അട്ടപ്പാടി മധു വധക്കേസ്; ഒന്നാം പ്രതിയെ വെറുതെ വിട്ടു, മറ്റെല്ലാവരും കുറ്റക്കാർ

മധു
കൊച്ചി: അട്ടപ്പാടിയില്‍ ആദിവാസി യുവാവ് മധുവിനെ ആള്‍ക്കൂട്ട വിചാരണ നടത്തി തല്ലിക്കൊന്ന കേസില്‍ നിര്‍ണായകമായ വിധി പ്രസ്താവിച്ച് കേരള ഹൈക്കോടതി. കേസില്‍ ഒന്നാം പ്രതി ഹുസൈനെ വെറുതെവിട്ടു. ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റേതാണ് വിധി.
വിചാരണക്കോടതി ഹുസൈന് വിധിച്ച ഏഴ് വർഷത്തെ തടവുശിക്ഷയാണ് ഹൈക്കോടതി റദ്ദാക്കിയത്. അതേസമയം, ശിക്ഷാവിധി ചോദ്യം ചെയ്ത് മറ്റ് പ്രതികള്‍ നല്‍കിയ അപ്പീല്‍ കോടതി തള്ളി. മറ്റ് പ്രതികളിൽ പതിനാറിൽ 13 പേരും കുറ്റക്കാരെന്ന് കോടതി നിരീക്ഷിച്ചു. കേസിൽ ശിക്ഷ റദ്ദാക്കണമെന്ന പ്രതികളുടെ അപ്പീൽ പരിഗണിക്കവെയാണ് കോടതിയുടെ നിരീക്ഷണം. തെളിവുകളുടെ അഭാവത്തിലാണ് പ്രതിയെ വെറുതെ വിട്ടത്. കുറ്റക്കാരായ പ്രതികൾക്കുള്ള ശിക്ഷാ വിധി ഇന്ന് ഉച്ചയ്ക്ക് 12. 30 ന് പ്രസ്താവിക്കുമെന്ന് കോടതി അറിയിച്ചു. ഒന്നാം പ്രതിയായ ഹുസൈന്റെ ശിക്ഷാവിധി നേരത്തെ തന്നെ ഹൈക്കോടതി മരവിപ്പിച്ചിരുന്നു. കേസിൽ പ്രതികളായ 12 പേരെ വിയ്യൂർ സെൻട്രൽ ജയിലിലാണ് പാർപ്പിച്ചിരുന്നത്. എല്ലാ പ്രതികളും ഇന്ന് കോടതിയിൽ ഹാജരാകണമെന്ന് നിർദേശമുണ്ടായിരുന്നു.
ആദിവാസി യുവാവായ മധുവിനെ അരി മോഷ്ടിച്ചെന്നാരോപിച്ച് കാട്ടിൽ നിന്ന് പിടിച്ചുകൊണ്ടുവന്ന് മർദ്ദിച്ചു കൊലപ്പെടുത്തുകയായിരുന്നു. മധുവിന് മാനസിക പ്രശ്നങ്ങളുണ്ടായിരുന്നു. 2018 ഫെബ്രുവരി 22നായിരുന്നു സംഭവം.










0 comments