ആന്റിബയോട്ടിക് സാക്ഷര കേരളം: എഎംആർ അവബോധ വാരം 18 മുതൽ

തിരുവനന്തപുരം: ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചിരിക്കുന്ന ആന്റിമൈക്രോബിയൽ റെസിസ്റ്റൻസ് (എഎംആർ) അവബോധ വാരാചരണമായ നവംബർ 18 മുതൽ 24 വരെ കേരളത്തിലും ശക്തമായ ബോധവൽക്കരണ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നതായി ആരോഗ്യവകുപ്പ്. 'ഇപ്പോൾ പ്രവർത്തിക്കുക: വർത്തമാനം സംരക്ഷിച്ചാൽ, ഭാവി സുരക്ഷിതമാകും' (Act Now: Protect Our Present, Secure Our Future) എന്നതാണ് ഈ വർഷത്തെ സന്ദേശം. ആന്റിബയോട്ടിക് മരുന്നുകളുടെ തെറ്റായ ഉപയോഗത്തിനെതിരെ ഉടനടി നടപടി സ്വീകരിച്ചാൽ ഭാവി ആരോഗ്യകരമാക്കാം എന്ന ആശയമാണ് നൽകുന്നത്. ആന്റിബയോട്ടിക് മരുന്നുകളുടെ തെറ്റായ ഉപയോഗം മൂലം ഉണ്ടാകുന്ന ആന്റിബയോട്ടിക് പ്രതിരോധം ആർജിച്ച അണുബാധകളെക്കുറിച്ച് സമൂഹത്തിൽ അവബോധം സൃഷ്ടിക്കുകയാണ് ഈ വാരാചരണത്തിന്റെ ലക്ഷ്യം. എല്ലാവരും അവബോധ പ്രവർത്തനങ്ങളിൽ പങ്കുചേരണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് അറിയിച്ചു.
ആന്റിബയോട്ടിക് മരുന്നുകളുടെ ദുരുപയോഗം മൂലം അപകടകാരികളായ ബാക്ടീരിയകൾ ശക്തിപ്രാപിക്കുകയും അവയ്ക്കെതിരെ ചികിത്സ ഫലപ്രദമാകാതിരിക്കുകയും ചെയ്യുന്ന അവസ്ഥയാണ് ആന്റിമൈക്രോബിയൽ റെസിസ്റ്റൻസ്. ആന്റിബയോട്ടിക് ദുരുപയോഗം ലോകം നേരിടുന്ന ഏറ്റവും വലിയ ആരോഗ്യ പ്രതിസന്ധികളിലൊന്നായി മാറിക്കഴിഞ്ഞിരിക്കുന്നു. ഈ സാഹചര്യത്തിൽ കേരളം ശക്തമായ പ്രവർത്തനങ്ങളാണ് നടത്തി വരുന്നത്.
എഎംആർ പ്രവർത്തനങ്ങളിൽ കേരളം മാതൃകയാണെന്ന് പ്രമുഖ പരിസ്ഥിതി സംഘടനയായ സെന്റർ ഫോർ സയൻസ് എൻവയൺമെന്റ് (സിഎസ്ഇ) റിപ്പോർട്ട് ചെയ്തിരുന്നു. ആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗം തടയാനുള്ള കാർസാപ്പിന്റെ (കേരള ആന്റിമൈക്രോബിയൽ റെസിസ്റ്റൻസ് സ്ട്രാറ്റജിക് ആക്ഷൻ പ്ലാൻ) ഭാഗമായി നിരവധി പ്രവർത്തനങ്ങളാണ് സംസ്ഥാനത്ത് നടത്തി വരുന്നത്. രാജ്യത്ത് ആദ്യമായി തുടർച്ചയായ 4 വർഷങ്ങളിലും ആന്റിബയോഗ്രാം പുറത്തിറക്കി. ഡോക്ടറുടെ പ്രിസ്‌ക്രിപ്ഷൻ ഇല്ലാതെ ആന്റിബയോട്ടിക്കുകൾ വിൽക്കുന്നത് തടഞ്ഞു. ശക്തമായ പ്രവർത്തനങ്ങളിലൂടെ കേരളത്തിൽ ആന്റിബയോട്ടിക്കുകളുടെ ഉപയോഗത്തിൽ 20 മുതൽ 30 ശതമാനം വരെ കുറവുണ്ടായി. ആശുപത്രികളെ ആന്റിബയോട്ടിക് സ്മാർട്ട് ആശുപത്രികളാക്കാനുള്ള നടപടികൾ സ്വീകരിച്ചു.
