കേരളത്തിൽ യുഡിഎഫ്, തമിഴ്‌നാട്ടിൽ ടിവികെ; ബംഗാൾ, അസം, പുതുച്ചേരി എൻഡിഎ

തിരുവനന്തപുരം : അഞ്ച് സംസ്ഥാനങ്ങളിൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ യുഡിഎഫ് ഭൂരിപക്ഷം സീറ്റിൽ വിജയിച്ചു. ബംഗാൾ, അസം, പുതുച്ചേരി എന്നിവിടങ്ങളിൽ എൻഡിഎയും തമിഴ്‌നാട്ടിൽ നടൻ വിജയ് നയിച്ച ടിവികെയും വിജയിച്ചു. തമിഴ്‌നാട്ടിൽ ഭരണകക്ഷിയായ ഡിഎംകെ രണ്ടാം സ്ഥാനത്താണ്.
കേരളത്തിൽ 140 സീറ്റിൽ 102 രണ്ടിടത്താണ് യുഡിഎഫ് മുന്നിൽ. 35 സീറ്റിൽ എൽഡിഎഫും മൂന്നിടത്ത് എൻഡിഎയും വിജയിച്ചു. എതാനും സീറ്റിൽ ഒൗദ്യോഗികമായി ഫലം പ്രഖ്യാപിക്കാനുണ്ട്. മുഖ്യമന്ത്രി പിണറായി വിജയൻ ധർമടത്തും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറവൂരിലും രമേശ് ചെന്നിത്തല ഹരിപ്പാടും ധനമന്ത്രി കെ എൻ ബാലഗോപാൽ കൊട്ടാരക്കരയിലും വിജയിച്ചു. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖരൻ നേമത്ത് വിജയിച്ചു. തമിഴ്‌നാട്ടിൽ രണ്ടിടത്തും ബംഗാളിൽ ഒരിടത്തും സിപിഐ എം വിജയിച്ചു.
തമിഴ്‌നാട്ടിൽ ടിവികെ 102 സീറ്റിലും ഡിഎംകെ മുന്നണി 71 സീറ്റിലും എഐഡിഎംകെ 54 സീറ്റിലുമാണ് വിജയിച്ചത്. ടിവികെ വിജയം അമ്പരപ്പിക്കുന്നതാണ്. ഡിഎംകെ ശക്തികേന്ദ്രമായ ചെന്നൈ നഗരമുള്‍പ്പെടുന്ന ഗ്രേറ്റര്‍ ചെന്നൈ റീജിയണടക്കം നഗരമേഖലകളിൽ വിജയ്‍ തരംഗം ആഞ്ഞുവീശി. ഗ്രേറ്റര്‍ ചെന്നൈ റീജിയണിൽ 34ൽ 32 സീറ്റും ടിവികെ നേടി. കഴിഞ്ഞതവണ ഡിഎംകെ നേതൃത്വത്തിലുള്ള മതനിരപേക്ഷ മുന്നണി തൂത്തുവാരിയ മേഖലയിൽ മുഖ്യമന്ത്രി എം കെ സ്റ്റാലിൻ അടക്കം തോറ്റു. ഡിഎംകെയുടെ നഗരമേഖലയിലെ അടിത്തറ തകര്‍ക്കുന്നതായി ടിവികെയുടെ പ്രകടനം. എഐഎഡിഎംകെ നേതൃത്വത്തിലുള്ള എൻഡിഎ ഗ്രാമീണമേഖലയിൽ ശക്തികാട്ടി.
പ്രധാന പ്രതിപക്ഷമായിരുന്ന എഐഎഡിഎംകെയെ അട്ടിമറിച്ചാണ് ടിവികെയുടെ തേരോട്ടം. ഡിഎംകെയും എഐഎഡിഎംകെയും നേരിട്ട് ഏറ്റുമുട്ടിയ 135 സീറ്റുകളിൽ ടിവികെ 51 സീറ്റ് നേടി. ബിജെപിയും ഡിഎംകെയും നേരിട്ട് ഏറ്റുമുട്ടിയ 25 മണ്ഡലങ്ങളിലും ടിവികെ നേട്ടമുണ്ടാക്കി. 16 സീറ്റ് നേടി. എസ്‍സി, എസ്‍ടി സംവരണ മണ്ഡലങ്ങളിലും ടിവികെ മുന്നേറി.
പത്മനാഭപുരത്തും കീഴ്‌വേലൂരിലുമാണ് സിപിഐ എം ജയിച്ചത്. പത്മനാഭപുരത്ത് ആര്‍ ചെല്ലസ്വാമി 13000ത്തിലേറെ വോട്ടിനും കീഴ്‍വേലൂരിൽ ടി ലത ആയിരത്തിലേറെ വോട്ടിനുമാണ് ടിവികെ സ്ഥാനാര്‍ഥികളെ തോൽപ്പിച്ചത്.
പുതുച്ചേരിയിൽ ഒരു സീറ്റിൽ സിപിഐ എം സ്വതന്ത്രൻ വിജയിച്ചു. മാഹിയിൽ അഡ്വ. ടി അശോക് കുമാർ 1115 വോട്ടിന് കോൺഗ്രസ് സിറ്റിങ് എംഎൽഎ രമേശ് പറമ്പത്തിനെ തോൽപ്പിച്ചു.
ബംഗാളിൽ ഫലപ്രഖ്യാപനം പൂർണമായും വന്നിട്ടില്ലെങ്കിലും എൻഡിഎ 205 സീറ്റിൽ മുന്നിലാണ്. ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസ് 82 ഇടത്തും കോൺഗ്രസ് രണ്ടിടത്തും സിപിഐ എം ഒരിടത്തും ( ദൊങ്കൽ) മറ്റുള്ളവർ മൂന്നിടത്തും മുന്നിലാണ്. അസമിൽ എൻഡിഎ 102 രണ്ടിടത്തും കോൺഗ്രസ് 19 ഇടത്തും അഞ്ചിടത്ത് മറ്റുള്ളവരും മുന്നിലാണ്. പുതുച്ചേരിയിൽ 17 ഇടത്ത് എൻഡിഎ, ആറിടത്ത് കോൺഗ്രസ്, മൂന്നിടത്ത് ടിവികെ, അഞ്ചിടത്ത് മറ്റുള്ളവർ എന്നിങ്ങനെയാണ് കക്ഷി നില.











0 comments