മൂന്ന് മാസം പ്രായമായ കുഞ്ഞ് വെന്റിലേറ്ററിൽ
കിണർ വെള്ളത്തിൽ അമീബ; കോഴിക്കോട് രണ്ട് പേർക്ക് കൂടി മസ്‌തിഷ്‌ക ജ്വരം

കോഴിക്കോട് : മൂന്ന് മാസമായ കുഞ്ഞുൾപ്പെടെ രണ്ട് പേർക്ക് കൂടി കോഴിക്കോട് മസ്‌തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. ഓമശ്ശേരി പുത്തൂർ സ്വദേശിയായ കുഞ്ഞും അന്നശ്ശേരി സ്വദേശിയായ നാൽപതുകാരനുമാണ് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലുള്ളത്. വെന്റിലേറ്ററിലുള്ള കുട്ടിയുടെ അവസ്ഥ ഗുരുതരമായി തുടരുകയാണ്. കുട്ടിയുടെ വീട്ടിലെ കിണർ വെള്ളത്തിൽ നടത്തിയ പരിശോധനയിൽ അമീബയുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് താമരശ്ശേരിയിൽ നാലാം ക്ലാസുകാരി മസ്‌തിഷ്‌ക ജ്വരം ബാധിച്ച് മരിച്ചത്.
കഴിഞ്ഞ നാലിനാണ് മൂന്ന് മാസം പ്രായമായ കുട്ടിയെ രോഗലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇത്ര ചെറിയ കുട്ടിയ്‌ക്ക് രോഗബാധയുണ്ടാവുന്നത് ആദ്യമായാണ്. കുളിപ്പിക്കുന്നതിനിടെ വെള്ളം മൂക്കിലൂടെയോ മറ്റോ അകത്ത് പ്രവേശിച്ചതാവാനാണ് സാധ്യതയെന്നും അണുബാധയുടെ കാരണമായ ജലസ്രോതസ് കണ്ടെത്താൻ ഡിഎംഒ തലത്തിൽ അന്വേഷണമുണ്ടാവുമെന്നും മാതൃശിശു സംരക്ഷണ സൂപ്രണ്ട് ഡോ. അരുൺ പ്രീത് പറഞ്ഞു. മെഡിക്കൽ കോളേജിലെ മൈക്രോബയോളജി ലാബിൽ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ഏത് തരം അമീബയാണ് ബാധിച്ചത് എന്നറിയാൻ സ്രവം ചണ്ഡീഗഢിലെ വൈറോളജിലാബിലേക്ക് അയച്ചിട്ടുണ്ട്.
കുട്ടിയുടെ വീടിന്റെ പരിസരത്തുള്ള മറ്റ് കിണറുകളിലെ വെള്ളവും പരിശോധനയ്‌ക്ക് അയച്ചിട്ടുണ്ട്. തുടർച്ചയായി രോഗബാധ ഉണ്ടാകുന്നതിനാൽ ആരോഗ്യ വകുപ്പ് ജില്ലയിൽ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.










0 comments