ആന്റിബയോട്ടിക് ഉപയോഗത്തെക്കുറിച്ചുള്ള പൊതുജനങ്ങളുടെ അവബോധം പരിശോധിക്കാനായി സംസ്ഥാനതലത്തിലും എല്ലാ ജില്ലകളിലും 10 ചോദ്യങ്ങൾ അടങ്ങുന്ന ക്യുആർ കോഡ് ലഭ്യമാക്കുന്നു. ഇതിലൂടെ ആന്റിബയോട്ടിക് സാക്ഷരത എത്രയെന്ന് അറിയാനാകും.
ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ
1. ആന്റിബയോട്ടിക് മരുന്നുകൾ ഫലിക്കാതായാൽ കാൻസർ, ക്ഷയരോഗം, ന്യൂമോണിയ തുടങ്ങിയ ഗുരുതര രോഗങ്ങൾ മാത്രമല്ല ചെറിയ മുറിവിൽ നിന്നുള്ള അണുബാധപോലും ഗുരുതരമായി മാറിയേക്കാം. ശസ്ത്രക്രിയകൾ അസാധ്യമാകും, പ്രസവ ചികിത്സ ദുഷ്‌കരമാകും.
2. ബാക്ടീരിയ മൂലമുള്ള ചില രോഗങ്ങൾക്ക് മാത്രമേ ആന്റിബയോട്ടിക് മരുന്നുകൾ ആവശ്യമുള്ളൂ. പനി, ചുമ, ജലദോഷം തുടങ്ങി നമുക്കുണ്ടാകുന്ന രോഗങ്ങൾ ഭൂരിഭാഗവും വൈറസുകൾ മൂലമാണ്. അവയെ ഭേദമാക്കാൻ ആന്റിബയോട്ടിക്കുകൾക്ക് കഴിയില്ല.
3. ഡോക്ടറുടെ നിർദ്ദേശപ്രകാരമല്ലാതെ ആന്റിബയോട്ടിക് മരുന്നുകൾ ഒരിക്കലും ഉപയോഗിക്കരുത്.
4. ആന്റിബയോട്ടിക്കുകൾ നിർദ്ദേശിക്കണമെന്ന് ഡോക്ടറോട് ആവശ്യപ്പെടുകയോ ഡോക്ടറുടെ കുറിപ്പടിയില്ലാതെ അവ വാങ്ങിക്കഴിക്കുകയോ ചെയ്യരുത്
5. ചികിത്സയ്ക്ക് ശേഷം അവശേഷിക്കുന്ന ആന്റിബയോട്ടിക്കുകൾ മറ്റൊരു അവസരത്തിൽ വീണ്ടും ഉപയോഗിക്കരുത്.
6. അവശേഷിക്കുന്നതോ കാലാവധി കഴിഞ്ഞതോ ആയ ആന്റിബയോട്ടിക്കുകൾ കരയിലോ ജലാശയങ്ങളിലോ വലിച്ചെറിയരുത്.
7. ഡോക്ടർ നിർദ്ദേശിച്ച ആന്റിബയോട്ടിക് മരുന്നുകൾ പൂർണമായും കൃത്യമായും കഴിക്കുക. രോഗലക്ഷണങ്ങൾ കുറഞ്ഞുവെന്ന കാരണത്താൽ അവ ഇടയ്ക്കുവെച്ച് നിർത്തരുത്
8. ഡോക്ടർ ഒരാൾക്ക് നിർദ്ദേശിച്ച ആന്റിബയോട്ടിക് മരുന്നുകൾ മറ്റുള്ളവരുമായി പങ്കുവെയ്ക്കരുത്. മറ്റുള്ളവർക്ക് നിർദ്ദേശിച്ച മരുന്നുകൾ വാങ്ങി കഴിക്കുകയുമരുത്.
9. കോഴി വളർത്തലിലും കന്നുകാലി വളർത്തലിലും മത്സ്യകൃഷിയിലും ആന്റിബയോട്ടിക് മരുന്നുകൾ വെറ്ററിനറി ഡോക്ടറുടെ നിദ്ദേശപ്രകാരം മാത്രം ഉപയോഗിക്കുക. കോഴികളുടെ വളർച്ചകൂട്ടാനായി ഒരുകാരണവശാലും ആന്റിബയോട്ടിക്കുകൾ ഉപയോഗിക്കരുത്.
10. ആരോഗ്യകരമായ ജീവിതത്തിന് ഏറ്റവും നല്ലത് അണുബാധകൾ തടയുകയാണ്. അതിനായി അടിയ്ക്കടി കൈകൾ സോപ്പ് ഉപയോഗിച്ച് വൃത്തിയായി കഴുകുന്നത് ശീലമാക്കുക. പ്രതിരോധ കുത്തിവെയ്പ്പുകൾ കൃത്യമായി എടുക്കുക.









0 comments