അഭിഭാഷകയെ മർദിച്ച സംഭവം; ബെയ്‍ലിൻ ദാസിന് ജാമ്യം

തിരുവനന്തപുരം: വഞ്ചിയൂർ കോടതിയിലെ ജൂനിയർ അഭിഭാഷകയെ മർദിച്ച കേസിൽ അറസ്റ്റിലായ സീനിയർ അഭിഭാഷകൻ ബെയ്‍ലിൻ ദാസിന് ജാമ്യം. തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. കഴിഞ്ഞ ദിവസം മെയ് 27 വരെ പ്രതിയെ കോടതി റിമാൻഡ് ചെയ്തിരുന്നു. ഈ സാഹചര്യത്തിൽ ബെയ്ലിൽ ദാസ് സമർപ്പിച്ച ഹർജിയിൽ എട്ട് വ്യവസ്ഥകളുടെ അടിസ്ഥാനത്തിലാണ് കോടതി ജാമ്യം അനുവദിച്ചത്.
സ്ത്രീത്വത്തെ അപമാനിക്കൽ, തടഞ്ഞു വയ്ക്കൽ, മർദനം, മർദിച്ച് മുറിവേൽപ്പിക്കുക തുടങ്ങിയ കുറ്റങ്ങളാണ് ബെയ്‌ലിൻ ദാസിന് നേരെയുള്ളത്. ഓഫിസിലെ രണ്ട് ജൂനിയർ അഭിഭാഷകർ തമ്മിൽ നടന്ന തർക്കത്തിൽ ഇടപെട്ടപ്പോഴാണ് മർദനം സംഭവിച്ചതെന്നാണ് പ്രതിഭാഗം കോടതിയിൽ വാദിച്ചത്. ജൂനിയർ അഭിഭാഷകയായ ശ്യാമിലിയാണ് ബെയ്‌ലിൻ ദാസിനെ മർദിച്ചതെന്നും പ്രതിഭാഗം ആരോപിച്ചു.
എന്നാൽ കേസിൽ നിന്ന് രക്ഷപ്പെടാനാണ് ബെയ്‌ലിൻ ദാസ് ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നതെന്ന് ശ്യാമിലി പറഞ്ഞു. ഇത് ഗൗരവമായ കുറ്റകൃത്യമാണെന്ന് പറഞ്ഞ പ്രോസിക്യൂഷൻ ജാമ്യത്തെ ശക്തമായി എതിർത്തു. പ്രതിക്ക് ജാമ്യം നൽകിയാൽ സാക്ഷികളെ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്നും വാദിച്ചു. തെളിവ് നശിപ്പിക്കാനും ഇരയെ സ്വാധീനിക്കാനും സാധ്യതയുണ്ടെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തിലാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്.
ഒളിവിലായിരുന്ന ബെയ്‍ലിൻ ദാസിനെ വ്യാഴാഴ്ച വൈകിട്ട് 6.45ന് തുമ്പ സ്റ്റേഷൻകടവിൽ വച്ചാണ് ശംഖുംമുഖം അസി. കമീഷണറുടെ ഡാൻസാഫ് സംഘവും തുമ്പ പൊലീസും ചേർന്ന് പിടികൂടിയത്. ആൾസെയിൻസ് ജങ്‌ഷഷനിൽനിന്ന് ആൾട്ടോ കാറോടിച്ച് തുമ്പ ഭാഗത്തേക്ക് പോകുന്നതായി പൊലീസിന് രഹസ്യവിവരം കിട്ടിയിരുന്നു. കാറിനെ പിന്തുടർന്നാണ് ഇയാളെ പിടികൂടിയത്. പ്രതിയെ വഞ്ചിയൂർ പൊലീസിന് കൈമാറുകയായിരുന്നു.
ചൊവ്വാഴ്ച പകൽ പന്ത്രണ്ടരയോടെയാണ് ജൂനിയർ അഭിഭാഷക പാറശാല കോട്ടവിള പുതുവൽപുത്തൻവീട്ടിൽ ജെ വി ശ്യാമിലി (26)യെ ഓഫീസിൽ ബെയ്‍ലിൻ ദാസ് മർദിച്ചത്. ശ്യാമിലിയുടെ വലതുകവിൾ അടികൊണ്ട് ചതഞ്ഞിരുന്നു. പ്രതിയെ പിടികൂടാൻ പൊലീസെത്തിയപ്പോൾ ഒരു വിഭാഗം അഭിഭാഷകർ തടഞ്ഞെന്ന് പൊലീസ് പറഞ്ഞു. തുടർന്ന് പ്രതി ഫോൺ സ്വിച്ച് ഓഫ് ചെയ്ത് ഒളിവിൽ പോവുകയായിരുന്നു.









0 comments