗിക്കുക. നിലവിൽ റീഗാസിഫൈഡ്‌ ലിക്വിഫൈഡ്‌ നാച്വറൽ ഗ്യാസ്‌ (ആർഎൽഎൻജി) ആണ്‌ ഉപയോഗിക്കുന്നത്‌. സിബിജി ഉപയോഗിച്ച്‌ മാത്രം ദിവസം ഏകദേശം 1.8 ടൺ ഹൈഡ്രജൻ ഉൽപ്പാദിപ്പിക്കാനാകും. ഗ്യാസ്‌ ഉൽപ്പാദനത്തിലൂടെ 28 ടണ്ണോളം ദ്രവ, ഖര രൂപത്തിലുള്ള ജൈവവളമാണ്‌ ഉപോൽപ്പന്നമായി ലഭിക്കുക. ഖരരൂപത്തിലുള്ളത്‌ പ്ലാന്റിൽത്തന്നെ 50 കിലോ പാക്കറ്റുകളിലാക്കും. ദ്രവ വളം ഫാക്‌ട്‌ മറ്റു വളങ്ങളുടെ ചേരുവയായി പ്രയോജനപ്പെടുത്തും. രണ്ടുതരം വളങ്ങളും ഫാക്‌ടിന്‌ കൈമാറാൻ കരാറുമായി. ​


കൊച്ചിക്ക്‌ പിന്നാലെ കോഴിക്കോടാണ്‌ ബിപിസിഎല്ലിന്റെ സിബിജി പ്ലാന്റ്‌ വരിക. പ്രോജക്‌ട്‌ മാനേജ്‌മെന്റ്‌ കൺസൾട്ടന്റിനെ കണ്ടെത്താനുള്ള നടപടികൾ തുടങ്ങി. കൊല്ലം, തിരുവനന്തപുരം, ചങ്ങനാശേരി എന്നിവിടങ്ങളിലും പ്ലാന്റ്‌ സ്ഥാപിക്കാൻ നിർദേശമുണ്ട്‌.

പ്ലാന്റ്‌ പരിസരത്ത്‌ നടക്കുന്ന ഉദ്‌ഘാടന ചടങ്ങിൽ കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി, മന്ത്രിമാരായ പി രാജീവ്, എം ബി രാജേഷ്, മേയർ അഡ്വ. വി കെ മിനിമോൾ തുടങ്ങിയവർ പങ്കെടുക്കും.


റീജണൽ സാനിറ്ററി 
മാലിന്യസംസ്‌കരണ പ്ലാന്റ്‌ 
നിർമാണോദ്‌ഘാടനം ഇന്ന്‌

ബ്രഹ്മപുരത്ത്‌ റീജണൽ സാനിറ്ററി മാലിന്യസംസ്‌കരണ പ്ലാന്റിന്റെ നിർമാണോദ്‌ഘാടനം വെള്ളി പകൽ 11ന്‌ തദ്ദേശസ്വയംഭരണമന്ത്രി എം ബി രാജേഷ്‌ നിർവഹിക്കും. സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ പൊതുസ്വകാര്യ പങ്കാളിത്തത്തോടെ നിർമിക്കുന്ന നാല്‌ റീജണൽ പ്ലാന്റുകളിൽ ഒന്നാണിത്‌. സാനിറ്ററി പാഡുകൾ, കുട്ടികളും മുതിർന്നവരും കിടപ്പുരോഗികളും ഉപയോഗിക്കുന്ന ഡയപ്പറുകൾ എന്നിവ ഇവിടെ സംസ്‌കരിക്കാൻ കഴിയും. ദിവസവും 20 ടൺ സാനിറ്ററി മാലിന്യം സംസ്‌കരിക്കാൻ ശേഷിയുണ്ട്‌. ആറ്‌ മാസത്തിനകം നിർമാണം പൂർത്തിയാക്കുകയാണ്‌ ലക്ഷ്യം. ഹൈദരാബാദിലെ മെഡികെയർ ബയോ ശുചിത്വ പ്രൈവറ്റ്‌ ലിമിറ്റഡ്‌ കന്പനിയ്‌ക്കാണ്‌ നിർമാണ ചുമതല.


മാലിന്യം ശേഖരിക്കുന്നത്‌ ക്ലീൻ കേരള കന്പനിയായിരിക്കും. ഇതിനുള്ള ഫീസ്‌ ഉൾപ്പെടെ പിന്നീട്‌ തീരുമാനിക്കും. ജില്ലയിലെയും ആവശ്യമെങ്കിൽ സമീപജില്ലകളുടെയും സാനിറ്ററി മാലിന്യങ്ങൾ ഇവിടെ സംസ്‌കരിക്കാനാകും. ബ്രഹ്മപുരത്ത്‌ കൊച്ചി കോർപറേഷൻ നേതൃത്വത്തിൽ സമാന ആവശ്യത്തിനുള്ള പ്ലാന്റ്‌ നിർമിച്ചിരുന്നു. ഇത്‌ പ്രവർത്തിപ്പിക്കാൻ പുതിയ യുഡിഎഫ്‌ ഭരണസമിതി തയ്യാറായിരുന്നില്ല. എന്നാൽ, മാലിന്യനീക്കം പാളിയതോടെ പ്ലാന്റ്‌ പ്രവർത്തിപ്പിക്കാൻ തീരുമാനമെടുത്തു. കേരളത്തിൽ ദിവസവും 100 ടൺ സാനിറ്ററി മാലിന്യം ഉണ്ടാകുന്നതായാണ്‌ കണക്ക്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home