തനിക്കെതിരായ സൈബറാക്രമണത്തിന് പിന്നിൽ 20കാരിയെന്നത് ഞെട്ടലുണ്ടാക്കി: അനുപമ പരമേശ്വരൻ

തിരുവനന്തപുരം: സമീപകാലത്ത് താൻ വ്യാപകമായി സൈബർ ആക്രമണം നേരിട്ടതായി നടി അനുപമ പരമേശ്വരൻ. തൻ്റെ പേരിൽ അപകീർത്തികരമായ പോസ്റ്റുകൾ പങ്കിട്ടത് ഒരു ഇരുപതുകാരിയാണെന്ന വിവരം ഞെട്ടലുണ്ടാക്കിയെന്നും താരം ഇൻസ്റ്റാഗ്രാം പോസ്റ്റിൽ കുറിച്ചു. തനിക്കും കുടുംബത്തിനും നേരെ ഉണ്ടായ സൈബർ ആക്രമണത്തിൽ നിയമനടപടി സ്വീകരിച്ചതായും കേരള പൊലീസ് ദ്രുതഗതിയിൽ നടപടികൾ കൈക്കൊണ്ടതായും അവർ വ്യക്തമാക്കി.
സൈബർ ഇടങ്ങളിലൂടെയുള്ള ഇത്തരം പ്രവർത്തനങ്ങളും ഭീഷണികളും കുറ്റകരമാണ്. ഓരോ പ്രവർത്തനങ്ങളും രേഖപ്പെടുത്തിയിട്ടുണ്ടാകും. ഭാവിയിൽ ചെയ്തവർ അതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടി വരുമെന്ന് അനുപമ പറഞ്ഞു.
പോസ്റ്റിന്റെ പൂർണ രൂപം:
'കുറച്ചു ദിവസങ്ങൾക്ക് മുമ്പ്, ഒരു ഇൻസ്റ്റാഗ്രാം പ്രൊഫൈൽ എന്നെക്കുറിച്ചും എൻ്റെ കുടുംബത്തെക്കുറിച്ചും വളരെ മോശവും തെറ്റായതുമായ ഉള്ളടക്കം പ്രചരിപ്പിക്കുന്നതും എൻ്റെ സുഹൃത്തുക്കളെയും സഹനടന്മാരെയും ടാഗ് ചെയ്യുന്നതും എൻ്റെ ശ്രദ്ധയിൽപ്പെട്ടു. പോസ്റ്റുകളിൽ മോർഫ് ചെയ്ത ചിത്രങ്ങളും അടിസ്ഥാനരഹിതമായ ആരോപണങ്ങളും ഉണ്ടായിരുന്നു. ഓൺലൈനിൽ ഇത്തരം പ്രവണതകൾ കാണുന്നത് എന്നെ വളരെ വേദനിപ്പിച്ചു.
കൂടുതൽ അന്വേഷിച്ചപ്പോൾ എന്നെക്കുറിച്ച് മനഃപൂർവം വിദ്വേഷം പ്രചരിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ ഒരേ വ്യക്തി ഒന്നിലധികം വ്യാജ അക്കൗണ്ടുകൾ ഉപയോഗിക്കുന്നതായി കണ്ടെത്തി. ഞാൻ ഉടൻതന്നെ കേരളത്തിലെ സൈബർ ക്രൈം പൊലീസിൽ പരാതി നൽകി. പൊലീസിൻ്റെ പ്രതികരണം വേഗത്തിലും കാര്യക്ഷമവുമായിരുന്നു. പൊലീസിന്റെ സഹായത്തോടെ, പോസ്റ്റുകൾ പങ്കുവെച്ചയാളെ തിരിച്ചറിഞ്ഞു. തമിഴ്‌നാട്ടിൽ നിന്നുള്ള 20 വയസ്സ് മാത്രം പ്രായമുള്ള ഒരു പെൺകുട്ടിയാണ് ഇതിന് പിന്നിലെന്നത് എന്നെ ഞെട്ടിച്ചു.
അവളുടെ പ്രായവും ഭാവിയും കണക്കിലെടുത്ത് പെൺകുട്ടിയുടെ ഐഡൻ്റിറ്റി വെളിപ്പെടുഞാൻ വെളിപ്പെടുത്തുന്നില്ല. എന്നാൽ ഒരു കാര്യം വ്യക്തമാക്കണം: കൈയ്യിലൊരു സ്മാർട്ട്‌ഫോണും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലേക്കുള്ള പ്രവേശനവും ഉണ്ട് എന്ന് കരുതി ആളുകൾക്കെതിരെ അപകീർത്തി പ്രചാരണം നടത്താനോ വിദ്വേഷം പ്രചരിപ്പിക്കാനോ ആർക്കും അവകാശമില്ല. ഓൺലൈനിൽ നടക്കുന്ന ഓരോ പ്രവർത്തനവും തെളിവുകൾ അവശേഷിപ്പിക്കുന്നു. ഉത്തരവാദികളെ കണ്ടെത്താനും കഴിയും.
ഈ സംഭവത്തിൽ ഞങ്ങൾ നിയമനടപടി സ്വീകരിച്ചു. അപകീർത്തികരമായ പ്രവർത്തനങ്ങൾ നടത്തിയ വ്യക്തി അതിൻ്റെ അനന്തരഫലങ്ങൾ നേരിടേണ്ടി വരും. ഒരു അഭിനേതാവോ പൊതുപ്രവർത്തകനോ ആകുന്നത് അടിസ്ഥാന അവകാശങ്ങൾ ഇല്ലാതാക്കുന്നില്ല. സൈബർ ഭീഷണി ശിക്ഷാർഹമായ കുറ്റമാണ്.'








0 comments