ആശാ ഭോസ്‌ലേ ഇന്ത്യൻ സംഗീതത്തെ ലോകത്തിൻ്റെ നെറുകയിലെത്തിച്ചു: മുഖ്യമന്ത്രി

പിണറായി വിജയൻ, ആശാ ഭോസ്‌ലേ
തിരുവനന്തപുരം: പ്രശസ്ത പിന്നണി ഗായിക ആശാ ഭോസ്‌ലേ വിയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ്റെ അനുശോചിച്ചു. ഇന്ത്യൻ സംഗീതത്തെ ലോകത്തിൻ്റെ നെറുകയിൽ പ്രതിഷ്ഠിച്ച അതുല്യയായ സംഗീതജ്ഞയായിരുന്നു ആശാ ഭോസ്‌ലേയെന്ന് മുഖ്യമന്ത്രി പറഞ്ഞു. ലോകത്ത് ഏറ്റവും കൂടുതൽ ഗാനങ്ങൾ റെക്കോർഡ് ചെയ്ത ഗായിക എന്ന അപൂർവ്വ ബഹുമതിക്ക് ഉടമയായ അവർ, ലോക സംഗീതരംഗത്തെ തന്നെ അസാമാന്യ പ്രതിഭയായിരുന്നെന്നും മുഖ്യമന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു.
ഏട്ട് പതിറ്റാണ്ടിലധികമായി 20 ലേറെ ഭാഷകളിൽ പാടിയ ആശ ഭോസ്‌ലേയുടെ സ്വരശുദ്ധിയും ഉച്ചാരണ ഭംഗിയും ആലാപന തെളിമയും ഏവരുടെയും മനസ്സിൽ തങ്ങിനിൽക്കും. ഭജൻ പാടുന്ന അതേ അർപ്പണബോധത്തോടെ പോപ്പും ഖവ്വാലിയും നാടോടി സംഗീതവും അവർ ആലപിച്ചു. ഒരു ഘട്ടത്തിൽ ഇന്ത്യൻ യുവതലമുറയെ സംഗീതം കൊണ്ട് ഭ്രമിപ്പിച്ചു. ജീവിതത്തിൻ്റെ പരുക്കൻ യാഥാർത്ഥ്യങ്ങളോട് പൊരുതിയും വ്യക്തി ജീവിതത്തിലെ തിരിച്ചടികളിൽ തളരാതെയുമാണ് ആശാ ഭോസ്‌ലേ സംഗീത ലോകത്തെ ശ്രദ്ധേയവ്യക്തിത്വമായത്. ഇന്ത്യ കണ്ട പ്രമുഖരായ സംഗീതജ്ജ രോടൊപ്പം പ്രവർത്തിക്കാൻ അവർക്ക് അവസരം ലഭിച്ചു. മലയാളത്തിന് വേണ്ടി ഒരേ ഒരു ഗാനമേ പാടിയിട്ടുള്ളുവെങ്കിലും ആശാജിയുടെ അന്യഭാഷാഗാനങ്ങളെ നെഞ്ചേറ്റിയവരാണ് മലയാളികളെന്നും മുഖ്യമന്ത്രി അനുസ്മരിച്ചു.










0 comments