print edition ആന്റണിയുടെ പാപ്പർ വാദം യുഡിഎഫിന്റെ മുൻകൂർ ജാമ്യം

എ കെ ആന്റണി
തിരുവനന്തപുരം: അംഗീകരിക്കപ്പെട്ട മാനദണ്ഡപ്രകാരമൊന്നും കേരളം പാപ്പരാണെന്ന് സംസ്ഥാനത്തിന്റെ വരവും ചെലവും പരിശോധിക്കുന്ന രാജ്യത്തെ കംപ്‌ട്രോളർ ആൻഡ് ഓഡിറ്റ് ജനറലോ റിസർവ് ബാങ്കോ പറഞ്ഞിട്ടില്ല എന്നിരിക്കെ മുൻ മുഖ്യമന്ത്രി എ കെ ആന്റണി മാധ്യമങ്ങളോട് പറഞ്ഞത് വസ്‌തുതാവിരുദ്ധം. മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിയുമായി ദീർഘകാല അനുഭവമുള്ള ആന്റണിക്ക് പാപ്പരാകലിന്റെ മാനദണ്ഡം അറിയാത്തതല്ല. യുഡിഎഫ് നൽകിയ ഗ്യാരന്റികൾ നടപ്പാകില്ല എന്നുറപ്പുള്ളതിനാലുള്ള മുൻകൂർ ജാമ്യമെടുക്കലാണിത്.
വളർച്ചാനിരക്ക്, റവന്യൂ കമ്മി, പൊതുകടം എന്നിവയെല്ലാം പരിശോധിച്ചാണ് സംസ്ഥാനം കടക്കെണിയിലാണോ എന്ന് മനസ്സിലാക്കുന്നത്. ഉയർന്ന വളർച്ചാനിരക്കുള്ള കേരളം ഒന്നേകാൽ കോടിയിലേറെ തനത് റവന്യൂ വരുമാനമുള്ള സംസ്ഥാനമാണ്. നടപ്പ് സാമ്പത്തികവർഷം ആദ്യമാസം സംസ്ഥാനത്തെ ചരക്കുസേവന നികുതി (ജിഎസ്‌ടി) വരുമാനത്തിലെ 55 ശതമാനം വളർച്ച ആന്റണിയുടെ ആരോപണത്തിനുള്ള മറുപടിയാണ്. മികച്ച നേട്ടമുണ്ടാക്കിയ വലിയ സംസ്ഥാനങ്ങളുടെ കൂട്ടത്തിലാണ് കേരളം. 2025 ഏപ്രിലിൽ 2252 കോടിയായിരുന്നത് ഇൗ ഏപ്രിലിൽ 3,502 കോടിയായി ഉയർന്നു. സംസ്ഥാന ട്രഷറിയിൽ നാലായിരം കോടിയിലേറെ രൂപ മാർച്ച് 31ന് ബാക്കിയുണ്ട് എന്ന് മുൻ ധനമന്ത്രി കെ എൻ ബാലഗോപാലും വ്യക്തമാക്കിയിരുന്നു.
ഒന്നര പതിറ്റാണ്ടിനിടെ കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥ മൂന്നര മടങ്ങോളം വളർന്നതായാണ് റിസർവ് ബാങ്ക് വിലയിരുത്തൽ. 2011–12ൽ 3.64 ലക്ഷം കോടി രൂപയായിരുന്നു കേരളത്തിലെ മൊത്തം ആഭ്യന്തര ഉൽപാദനം. 2024–25ൽ ഇത് 12.49 ലക്ഷം കോടിയായി. കോവിഡ് കാലമായ 2020–21ൽ മാത്രമാണ് സമ്പദ്‌വ്യവസ്ഥയിൽ നേരിയ ഇടിവുണ്ടായത്.










0 comments