മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ കൂട്ടബലാത്സംഗം ചെയ്തു: അരീക്കോട് രണ്ട് പേർ പിടിയിൽ

മലപ്പുറം: മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ രണ്ടു പേർ പിടിയിൽ. ചങ്ങണചാലിൽ വീട്ടിൽ മുഹമ്മദ് പറമ്പാടൻ (43), മേലെതൊടിയിൽ വീട്ടിൽ പൂന്തല ഷമീർ (42) എന്നിവരെയാണ് കൊണ്ടോട്ടി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. മഞ്ചേരി കോടതിയിൽ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
യുവതിയുടെ പരാതിയിൽ എട്ടുപേർക്കെതിരെയാണ് അരീക്കോട് പൊലീസ് കേസെടുത്തത്. യുവതിയുടെ 15 പവൻ സ്വർണവും പണവും അപഹരിച്ചതായും പരാതിയിലുണ്ട്. 2023 ഫെബ്രുവരി മുതലായിരുന്നു പീഡനം. ഒന്നാംപ്രതിയുമായി യുവതിക്ക് സാമ്പത്തിക ഇടപാടുണ്ടായിരുന്നു. ഇതുമുതലെടുത്ത് പലതവണ ലൈംഗിക ചൂഷണത്തിന് ഇരയാക്കി. വിനോദയാത്രയ്‌ക്ക് കൊണ്ടുപോകാമെന്ന് പറഞ്ഞ് മഞ്ചേരിയിലേക്ക് വിളിച്ചുവരുത്തി മറ്റൊരാളുമായിചേർന്നും പീഡിപ്പിച്ചു. പിന്നീടും പീഡനം തുടർന്നു. യുവതിയെ പലർക്കും കൈമാറിയെന്നും മാനന്തവാടി, അരീക്കോട്, വള്ളുവമ്പ്രം തുടങ്ങിയ ഇടങ്ങളിലെ ലോഡ്‌ജുകളിൽ പീഡിപ്പിച്ചതായും പരാതിയിലുണ്ട്.
സുഹൃത്തുമായുള്ള സംഭാഷണത്തിനിടെ ഒന്നാംപ്രതി പീഡന വിവരം പറഞ്ഞതോടെയാണ് യുവതിയുടെ വീട്ടുകാർ വിവരമറിയുന്നത്. രണ്ടു കേസ് കൊണ്ടോട്ടി ഡിവൈഎസ്‌പി കെ സി സേതുവിന്റെയും ഒരെണ്ണം അരീക്കോട് സ്‌റ്റേഷൻ ഓഫീസർ വി സിജിത്തിന്റെയും നേതൃത്വത്തിലാണ് അന്വേഷിക്കുന്നത്.










0 comments