ad
Deshabhimani

print edition ‘സമാന്തരങ്ങൾ’ക്കുള്ള ദേശീയ പുരസ്‌കാരം ചിലർ അട്ടിമറിച്ചു: ബാലചന്ദ്രമേനോൻ

Balachandra Menon

റോസ-സ് ദി ഫാമിലി ക്ലബ്ബിന്റെ 35–ാം വാർഷികവും ബാലചന്ദ്രമേനോന്റെ 
സിനിമാ ജീവിതത്തിന്റെ 50 –ാം വാർഷികവും ആഘോഷിക്കുന്നതിന് ടാഗോർ 
തിയറ്ററിൽ സംഘടിപ്പിച്ച ചടങ്ങിലേക്ക് നടൻ ജഗതി ശ്രീകുമാറിനെ 
സ്വീകരിക്കുന്ന ബാലചന്ദ്രമേനോൻ. മുകേഷ് എംഎൽഎ സമീപം

വെബ് ഡെസ്ക്

Published on Nov 30, 2025, 12:42 AM | 2 min read

തിരുവനന്തപുരം: ‘സമാന്തരങ്ങൾ’ എന്ന തന്റെ സിനിമയ്‌ക്ക്‌ 1997ലെ ദേശീയ ചലച്ചിത്ര പുരസ്‌കാരത്തിൽ നിശ്ചയിക്കപ്പെട്ട രണ്ട്‌ അവാർഡുകൾ ചിലരുടെ ഇടപെടലിൽ അവസാന നിമിഷം ഒഴിവായിപ്പോയെന്ന്‌ നടനും സംവിധായകനുമായ ബാലചന്ദ്രമേനോൻ. നടനുള്ള പുരസ്‌കാരം തനിക്ക്‌ നൽകിയപ്പോൾ, മികച്ച ഫീച്ചർ ഫിലിം, മികച്ച സംവിധായകൻ എന്നിവയിൽ തിരിമറി നടന്നെന്നും അന്നത്തെ ഒരു ജൂറി അംഗമാണ്‌ ഇടപെട്ടതെന്നും സിനിമാജീവിതത്തിന്റെ 50–ാം വാർഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായി മാധ്യമങ്ങളുമായി സംസാരിക്കവേ ബാലചന്ദ്രമേനോൻ പറഞ്ഞു.


‘‘അവാര്‍ഡ് നിശ്ചയം പൂര്‍ത്തിയായപ്പോള്‍ ഞാനായിരുന്നു മികച്ച നടന്‍, ഞാന്‍മാത്രം. എന്റേതായിരുന്നു മികച്ച ഫീച്ചര്‍ ഫിലിം. ഞാനായിരുന്നു മികച്ച സംവിധായകന്‍. മൂന്നു പുരസ്‌കാരവും ബാലചന്ദ്രമേനോന് എന്നു പറഞ്ഞ് തീരുമാനമാകേണ്ട സമയമായപ്പോഴായിരുന്നു തിരിമറി. മൂന്നും സമാന്തരങ്ങള്‍ക്ക് ലഭിച്ചിരുന്നെങ്കില്‍ ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തില്‍ നാഴികക്കല്ലായി മാറിയേനെ’’– ബാലചന്ദ്രമേനോന്‍ പറഞ്ഞു. രാഷ്ട്രീയത്തിലേക്ക് പലരും ക്ഷണിച്ചിട്ടുണ്ടെങ്കിലും അതിലേക്കില്ല. പുതിയ സിനിമകളെക്കുറിച്ചും അഭിപ്രായങ്ങളുണ്ട്. സിനിമയിൽ വന്ന മാറ്റങ്ങളെ ഉൾക്കൊള്ളണം. എങ്കിലേ മുന്നോട്ടുപോകാനാകൂ. കഥാപാത്രങ്ങളുടെ ദുഃഖത്തിൽ പ്രേക്ഷകർ ലയിച്ചുചേരൽ ഇന്ന്‌ കുറവാണെന്നും അദ്ദേഹം പറഞ്ഞു.


അമ്പതാണ്ടിന്റെ ഓർമകൾ: 
ബാലചന്ദ്രമേനോന്‌ ആദരം


സിനിമാ ജീവിതത്തിന്റെ 50 വർഷം പൂർത്തിയാക്കുന്ന മലയാളികളുടെ ഇഷ്‌ടനടൻ ബാലചന്ദ്രമേനോനെ ആദരിച്ച്‌ സുഹൃത്തുക്കൾ. ബാലചന്ദ്രമേനോന്റെ അടുത്ത സുഹൃത്തുക്കൾ ചേർന്നുള്ള ‘റോസ-സ് ദ് ഫാമിലി ക്ലബ്ബി’ന്റെ നേതൃത്വത്തിലാണ് ആദരം. ടാഗോർ തിയറ്ററിൽ നടന്ന പരിപാടിയിൽ ‘സ്യമന്തകം' എന്ന നാടകത്തിലെ ആദ്യനായിക അജിതാ കുമാരിയെ വേദിയിലേക്ക് വിളിച്ചാണ് ബാലചന്ദ്രമേനോൻ തന്റെ സിനിമാക്കഥകളുടെ കെട്ടഴിച്ചത്. വേദിയിലെത്തിയ അജിതാ കുമാരി നാടകാഭിനയത്തിലെ അനുഭവങ്ങൾ പങ്കുവച്ചു. "അണിയാത്ത വളകൾ' എന്ന ചിത്രത്തിലെ "പിരിയുന്ന കൈവഴികൾ' എന്ന പാട്ട് ഉയർന്നു കേട്ടു. ജഗതി ശ്രീകുമാറിനൊപ്പം അപകടത്തിനുശേഷം ബാലചന്ദ്രമേനോൻ ഉണ്ടായിരുന്ന നിമിഷങ്ങൾ പിറകിലെ സ്ക്രീനിൽ തെളിഞ്ഞു. മുകേഷ്‌ എംഎൽഎ ബാലചന്ദ്രമേനോന്റെ "അമ്മയാണേ സത്യ'ത്തിൽ അഭിനയിച്ചതിലെ ഓർമകൾ പറഞ്ഞുതുടങ്ങിയപ്പോൾ വേദിയിൽ ചിരി പടർന്നു.


ബാലചന്ദ്രമേനോന്റെ നേതൃത്വത്തിൽ രൂപീകൃതമായ റോസസ് ദി ഫാമിലി ക്ലബ്ബിന്റെ 34–-ാം വാർഷികാഘോഷവും ചടങ്ങിൽ നടന്നു. നിർമാതാവ് സന്ദീപ് സേനൻ ചടങ്ങ്‌ ഉദ്ഘാടനം ചെയ്തു. ഭക്ഷ്യവകുപ്പ് സെക്രട്ടറി എം ജി രാജമാണിക്യം, കിൻഫ്ര എംഡി സന്തോഷ് കോശി, ചേംബർ ഓഫ് കോമേഴ്സ് പ്രസിഡന്റ് രവിചന്ദ്രൻ നായർ എന്നിവർ സംസാരിച്ചു.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home