മഹാരാജാസിന്റെ ഓട്ടോണോമസ് പദവി 2030വരെ നീട്ടി

കൊച്ചി: മഹാരാജാസ് കോളേജിന്റെ ഓട്ടോണമസ് പദവി നീട്ടി നൽകിക്കൊണ്ട് യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമീഷന്റെ (യുജിസി) ഉത്തരവ് പുറപ്പെടുവിച്ചു. 2019- 20 മുതൽ 2029-30 വരെ യുള്ള കാലത്തേക്കാണ് അംഗീകാരം. പുതിയ ഒട്ടേറെ വികസനപദ്ധതികളുമായി മുന്നോട്ട് പോകുകയാണ് മഹാരാജാസ്.
എൻഐആർഎഫ് റാങ്കിംങ്ങിൽ രാജ്യത്ത് ഏറ്റവും മികച്ച കോളേജുകളിൽ 53-ാം സ്ഥാനവും കെഐആർഎഫ് റാങ്കിഗിൽ സംസ്ഥാനത്ത് പത്താം സ്ഥാനവും കോളേജ് കരസ്ഥമാക്കി. എഡ്യൂക്കേഷൻ വേൾഡ് ഇന്ത്യ ഹയർ എഡ്യൂക്കേഷൻ എന്ന ഏജൻസി നടത്തിയ സർവ്വേയിൽ ഇന്ത്യയിലെ ഗവണ്മെന്റ് ഓട്ടോണോമസ് കോളേജ് കളിൽ ഒന്നാം സ്ഥാനവും മഹാരാജാസ് നേടി.
എറണാകുളം മഹാരാജാസ് കോളേജിന് ഓട്ടോണമസ് പദവി നഷ്ടമായെന്ന രീതിയിൽ കുറച്ചു മാസങ്ങൾക്ക് മുമ്പ് വലിയ രീതിയിൽ പ്രചരണം നടന്നിരുന്നു. യാഥാർഥ്യം മറച്ചുവച്ച് വിദ്യാർഥികളെ തെറ്റിദ്ധരിപ്പിക്കാനും ശ്രമം നടന്നു. സേവ് യൂണിവേഴ്‌സിറ്റി ഫോറം അടക്കം നടത്തിയ പ്രചരണങ്ങൾ അടിസ്ഥാന രഹിതമായിരുന്നുവെന്ന് യുജിസിയുടെ ഉത്തരവോടെ തെളിഞ്ഞിരിക്കുകയാണ്.
ഓട്ടോണമസ് അംഗീകാരം നേടിയ കലാലയത്തെ മന്ത്രി ആർ ബിന്ദു അഭിനന്ദിച്ചു. പുതിയ അക്കാദമിക്ക് ബ്ലോക്ക് പത്തു കോടി, ലൈബ്രറി ബിൽഡിങ് 9 കോടി, ലൈബ്രറി ഇന്റീരിയർ വർക്ക് മൂന്നു കോടി, ഓഡിറ്റോറിയം ആൻഡ് കെമിസ്ട്രി സെമിനാർ ഹാൾ 15 കോടി, പുതിയ ലേഡീസ് ഹോസ്റ്റൽ 10കോടി, ബോയ്സ് ഹോസ്റ്റൽ 1.30 കോടി, സിന്തറ്റിക് ട്രാക്ക് ഏഴു കോടി, സിന്തറ്റിക് ഹോക്കി ടർഫ് 9.53കോടി എന്നീ വികസനപ്രവർത്തനങ്ങൾ എൽഡിഎഫ് സർക്കാർ മഹാരാജാസിന് അനുവദിച്ചവയാണെന്ന് മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു.










0 comments