print edition പൊലീസ് ട്രെയിനിങ് കോളേജ്: ഡെപ്യൂട്ടേഷൻ പരീക്ഷയിൽ ക്രമക്കേടെന്ന് പരാതി

തിരുവനന്തപുരം: തൈക്കാട് പൊലീസ് ട്രെയിനിങ് കോളേജിലേക്ക് ഡെപ്യൂട്ടേഷൻ നിയമനത്തിനായി നടത്തിയ പരീക്ഷയിൽ ക്രമക്കേടെന്ന് പരാതി. പരീക്ഷയെഴുതിയ സീനിയർ സിപിഒമാർ ഉദ്യോഗാർഥികൾ ഇത് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസ് മേധാവിക്ക് പരാതി നൽകി.
ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും പരീക്ഷ നടത്തിപ്പ് സുതാര്യമായിരുന്നുവെന്നും ട്രെയിനിങ് കോളേജ് പ്രിൻസിപ്പൽ ആർ ജയശങ്കർ അറിയിച്ചു.
പൊലീസ് ട്രെയിനിങ് കോളേജിലേക്കുള്ള ഡെപ്യൂട്ടേഷൻ നിയമനത്തിനായി ഇതാദ്യമായാണ് പരീക്ഷ നടത്തുന്നത്. പൊലീസ് മേധാവിയുടെ നിർദേശപ്രകാരമാണ്, ഭാവിയിലുണ്ടാകുന്ന ഒഴിവുകൾകൂടി കണക്കിലെടുത്ത് സീനിയർ സിപിഒമാർക്കായി പരീക്ഷ നടത്തി പട്ടികയുണ്ടാക്കിയത്. വൈസ് പ്രിൻസിപ്പലും രണ്ട് ഇൻസ്പെക്ടർമാരുമടങ്ങിയ ബോർഡാണ് പരീക്ഷ നടത്തിയത്. എഴുത്തുപരീക്ഷയും അഭിരുചി പരിശോധനയുമുണ്ടായിരുന്നു. ഒന്നാം റാങ്കുകാരനായ സീനിയർ സിപിഒയ്ക്ക് താഴെയുള്ള റാങ്കുകാരേക്കാൾ 18 മാർക്ക് അധികം ലഭിച്ചതിന് പിന്നിൽ ക്രമക്കേടുണ്ടെന്നാണ് പരീക്ഷയെഴുതിയവരുടെ ആരോപണം.
എന്നാൽ, ഒരാൾക്ക് ഉയർന്ന മാർക്ക് ലഭിക്കുന്നതുകൊണ്ടുമാത്രം ക്രമക്കേട് ആരോപിക്കുന്നത് നിയമനത്തെ അട്ടിമറിക്കാനാണെന്നാണ് ഒരു വിഭാഗം ഉദ്യോഗസ്ഥർ പറയുന്നത്.










0 comments