തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ വോട്ടവകാശം നിഷേധിക്കാൻ ശ്രമം: ബിനോയ് വിശ്വം

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് ജോലിക്കായി നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥർക്ക് സമ്മതിദാനാവകാശം ഫലപ്രദമായും പ്രയാസരഹിതമായും വിനിയോഗിക്കാനുള്ള നടപടി അടിയന്തരമായി ഉറപ്പുവരുത്തണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ആവശ്യപ്പെട്ടു. ഉദ്യോഗസ്ഥർക്ക് തപാൽവോട്ട് ചെയ്യാനുള്ള സംവിധാനം നിലവിലുണ്ടായിരുന്നു. അത്തരം സുതാര്യമായ സംവിധാനത്തെ പൂർണമായും ഒഴിവാക്കി പോസ്റ്റൽ വോട്ടിങ് സെന്റർ (പി വി സി), വോട്ടേഴ്‌സ് ഫെസിലിറ്റേഷൻ സെന്റർ (വി എഫ് സി), ഡെസിഗ്‌നേറ്റഡ് വോട്ടിങ് ഫെസിലിറ്റി സെന്ററുകൾ എന്നിവവഴി വോട്ട് ചെയ്യാനുള്ള സംവിധാനമാണ് കമീഷൻ ഒരുക്കിയിരിക്കുന്നത്.
ജീവനക്കാർ തെരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളിലെത്തി രണ്ടു മുതൽ ഏഴുവരെ വോട്ട് രേഖപ്പെടുത്തണമെന്ന് നിർദ്ദേശിച്ചിരിക്കുന്നു. പോളിങ് ഡ്യൂട്ടിക്കായി നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥർക്ക് അതാത് വിതരണ കേന്ദ്രങ്ങളിൽ എട്ടിന് രാവിലെ മുതൽ വോട്ട് ചെയ്യാവുന്നതാണെന്നും അറിയിച്ചിട്ടുണ്ട്. എന്നാൽ, ഇൗ കേന്ദ്രങ്ങളിൽ ഒന്നുംതന്നെ വോട്ട് രേഖപ്പെടുത്തുന്നതിന് ആവശ്യമായ ക്രമീകരണങ്ങൾ ഇതുവരെ സൗകര്യപ്പെടുത്തിയിട്ടില്ല. ബാലറ്റ് പേപ്പറുകൾ വരണാധികാരികളുടെ ഓഫീസിൽ മതിയായ പരിശോധനയ്ക്കുശേഷം അപേക്ഷകരുടെ കേന്ദ്രങ്ങളിലേക്ക് എത്തിക്കുമ്പോൾ നാലാം തീയതി കഴിയാനാണ് സാധ്യത.
രണ്ട്, മൂന്ന് തീയതികളിൽ തെരഞ്ഞെടുപ്പ് പരിശീലനത്തിനായി നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥർ പരിശീലനത്തോടൊപ്പം വോട്ട് ചെയ്യുവാൻ കഴിയാതെവരുന്ന അവസ്ഥയുണ്ടായാൽ അവർ പിന്നീട് വീണ്ടും ആ കേന്ദ്രങ്ങളിലെ വോട്ട് രേഖപ്പെടുത്താനുള്ള സാധ്യത കുറവാണ്. അത്തരത്തിൽ നിരവധി ഉദ്യോഗസ്ഥരുടെ സമ്മതിദാന അവകാശം നഷ്ടപ്പെടാൻ കാരണമാകുമെന്നും അദ്ദേഹം പ്രസ്‌താവനയിൽ ചൂണ്ടിക്കാട്ടി.










0 comments