ഗുരുവായൂരിൽ വീണ്ടും വർഗീയ കാർഡിറക്കി ബി ഗോപാലകൃഷ്ണൻ; ഫ്ലക്സ് ബോർഡുകൾക്കെതിരെ വ്യാപക പ്രതിഷേധം

തൃശൂർ: ഗുരുവായൂർ നിയമസഭാ മണ്ഡലത്തിൽ വീണ്ടും വർഗീയ പ്രചാരണവുമായി ബിജെപി സ്ഥാനാർത്ഥി ബി ഗോപാലകൃഷ്ണൻ. മണ്ഡലത്തിലെ മുൻ എംഎൽഎമാരുടെ മുസ്ലിം നാമധാരികളായ പേരുകൾ മാത്രം ഉൾപ്പെടുത്തി സ്ഥാപിച്ച ഫ്ലക്സ് ബോർഡുകളാണ് പുതിയ വിവാദത്തിന് തിരികൊളുത്തിയത്.
1977 മുതലുള്ള എംഎൽഎമാരുടെ പട്ടിക പ്രദർശിപ്പിച്ച ശേഷം, 'ഇതു മാറണം, മാറ്റത്തിനായി ഗോപാലകൃഷ്ണന് ഒരു വോട്ട്' എന്നാണ് ഫ്ലക്സിലെ ആഹ്വാനം. വർഗീയ പരാമർശങ്ങളുടെ പേരിൽ കോടതി വിചാരണ നേരിടുന്നതിനിടെയാണ് ഗോപാലകൃഷ്ണൻ വീണ്ടും വിദ്വേഷ പ്രചാരണവുമായി രംഗത്തെത്തിയിരിക്കുന്നത്.
നേരത്തെ ഇദ്ദേഹം നടത്തിയ വിദ്വേഷ പ്രസംഗത്തെ ഹൈക്കോടതി രൂക്ഷമായി വിമർശിച്ചിരുന്നു. രാജ്യത്തിനും സമൂഹത്തിനും ഇത്തരം പരാമർശങ്ങൾ ഏൽപ്പിക്കുന്ന ആഘാതം ചെറുതല്ലെന്ന് നിരീക്ഷിച്ച കോടതി, മാതൃകാ പെരുമാറ്റച്ചട്ടം നടപ്പിലാക്കുന്നതിൽ തെരഞ്ഞെടുപ്പ് കമ്മീഷന്റെ വീഴ്ചയെയും ചോദ്യം ചെയ്തിരുന്നു.
മതസ്പർദ്ധ വളർത്തുന്ന വീഡിയോ പ്രചരിപ്പിച്ചെന്ന സിപിഐ എമ്മിന്റെ പരാതികളിൽ ഗുരുവായൂർ ടെമ്പിൾ പൊലീസ് നേരത്തെ കേസെടുത്തിരുന്നു. ഗുരുവായൂരിൽ 48 ശതമാനം ഹിന്ദുക്കളുണ്ടായിട്ടും കഴിഞ്ഞ 50 വർഷമായി ഒരു ഹിന്ദു എംഎൽഎ ഇല്ല എന്ന തരത്തിലുള്ള വർഗീയ പ്രചാരണമാണ് ബിജെപി ക്യാമ്പ് നടത്തുന്നത്.
വോട്ട് ബാങ്ക് ലക്ഷ്യമിട്ടുള്ള ഈ നീക്കത്തിനെതിരെ മണ്ഡലത്തിൽ വ്യാപകമായ പ്രതിഷേധം ഉയരുകയാണ്. വികസനത്തിന് പകരം മതം ചർച്ചചെയ്തുള്ള തെരഞ്ഞെടുപ്പ് പ്രചാരണത്തിനെതിരെ മറ്റു രാഷ്ട്രീയ പാർട്ടികളും രംഗത്ത് വന്നിട്ടുണ്ട്.










0 comments