ബിന്ദുവിന്റെ കുടുംബത്തിന് തണലായി സ്വപ്‌ന ഭവനം; താക്കോൽ കൈമാറി

തലയോലപ്പറമ്പ്: അമ്മ ബിന്ദുവിന്റെ ഓർമച്ചൂടുള്ള സ്‌നേഹവീട്ടിലേക്ക് നവമിയും നവനീതും അച്ഛൻ വിശ്രുതന്റെയും മുത്തശ്ശി സീതാലക്ഷ്‌മിയുടെയും കൈപിടിച്ച് കയറി. ജൂലൈ മൂന്നിനുണ്ടായ അപകടത്തിൽ മരിച്ച ബിന്ദുവിന്റെ കുടുംബാംഗങ്ങളെ സന്ദർശിച്ചപ്പോൾ മന്ത്രി നൽകിയ ഉറപ്പാണ് സ്നേഹവീടായത്.

ഉന്നതവിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള നാഷണൽ സർവീസ് സ്‌കീം നവീകരിച്ചു നൽകുന്ന വീടിന്റെ താക്കോൽ മന്ത്രി ആർ ബിന്ദു കുടുംബത്തിന് കൈമാറി. വൈകിട്ട് 6.30ന് നടന്ന ചടങ്ങിൽ മന്ത്രി വി എൻ വാസവൻ അധ്യക്ഷനായി. 12.50 ലക്ഷം ചെലവിലാണ് വീട് നവീകരിച്ചത്. ചുറ്റുമതിലടക്കം മൂന്നു മാസത്തിനുള്ളിൽ പൂർത്തിയാക്കി.
അടുക്കളയായി ഉപയോഗിച്ചിരുന്ന ഭാഗം പൂർണമായും പൊളിച്ചുമാറ്റി. ശുചിമുറി ഉൾപ്പെടുന്ന ഒരു മുറിയും അടുക്കളയും വർക്ക് ഏരിയയും നിലവിലുള്ള വീടിനോട് കൂട്ടിചേർത്ത് പുതിയതായി കോൺക്രീറ്റ് ചെയ്തു. മോശമായ കട്ടിളകളും വാതിലുകളും ജനലുകളും മാറ്റി പുതിയത് വച്ചു. മുൻഭാഗത്ത് സംരക്ഷണ ഭിത്തി കെട്ടി ബലപ്പെടുത്തി. മുറ്റത്ത് ഷീറ്റ് പാകി. പുതിയ സെപ്റ്റിക് ടാങ്കും നിർമിച്ചു. വീട്ടിലേക്കെത്താൻ പുതിയ കൈവരിയും സ്ഥാപിച്ചിട്ടുമുണ്ട്.









0 comments