print edition ആറ്റുകാൽ പൊങ്കാലയർപ്പിച്ച് ആയിരങ്ങള്‍

തിരുവനന്തപുരം
ഒരുമയും മതമൈത്രിയും നിറഞ്ഞുതുളുമ്പിയ അന്തരീക്ഷത്തിൽ ആറ്റുകാൽ പൊങ്കാലയുടെ സ്നേഹം പങ്കിട്ട് ആയിരക്കണക്കിന് സ്‌ത്രീകൾ. ചൊവ്വ രാവിലെ 9.15-ന് പൊങ്കാലച്ചടങ്ങുകൾ ആരംഭിച്ചു. 9.45- ഓടെ ശ്രീകോവിലില്‍നിന്ന് തന്ത്രി പരമേശ്വരന്‍ വാസുദേവന്‍ ഭട്ടതിരിപ്പാട് പകര്‍ന്നു നല്‍കിയ ദീപം മേല്‍ശാന്തി അനീഷ് നമ്പൂതിരി തിടപ്പള്ളിയിലെ പൊങ്കാല അടുപ്പിലേക്ക് പകർന്നു. സഹമേല്‍ശാന്തിമാര്‍ വലിയ തിടപ്പള്ളിയിലും ക്ഷേത്രത്തിന് മുന്നിലെ പണ്ടാര അടുപ്പിലും പകര്‍ന്നതോടെ ക്ഷേത്രത്തില്‍നിന്ന് പൊങ്കാലയുടെ അറിയിപ്പുയർന്നു. തുടർന്ന് ലക്ഷക്കണക്കിന് വിശ്വാസികൾ അടുപ്പുകളിലേക്ക് തീ പകർന്നു. പകല്‍ 2.15ന് നിവേദിച്ചതോടെ വിവിധ നാടുകളിൽനിന്നുവന്നവർ സ്വദേശങ്ങളിലേക്ക് മടങ്ങി.
ക്ഷേത്രത്തിന് മുന്നിലെ പൊങ്കാലച്ചടങ്ങുകൾക്ക് മന്ത്രി വി ശിവൻകുട്ടി, വി എൻ വാസവൻ, ജി ആർ അനിൽ, എ എ റഹിം എംപി, എംഎല്‍എമാരായ വി കെ പ്രശാന്ത്, ഐ ബി സതീഷ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി പ്രിയദര്‍ശിനി, മേയർ വി വി രാജേഷ് തുടങ്ങിയവരും പങ്കാളികളായി.
വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് സംസ്ഥാന സർക്കാർ പൊങ്കാല നടത്തിപ്പ് സുഗമമാക്കി. ആരോഗ്യം, ഗതാഗതം, ജലം, പൊതുമരാമത്ത്, പൊലീസ്, അഗ്നിശമനസേന, സപ്ലൈകോ തുടങ്ങിയ വകുപ്പുകളുടെ നേതൃത്വത്തിൽ മാസങ്ങളോളം നീണ്ട മുന്നൊരുക്കങ്ങൾ ഇൗ വർഷത്തെ പൊങ്കാലയെയും കുറ്റമറ്റതാക്കി.










0 comments