print edition യുപിയിൽ ജയിലിലടച്ച മലയാളി പാസ്റ്റർക്ക് ജാമ്യം ; പരാതി നൽകിയത് ബജ്‌റംഗ്‌ദളുകാർ

ന്യൂഡൽഹി
നിർബന്ധിത മതപരിവർത്തനം ആരോപിച്ച് ബജ്‌റംഗ്‌ദളുകാർ നൽകിയ പരാതിയിൽ യുപി പൊലീസ് അറസ്റ്റുചെയ്‌ത മലയാളി പാസ്റ്റർക്ക് ജാമ്യം. കാൺപുരിലെ ഘാട്ടംപുരിൽ അറസ്റ്റിലായ തിരുവനന്തപരും വട്ടപ്പാറ സ്വദേശി ആൽബിൻ ജയിൽ മോചിതനായി.
മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. എന്നാൽ ഉത്തരവിന്റെ പകർപ്പ് ലഭിച്ചിട്ടില്ലെന്നും മജിസ്‌ട്രേറ്റിന്റെ ഓഫീസുമായി ബന്ധപ്പെടുന്നുണ്ടെന്നും ആൽബിന്റെ സഹപ്രവർത്തകൻ ഡോ. കെ ടി ആന്റണി പറഞ്ഞു. അഭിഭാഷകനുമായി സംസാരിച്ച ശേഷമേ കൂടുതൽ കാര്യങ്ങൾ വ്യക്തമാകൂവെന്നും അദ്ദേഹം പറഞ്ഞു.
കാൺപുരിൽനിന്ന് 40 കിലോമീറ്റർ അകലെയുള്ള ജയിലിലാണ് ആൽബിനെ അടച്ചത്. 13നാണ് ബജ്‌റംഗ്‌ദൾ ജില്ലാ കൺവീനർ ശുഭംശൗര്യ അഗ്നിഹോത്രിയുടെ പരാതിയിൽ പാസ്റ്ററെയും കുടുംബത്തെയും കസ്റ്റഡിയിലെടുത്തത്. പിന്നീട് കുടുംബാംഗങ്ങളെ വിട്ടയച്ചു. പാസ്റ്ററുടെ നൗറംഗയിലെ വീട് കേന്ദ്രീകരിച്ച് മതപരിർത്തനം നടത്തുവെന്നായിരുന്നു പരാതി. വീട്ടിൽ അതിക്രമിച്ചുകയറിയ ഹിന്ദുത്വവാദികൾ ഭീകരാന്തരീക്ഷവും സൃഷ്‌ടിച്ചു.










0 comments