'ആരോപണം ഉന്നയിച്ചവർ തലയിൽ മുണ്ടിട്ട് പോയാൽ മതി'; വേണുഗോപാലിനെതിരെ ഒളിയമ്പുമായി സതീശൻ

തിരുവനന്തപുരം: വിഴിഞ്ഞം ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ട് സർക്കാരിനെതിരെ വിമർശനം ഉന്നയിച്ച എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിനെതിരെ ഒളിയമ്പുമായി മുഖ്യമന്ത്രി വി ഡി സതീശൻ. കേരളമെന്താ ബിജെപി ഭരിക്കുന്ന സംസ്ഥാനമാണോ എന്ന കെ സി വേണുഗോപിന്റെ വിമർശനത്തെ കുറിച്ചുള്ള ചോദ്യത്തിന് മുഖ്യമന്ത്രി രൂക്ഷമായ ഭാഷയിലാണ് പ്രതികരിച്ചത്.
'ആരോപണം ഉന്നയിച്ചവർ തലയിൽ മുണ്ടിട്ട് പോയാൽ മതി, അത് രാഷ്ട്രീയ നേതാക്കൾ ആണെങ്കിലും മാധ്യമപ്രവർത്തകരാണെങ്കിലും. കാര്യം മനസിലായല്ലോ'- എന്നാണ് വി ഡി സതീശൻ പറഞ്ഞത്. കോൺഗ്രസിന്റെ മുതിർന്ന നേതാക്കൾ തന്നെ യുഡിഎഫ് സര്‍ക്കാരിനെ യൂട്ടേൺ സർക്കാർ എന്നും ബിജെപി ഭരിക്കുന്ന സംസ്ഥാനമാണോ എന്നും അടക്കം വിമർശിച്ചതാണ് മുഖ്യമന്ത്രി ചൊടിപ്പിച്ചത്.
വിഴിഞ്ഞം തുറമുഖ കമ്പനിയുടെ 49 ശതമാനം ഓഹരി മെഡിറ്ററേനിയൻ ഷിപ്പിങ് കമ്പനി (എംഎസ്‌സി)ക്ക് കൈമാറാൻ അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡ് (എവിപിപിഎൽ) ഉടമ്പടി വച്ചത് മുഖ്യമന്ത്രി വി ഡി സതീശന്റെ അറിവോടെയാണെന്ന് വിവരം പുറത്തുവന്നിരുന്നു.











0 comments