ആലുവ പീഡന കേസ്: പ്രതി ക്രിസ്റ്റൽ രാജിന് ഇരട്ട ജീവപര്യന്തം

ക്രിസ്റ്റൽ രാജ്
കൊച്ചി: കേരളത്തെ നടുക്കിയ ആലുവ പീഡനക്കേസിലെ പ്രതി തിരുവനന്തപുരം ചെങ്കൽ സ്വദേശി ക്രിസ്റ്റൽ രാജിന് ഇരട്ട ജീവപര്യന്തം തടവുശിക്ഷ. മറ്റ് വിവിധ വകുപ്പുകളിലായി 35 വർഷം കഠിനതടവും പ്രതി അനുഭവിക്കണം. പെരുമ്പാവൂർ പോക്സോ കോടതിയുടേതാണ് വിധി.
2023 സെപ്റ്റംബർ 7-ന് പുലർച്ചെയാണ് ആലുവ എടയപ്പുറത്ത് അതിക്രൂരമായ സംഭവം അരങ്ങേറിയത്. മാതാപിതാക്കൾക്കൊപ്പം വീട്ടിനുള്ളിൽ ഉറങ്ങിക്കിടക്കുകയായിരുന്ന എട്ടുവയസ്സുകാരിയെ ജനലിലൂടെ കൈകടത്തി വാതിൽ തുറന്ന് പ്രതി തട്ടിക്കൊണ്ടുപോവുകയായിരുന്നു. കുട്ടിയെ സമീപത്തെ പാടത്തേക്ക് കൊണ്ടുപോയി ക്രൂരമായ ലൈംഗിക അതിക്രമത്തിന് ഇരയാക്കി. കുഞ്ഞിന്റെ കരച്ചിൽ കേട്ട് അയൽവാസികൾ എത്തി തിരച്ചിൽ നടത്തിയതോടെ പ്രതി കുട്ടിയെ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു.
കുട്ടിയുടെ വീട്ടിൽ നിന്ന് തട്ടിയെടുത്ത മൊബൈൽ ഫോണിന്റെ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ നീക്കത്തിനൊടുവിലാണ് പ്രതി വലയിലായത്. പൊലീസ് പിടികൂടുമെന്ന ഘട്ടത്തിൽ രക്ഷപ്പെടാനായി ആലുവ പുഴയിലേക്ക് ചാടിയ പ്രതിയെ അന്വേഷണസംഘം പുഴയിലിറങ്ങി സാഹസികമായി കീഴടക്കുകയായിരുന്നു. ക്രിസ്റ്റൽ രാജിന്റെ സഞ്ചിയിൽ നിന്ന് പലയിടങ്ങളിൽ നിന്നായി മോഷ്ടിച്ച എട്ട് മൊബൈൽ ഫോണുകൾ പൊലീസ് കണ്ടെടുത്തിരുന്നു.
തുടക്കത്തിൽ പ്രതി ഒറ്റയ്ക്കാണ് കൃത്യം നിർവ്വഹിച്ചത് എന്നായിരുന്നു കരുതിയതെങ്കിലും, വിശദമായ അന്വേഷണത്തിൽ പീഡനത്തിന് പിന്നിൽ മുൻകൂട്ടിയുള്ള ആസൂത്രണം വ്യക്തമായി. ഇരയായ കുട്ടിയുടെ വീടിന്റെ വിവരങ്ങൾ ക്രിസ്റ്റൽ രാജിന് കൈമാറിയത് ഇയാളുടെ സുഹൃത്തായ പശ്ചിമ ബംഗാൾ സ്വദേശി മുഷ്താക്കിൻ മൊല്ലയാണെന്ന് പൊലീസ് കണ്ടെത്തി. ക്രിസ്റ്റൽ രാജ് മോഷ്ടിക്കുന്ന ഫോണുകൾ മറിച്ചു വിറ്റിരുന്ന അതിഥി തൊഴിലാളികളായ മുഷ്താക്കിൻ മൊല്ല, ലാൽ മുഹമ്മദ് മണ്ഡൽ, ബിലാൽ ബിശ്വാസ് എന്നിവരെയും ആലുവ പൊലീസ് പിന്നീട് അറസ്റ്റ് ചെയ്തിരുന്നു.
കൃത്യമായ തെളിവുകളുടെയും ദൃക്സാക്ഷി മൊഴികളുടെയും അടിസ്ഥാനത്തിൽ അതിവേഗം വിചാരണ പൂർത്തിയാക്കിയാണ് പെരുമ്പാവൂർ പോക്സോ കോടതി പ്രതിക്ക് ശിക്ഷ വിധിച്ചത്.










0 comments