print edition ഇനിയും മരിക്കാത്ത ഭൂമിക്ക് ആര്യയുടെ സമ്മാനം

ആര്യ താൻ വികസിപ്പിച്ച ബയോ ഡീഗ്രേഡബിൾ പ്ലാസ്റ്റിക്കുമായി
കോഴിക്കോട്: ഭൂമിയെ കാർന്നുതിന്നുന്ന പ്ലാസ്റ്റിക്കിനോട് വിടപറയാം. ആര്യയുടെ കൈവശമുണ്ട് മണ്ണിലലിയുന്ന പ്ലാസ്റ്റിക് കവറുകൾ. അയർലൻഡിൽ ജീവിക്കുന്ന പതിനെട്ടുകാരി ഭൂമിക്ക് നൽകുന്ന സമ്മാനമാണ് ‘എക്കോ പർജ്’ ബയോ ഡീഗ്രേഡബിൾ പ്ലാസ്റ്റിക്.
ലോകത്തിന്റെ എല്ലാ ഭാഗങ്ങളിൽനിന്നുമുള്ളവരെ പങ്കെടുപ്പിച്ച് സംഘടിപ്പിക്കുന്ന ‘എർത്ത് പ്രൈസ് കോമ്പറ്റീഷ’നിൽ യൂറോപ്പ് മേഖലയിൽനിന്നുള്ള വിജയിയാണ് മലയാളിയായ ആര്യ സതീഷ്.
അയർലൻഡിൽ ദേശീയതലത്തിൽ നടന്ന യങ് സയന്റിസ്റ്റ് മത്സരത്തിലാണ് ആര്യ ബയോ ഡീഗ്രേഡബിൾ പ്ലാസ്റ്റിക് അവതരിപ്പിച്ചത്. മൈക്രോ പ്ലാസ്റ്റിക്കിൽ പീറ്റേയ്സ് എൻസൈം ഉൾപ്പെടുത്തിയാണ് എക്കോ പർജ് വികസിപ്പിച്ചത്. മണ്ണിലെത്തിയാൽ പ്ലാസ്റ്റിക്കിലെ പീറ്റേയ്‌സ് എൻസൈമുകൾ പുറത്തുവരും. ഇത് മൈക്രോ പ്ലാസ്റ്റിക്കിനെ വിഘടിപ്പിച്ച് മണ്ണിൽ അലിയാൻ സഹായിക്കുമെന്നതാണ് എക്കോ പർജിന്റെ പ്രത്യേകത.
ഏഴ് ഭൂഖണ്ഡങ്ങളിലെ വിജയികളെ ഉൾപ്പെടുത്തി ഗ്ലോബൽ എർത്ത് പ്രൈസ് കോമ്പറ്റീഷനായി വോട്ടിങ് നടത്തുന്നുണ്ട്. 27വരെ വോട്ടുചെയ്യാം.
മലപ്പുറം തുവ്വൂർ സ്വദേശി കറുത്തേടത്ത് സതീഷ്‌കുമാറിന്റെയും പ്രജിലയുടെയും മൂത്ത മകളായ ആര്യ കുടുംബത്തോടൊപ്പം എട്ടുവർഷമായി അയർലൻഡിലാണ്.
12ാം ക്ലാസ് പരീക്ഷ കഴിഞ്ഞാൽ ബയോ ഡീഗ്രേഡബിൾ പ്ലാസ്റ്റികിന് പേറ്റന്റ് നേടാനുള്ള ശ്രമം നടത്തും. നേരത്തെ വെള്ളത്തിന്റെ ശുദ്ധത തിരിച്ചറിയാനാകുന്ന സ്‌മാർട്ട് വാട്ടർ മോണിറ്ററും ആര്യ വികസിപ്പിച്ചിരുന്നു. യുനെസ്‌കോ നടത്തിയ യങ് എൻവയോൺമെന്റലിസ്റ്റ് മത്സരത്തിൽ സമ്മാനവും നേടി.
കാലിഫോർണിയയിൽ നടക്കുന്ന സൈ ഫെസ്റ്റിൽ പങ്കെടുക്കാനും ആര്യ യോഗ്യയായിട്ടുണ്ട്. ബയോ സയൻസിന് ചേർന്ന് ഇൗ മേഖലയിൽ കൂടുതൽ മുന്നോട്ടുപോകാനാണ് ആര്യയുടെ തീരുമാനം.










0 comments