അനന്തുവിന്റെ മരണമൊഴി വീഡിയോ പുറത്ത്; പീഡിപ്പിച്ചത് ആർഎസ്‌എസ് നേതാവ് നിധീഷ് മുരളീധരൻ

കോട്ടയം : കണ്ണനെന്നു വിളിക്കുന്ന നിധീഷ് മുരളീധരൻ എന്ന ആർഎസ്‌എസ് നേതാവാണ് തന്നെ പീഡിപ്പിച്ചതെന്ന് ആർഎസ്‌എസ് ക്യാന്പിലെ ലൈംഗിക പീഡനത്തെ തുടർന്ന് ആത്മഹത്യ ചെയ്‌ത കോട്ടയം എലിക്കുളം സ്വദേശി അനന്തു അജിയുടെ മരണ മൊഴി. ഇതടക്കം അനന്തുവിന് ക്യന്പുകളിൽ നേരിടേണ്ടിവന്ന ദുരനുഭവം വിവരിക്കുന്ന വീഡിയോ പൊലീസിന് ലഭിച്ചു. മരണശേഷം പുറത്തുവരത്തക്ക രീതിയിൽ ഇൻസ്‌റ്റഗ്രാമിൽ ഷെഡ്യൂൾചെയ്ത് പോസ്‌റ്റ് ചെയ്തിരുന്നതാണിത്.
ആർഎസ്‌എസ് ശാഖകളിലും ക്യാമ്പുകളിലും കുട്ടികളുടെ നേരെ നടക്കുന്നത് കടുത്ത ലൈംഗിക പീഡനങ്ങളാണെന്ന് അനന്തു പറയുന്നു. ഇൻസ്‌റ്റഗ്രാമിൽ പോസ്‌റ്റ് ചെയ്‌തിരുന്ന ആത്മഹത്യകുറിപ്പിൽ എൻ എം എന്ന ചുരുക്കപ്പേര് മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഇയാളെക്കുറിച്ച് അന്വേഷണം നടക്കുന്നതിനിടെയാണ് മരണമൊഴി ലഭിക്കുന്നത്. അനന്ദുവിന്റെ മുൻ അയൽവാസിയും ആർഎസ്എസ് സജീവ പ്രവർത്തകനുമായ വ്യക്തിയെ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം. ഇയാൾക്ക് കാഞ്ഞിരപ്പള്ളിക്ക് സമീപം ഒരു വ്യാപാര സ്ഥാപനം ഉള്ളതായും വിവരമുണ്ട്.
മരണമൊഴിയിൽ പറയുന്നത്: "ഞാൻ എന്തിന് ആത്മഹത്യ ചെയ്‌തെന്ന ചോദ്യത്തിന് ഇൗ വീഡിയോ ഉത്തരം നൽകും. ഞാനൊരു ഒസിഡി രോഗിയാണ്. മൂന്നുനാല് വയസ്സുള്ളപ്പോൾ മുതൽ വീടിനടുത്തുള്ളയാൾ എന്നെ ലൈംഗികമായി ദുരുപയോഗം ചെയ്‌തിരുന്നു. എനിക്ക് ഒസിഡി വരാൻ കാരണം ഇൗ പീഡനങ്ങളാണ്. എന്നെ പീഡിപ്പിച്ചയാൾ കല്യാണമൊക്കെ കഴിച്ച് നന്നായി കഴിയുന്നു. ഇയാൾ തുടർച്ചയായി എന്നെ അബ്യൂസ് ചെയ്‌തു. പല സ്ഥലത്തുനിന്നും എനിക്ക് ആണുങ്ങളിൽനിന്ന് പീഡനം ഏൽക്കേണ്ടിവന്നു. ഒരിക്കലും ഇടപഴകാൻ പാടില്ലാത്തവരുണ്ട്. അവരാണ് ആർഎസ്‌എസുകാർ. സംഘികൾ എന്ന് വിളിക്കുന്നവർ. അവരുടെ ക്യാമ്പുകളിലും പരിപാടികളിലും നടക്കുന്ന പീഡനം ഭയങ്കരമാണ്. ആർഎസ്‌എസിന്റെ ഐടിസി, ഒടിസി ക്യാമ്പുകളിൽ ഞാൻ പോയിട്ടുണ്ട്. മാനസികവും ലൈംഗികവും ശാരീരികവുമായ പീഡനങ്ങളാണ് അവിടെ നടക്കുന്നത്.
ഒരിക്കലും ഒരു ആർഎസ്‌എസുകാരനുമായി ഇടപഴകരുത്– വീഡിയോയിൽ അനന്തു പറഞ്ഞു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഇൻസ്റ്റഗ്രാമിലൂടെ ആത്മഹത്യക്കുറിപ്പ് പുറത്തുവിട്ടശേഷം അനന്തു തിരുവനന്തപുരം തന്പാനൂരിലെ ലോഡ്‌ജിൽ ആത്മഹത്യചെയ്‌തത്.










0 comments