മന്ത്രിക്കോഴ വാർത്തയായതിൽ വിദ്യക്ക് പ്രതിഷേധം

കോഴിക്കോട്:
മന്ത്രിക്കോഴയിൽ പൊലീസിൽ നൽകിയ പരാതി പുറത്തുവന്നതിൽ വിദ്യ ബാലകൃഷ്‌ണൻ എംഎൽഎക്ക് അമർഷം. വാർത്ത പുറത്തുവന്നതിലെ ‘പ്രതിഷേധം’ പ്രകടിപ്പിച്ച് എംഎൽഎ ഫേസ്‌ബുക്ക് കുറിപ്പിട്ടു. സംഭവം മൂടിവയ്ക്കാനുള്ള ശ്രമം എംഎൽഎയുടെ ഭാഗത്തുനിന്ന് തുടക്കം മുതലുണ്ടായിരുന്നു. ഇക്കാര്യം പാർടി നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്ന് വിദ്യ ബാലകൃഷ്ണൻ പറയുമ്പോഴും നേതൃത്വത്തിൽ ആരും ഇക്കാര്യമറിഞ്ഞതായി സ്ഥിരീകരിക്കുന്നില്ല.
മാധ്യമ വാർത്തകളിലൂടെയാണ് വിവരമറിഞ്ഞതെന്നാണ് ജില്ലയിലെ മുതിർന്ന നേതാക്കൾ പറയുന്നത്.
മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്തുള്ള ഫോൺകോൾ എത്തിയത് ജൂലൈ ആറിനാണ്. 11നാണ് എംഎൽഎ പൊലീസിൽ പരാതിപ്പെട്ടത്. തുടർന്നും ഇക്കാര്യം പൊതുസമൂഹത്തെ അറിയിക്കാൻ തയ്യാറായില്ല. കേസ് നൽകിയ വിവരം പുറത്തുവന്നാൽ അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്നാണ് എംഎൽഎയുടെ വാദം. വിവരം പുറത്തുവിടരുതെന്ന നിർദേശം എംഎൽഎ പൊലീസുദ്യോഗസ്ഥർക്കും നൽകിയിരുന്നു.
വിവരമറിഞ്ഞ് വിളിച്ച മാധ്യമപ്രവർത്തകനോട് വിഷയം വാർത്തയാക്കരുതെന്ന് പറഞ്ഞിരുന്നതായി -ഫേസ്‌ബുക്ക് കുറിപ്പിൽ വിദ്യ ബാലകൃഷ്ണൻ വ്യക്തമാക്കി.
വാർത്ത പുറത്തുവിട്ടതിലും തനിക്ക് വന്ന ഫോൺ നമ്പർ പുറത്തുവിട്ടതിലുമുള്ള ശക്തമായ പ്രതിഷേധം ഇവിടെ കുറിക്കുന്നു എന്നുപറഞ്ഞാണ് എംഎൽഎ ഫേസ്‌ബുക്ക് കുറിപ്പ് അവസാനിപ്പിക്കുന്നത്.










0 comments