ദീർഘകാല കരാർ റദ്ദാക്കിയതിൽ പങ്കില്ലെന്ന് ആദ്യ വാദം; കത്ത് പുറത്തുവന്നതോടെ ബി അശോകിന്റെ മലക്കം മറച്ചിൽ

ബി അശോക് (വലത്)
തിരുവനന്തപുരം: സംസ്ഥാനത്ത് നിലവിലുള്ള വൈദ്യുതി പ്രതിസന്ധിയിൽ എൽഡിഎഫ് സർക്കാരിനെ പഴിചാരി രക്ഷപ്പെടാനുള്ള യുഡിഎഫ് സർക്കാരിന്റെ തന്ത്രങ്ങൾ പൊളിയുന്നു. ആര്യാടന്റെ കാലത്തെ ദീർഘകാല കരാർ റദ്ദാക്കിയതിൽ യാതൊരു പങ്കുമില്ലെന്ന വാദം പൊളിഞ്ഞതിന് പിന്നാലെ തിരുത്തലുമായി മുൻ കെഎസ്ഇബി ചെയർമാൻ ഡോ. ബി അശോക്. ദീർഘകാല വൈദ്യുതി കരാർ റദ്ദാക്കിയതുമായി ബന്ധപ്പെട്ട് പിണറായി വിജയൻ വ്യാജ പ്രചാരണം നടത്തുന്നുവെന്നും തന്റെ റിപ്പോർട് കണക്കിലെടുത്തല്ല കമ്മീഷൻ തീരുമാനം എടുത്തത്. കരാർ റദ്ദാക്കിയ റെഗുലേറ്ററി കമ്മീഷന്റെ ഉത്തരവിൽ തന്നെ പറ്റി ഒരു പരാമർശവുമില്ലെന്നുമായിരുന്നു അശോക് ആദ്യം പറഞ്ഞത്.
എന്നാൽ, 2022 ജൂലൈ 16ന് കെഎസ്ഇബി ചെയർമാനായിരിക്കെ കരാറിനെതിരായി സർക്കാരിന് എഴുതിയ കത്ത് പുറത്തുവന്നതോടെ അശോക് സത്യം പറയാൻ നിർബന്ധിതനാവുകയായിരുന്നു. 465 MW വൈദ്യുതി വാങ്ങൽ റദ്ദാക്കുന്നതുമായി ബന്ധപ്പെട്ട് സർക്കാരിനോട് പുനഃപരിശോധന ആവശ്യപ്പെട്ടുകൊണ്ടുള്ളതായിരുന്നു കത്ത്.
465 MW വൈദ്യുതി വാങ്ങൽ കരാറുമായി ബന്ധപ്പെട്ട നടപടികളിൽ ഗുരുതരമായ നടപടിക്രമ പ്രശ്നങ്ങളുണ്ട്, ടെൻഡർ നടപടിയിലെ വ്യതിയാനങ്ങൾ പിന്നീട് അംഗീകരിക്കുന്നത് ശരിയല്ല, ഈ കരാറുകൾക്ക് പിന്നിൽ ഉണ്ടായിരുന്ന നടപടിക്രമങ്ങൾ പുനഃപരിശോധിക്കേണ്ടതുണ്ട്, കരാർ തുടരുന്നതാണ് ഏക മാർഗമെന്ന വാദം ശരിയല്ല, കരാർ മുന്നോട്ട് കൊണ്ടുപോകാതിരുന്നാലും ഹ്രസ്വകാല/ഇടക്കാല കരാറുകൾ വഴി വൈദ്യുതി ലഭ്യമാക്കാൻ കഴിയും. കൽക്കരി ക്ഷാമമോ താൽക്കാലിക വൈദ്യുതി പ്രതിസന്ധിയോ ചൂണ്ടിക്കാട്ടി നേരത്തെ ഉണ്ടായ നടപടിക്രമ വീഴ്ചകൾ പിന്നീട് ശരിവയ്ക്കാനാകില്ല എന്നൊക്കെയായിരുന്നു കത്തിലെ ഉള്ളടക്കം.
ഇതിനുപിന്നാലെയാണ് വീണ്ടും വിശദീകരണവുമായി അശോക് രംഗത്തുവന്നത്. നിലവിലെ വൈദ്യുതി പ്രതിസന്ധിക്ക് കാരണം ദീർഘ കരാർ റദ്ദാക്കിയതാണെന്ന യുഡിഎഫ് സർക്കാരിന്റെ വാദം യാഥാർഥ്യത്തിന് നിരക്കാത്തതാണെന്ന് അദേഹം പറഞ്ഞു. 2015 ൽ കൊണ്ടുവന്ന ദീർഘകാല കരാർ റദാക്കിയത് മുൻ സർക്കാർ അല്ല. മറിച്ച് കരാറിലെ നിയമപരവും സാങ്കേതികവുമായ ഗുരുതര വൈകല്യങ്ങളും റെഗുലേറ്ററി കമ്മീഷൻ കണ്ടെത്തിയതിനെ തുടർന്നാണ് റദുചെയ്തതെന്നും അശോക് കൂട്ടിച്ചേർത്തു.








0 comments