ജീപ്പില്‍ വെച്ച് മര്‍ദിച്ചു, വാരിയെല്ല് പൊട്ടി; കൊല്ലത്ത് പൊലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ച യുവാവ് മരിച്ചു

കൊല്ലം : കൊല്ലം കുണ്ടറയിൽ പൊലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ച യുവാവ് മരിച്ചു. കുണ്ടറ സൊസൈറ്റിമുക്ക് സ്വദേശി സിയാദാണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരിച്ചതെന്നാണ് റിപ്പോർട്ട്.
സംഭവത്തിൽ കുണ്ടറ പൊലീസിനെതിരെ ഗുരുതര ആരോപണവുമായി കുടുംബം രംഗത്തെത്തി. പൊലീസ് സിയാദിനെ മർദ്ദിച്ചതായും വാരിയെല്ലിന് സാരമായ ക്ഷതം സംഭവിച്ചതായും കുടുംബം ആരോപിക്കുന്നു. 13 കാരനായ സഹോദരനെ കാണാനില്ലെന്ന സഹോദരിയുടെ പരാതിയിലാണ് അയൽവാസിയായ സിയാദിനെ കസ്റ്റഡിയിൽ എടുത്തത്. ജൂൺ 16 ന് രാത്രിയാണ് ഭാര്യയുടെയും മക്കളുടെയും മുന്നിൽ വെച്ച് സിയാദിനെ പിടിച്ചുകൊണ്ടുപോയതെന്ന് കുടുംബം ആരോപിച്ചു.
സ്റ്റേഷനിലേക്ക് കൊണ്ടുപോകുന്ന വഴി പെരുമ്പുഴയെന്ന സ്ഥലത്ത് ജീപ്പ് നിർത്തി കുട്ടിയെവിടെയെന്ന് ചോദിച്ച് ക്രൂരമായി മർദ്ദിച്ചുവെന്നാണ് പരാതി. കുണ്ടറ സ്റ്റേഷനിലെ എസ്ഐ അതുൽ, കോൺസ്റ്റബിൾ ശ്രീജിത്ത് എന്നിവർക്കെതിരെയാണ് ആരോപണം. കസ്റ്റഡിയിലെടുക്കുന്ന സമയത്ത് സിയാദിന് മഞ്ഞപിത്ത ബാധയുണ്ടായിരുന്നുവെന്നും കുടുംബം പറയുന്നു. സിയാദിനെ വിട്ടുകിട്ടാൻ ഭാര്യയും മകളും ജൂൺ 17ന് പുലർച്ചെ മുഴുവൻ പൊലീസ് സ്‌റ്റേഷനിൽ നിന്നിരുന്നു. അവശനായ നിലയിലാണ് സിയാദിനെ മടക്കിയടച്ചതെന്നും പിന്നീട് ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നുവെന്നും കുടുംബം വ്യക്തമാക്കി.










0 comments