അയ്യൻകാളിയുടെ ഐതിഹാസിക സമരങ്ങൾ കേരളചരിത്രത്തിന്റെ ഗതിമാറ്റിയെഴുതി

തിരുവനന്തപുരം: കേരളം ഇന്നോളം നേടിയ സാമൂഹിക പുരോഗതിക്ക് അയ്യൻകാളി നേതൃത്വം നൽകിയ അവകാശസമരങ്ങളുടെ പിൻബലമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആധുനിക കേരളത്തിന് അടിത്തറ പാകുന്നതിൽ അയ്യൻകാളിയും അദ്ദേഹം നേതൃത്വം നൽകിയ പോരാട്ടങ്ങളും വഹിച്ച പങ്ക് നിസ്തുലമാണ്. അവർണരെന്ന് മുദ്രയടിക്കപ്പെട്ട ഒരു ജനത നേരിട്ട അനീതികൾക്കെതിരെ അദ്ദേഹം നേതൃത്വം നൽകിയ ഐതിഹാസിക സമരങ്ങൾ കേരള ചരിത്രത്തിന്റെ ഗതിയെ മാറ്റിയെഴുതിയെന്നും അയ്യൻകാളിയുടെ ജന്മവാർഷിക ദിനത്തിൽ പങ്കുവച്ച ഫെയ്‌സ്‌ബുക്ക് കുറിപ്പിൽ മുഖ്യമന്ത്രി പറഞ്ഞു.
സഞ്ചാരസ്വാതന്ത്ര്യവും വിദ്യാഭ്യാസത്തിനുള്ള അവസരവും മാന്യമായ കൂലിയും നിഷേധിക്കപ്പെട്ട തിരുവിതാംകൂറിലെ അടിച്ചമർത്തപ്പെട്ട ജനതയ്ക്ക് ജാതി-ജന്മി-നാടുവാഴി വ്യവസ്ഥയ്ക്കെതിരെ പോരാടാൻ അയ്യൻകാളി ഊർജം നൽകി. സഞ്ചാരസ്വാതന്ത്ര്യ നിഷേധത്തിനെതിരെ നടത്തിയ വില്ലുവണ്ടിയാത്ര കേരളത്തിന്റെ പിൽക്കാല സാമൂഹ്യ ജീവിതത്തിൽ ഏറെ അനുരണനം സൃഷ്ടിച്ച സംഭവമാണ്. ജാതീയമായ ഉച്ചനീചത്വങ്ങളെ ചോദ്യംചെയ്‌ത കല്ലുമാല സമരമുൾപ്പെടെ അക്കാലത്തെ സവർണ മേധാവിത്വത്തിന് വലിയ പ്രഹരമാണേൽപ്പിച്ചത്.
ദളിത് കുട്ടികൾക്ക് സ്കൂളിൽ പ്രവേശനം നിഷേധിച്ചതിനെതിരെയും കർഷകത്തൊഴിലാളികൾക്ക് വേതനവർധനവിനുവേണ്ടിയും നടന്ന കർഷകത്തൊഴിലാളി പണിമുടക്ക് ഇന്ത്യൻ ചരിത്രത്തിലെ ആദ്യ തൊഴിൽസമരമായാണ് അടയാളപ്പെടുത്തപ്പെടുന്നത്. ജന്മിത്വവും ജാതിസമ്പ്രദായവും അനാചാരങ്ങളും തീർത്ത അന്ധകാരത്തിനുമേൽ നവോത്ഥാനത്തിന്റെ വെളിച്ചം വിതറി കേരളത്തെ ആധുനികതയിലേക്ക് ആനയിച്ചവരിൽ പ്രധാനിയാണ് അയ്യൻകാളി. ഈ നേട്ടങ്ങൾ സംരക്ഷിക്കാനും സാമുദായിക ഭിന്നതകളെയും സാമൂഹിക അസമത്വത്തെയും മറികടന്ന് തുല്യതയിലൂന്നിയ സമൂഹമായി കേരളത്തെ മാറ്റിയെടുക്കാനും അയ്യൻകാളിയുടെ സമരസ്മരണ നമുക്ക് ഊർജം പകരുമെന്നും മുഖ്യമന്ത്രി കുറിച്ചു.









0 comments