print edition ബിജെപി തെരഞ്ഞെടുപ്പ് ഫണ്ട് കുംഭകോണം: കേന്ദ്രനേതൃത്വത്തിനയച്ച പരാതി പുറത്ത്

ബിജെപി നേതാവ് കേന്ദ്ര നേതൃത്വത്തിനയച്ച പരാതിയുടെ പകർപ്പ്
തിരുവനന്തപുരം: ബിജെപിയിലെ തെരഞ്ഞെടുപ്പ് ഫണ്ട് കുംഭകോണത്തിനെതിരെ കേന്ദ്രനേതൃത്വത്തിനയച്ച പരാതി പുറത്ത്. അഖിലേന്ത്യാ സംഘടന ജനറൽ സെക്രട്ടറി ബി എൽ സന്തോഷിന് അയച്ച കത്താണ് പുറത്തുവന്നത്. കൊടി, ഷാൾ, കട്ടൗട്ട്, ഹോട്ടൽമുറി, കാർ വാടക എന്നിവയിലെല്ലാം നേതാക്കൾ കമീഷനടിച്ചെന്നാണ് പരാതി. തെരഞ്ഞടുപ്പ് ചുമതലയുള്ള സംസ്ഥാന സെക്രട്ടറി കമീഷൻ പണം കൈപ്പറ്റുന്നത് കണ്ടതായും പരാതിക്കാരൻ പറയുന്നു.
കേന്ദ്രനേതൃത്വം സൗജന്യമായി കൊടുത്ത കൊടി, ഷാൾ, തൊപ്പി തുടങ്ങിയവ തെരഞ്ഞെടുപ്പ് കമ്മിറ്റി സ്വന്തം നിലയിൽ വിലയ്‌ക്കുവാങ്ങിയെന്നും ഇതിന് 1.62 കോടി രൂപയുടെ ബിൽ നൽകിയെന്നും പരാതിയിലുണ്ട്. കട്ടൗട്ടിനുള്ള ക്വട്ടേഷൻ ഒരു കമ്പനിക്കുമാത്രം നൽകി, പബ്ലിസിറ്റി കമ്മിറ്റിയിലെ ചിലർ അഞ്ചുലക്ഷം രൂപ കമീഷൻ പറ്റി, പ്രചാരണത്തിനെത്തുന്ന നേതാക്കൾക്കായി തിരുവനന്തപുരത്ത് സ്റ്റാർ ഹോട്ടലിൽ കുറച്ച് മുറിമാത്രം ബുക്ക് ചെയ്‌ത് 30 മുറിയുടെ വാടക എഴുതിയെടുത്തു, കുറഞ്ഞനിരക്കിൽ ടാക്‌സികൾ വാടകയ്‌ക്കെടുത്തശേഷം ഉയർന്ന നിരക്ക് രേഖപ്പെടുത്തി തുടങ്ങിയ ആരോപണങ്ങളുമുണ്ട്.
തെരഞ്ഞെടുപ്പ് കമ്മിറ്റിക്കുനേതൃത്വം നൽകിയ സംസ്ഥാന ജനറൽ സെക്രട്ടറി, സെക്രട്ടറി തുടങ്ങിയവർക്കെതിരെയാണ് പരാതി. പരാതിയെ തുടർന്ന് കേന്ദ്രനേതൃത്വം നിയോഗിച്ച സംഘം രഹസ്യമായി പരിശോധന നടത്തി. തെളിവുകൾ ലഭിച്ചതോടെ, സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിനോട് അച്ചടക്കസമിതി രൂപീകരിച്ച് കൂടുതൽ അന്വേഷണത്തിനും നിർദേശിച്ചു. കുമ്മനം രാജശേഖരൻ, സംസ്ഥാന ട്രഷറർ ഇ കൃഷ്‌ണദാസ് എന്നിവരുടെ നേതൃത്വത്തിലുള്ള സമിതിയുടെ റിപ്പോർട്ടിനെത്തുടർന്നാണ് സംസ്ഥാന സെക്രട്ടറി, സംസ്ഥാന കമ്മിറ്റിയംഗം, മേഖല സെക്രട്ടറി എന്നിവരെ ചുമതലകളിൽനിന്ന് നീക്കിയത്.










0 comments