print edition ആലിനിന്റെ വൃക്കകൾ സ്വീകരിച്ച ബാലിക ആശുപത്രി വിട്ടു

ആലിൻ ഷെറിൻ (ഫയല്‍ ചിത്രം)

സ്വന്തം ലേഖകൻ
Published on Mar 20, 2026, 12:01 AM | 1 min read
തിരുവനന്തപുരം: രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ വൃക്കദാതാവിൽനിന്ന് വൃക്കകൾ സ്വീകരിച്ച 10 വയസ്സുകാരി ശ്രേയ വ്യാഴാഴ്ച ആശുപത്രി വിട്ടു. വാഹനാപകടത്തെ തുടർന്ന് മസ്‌തിഷ്‌കമരണം സ്ഥിരീകരിച്ച 10 മാസം മാത്രം പ്രായമുള്ള ആലിൻ ഷെറിൻ എബ്രഹാമിന്റെ വൃക്കകളാണ് ശ്രേയയ്ക്ക് നൽകിയത്.
വൃക്കകൾ തകരാറിലായി എസ്എടി ആശുപത്രിയിലെ പീഡിയാട്രിക് നെഫ്രോളജി വിഭാഗത്തിൽ ഹീമോ ഡയാലിസിസ് നടത്തിവരികയായിരുന്നു ശ്രേയ. 12 മണിക്കൂറിലേറെ നീണ്ട ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി. രണ്ട് വൃക്കയും ഒരുമിച്ച് കുട്ടിക്ക് മാറ്റിവയ്ക്കുന്ന ശസ്ത്രക്രിയ അതിസങ്കീർണമാണ്. എന്നാൽ, മെഡിക്കൽ കോളേജിലെ വിദഗ്ധ ഡോക്ടർമാരുടെ സംഘം ഉദ്യമം വിജയകരമായി പൂർത്തിയാക്കി. ശസ്ത്രക്രിയക്കുശേഷമുള്ള 24 മണിക്കൂർ ജാഗ്രതയും ഏകോപനവും തുടർന്നുള്ള കൃത്യമായ പരിചരണവും കുട്ടിയുടെ ആരോഗ്യം ഉറപ്പാക്കി.
2026 ജനുവരിയിലാണ് എസ്എടിയിൽ ആദ്യമായി 16 കിലോമാത്രം ഭാരമുള്ള സാൻ മരിയ എന്ന കുട്ടിക്ക് വിജയകരമായി വൃക്ക മാറ്റിവച്ചത്. രണ്ടാഴ്ച കഴിഞ്ഞപ്പോഴാണ് ആലിനിന്റെ വൃക്കകൾ ശ്രേയയ്ക്ക് മാറ്റിവച്ചത്.
സംസ്ഥാന സർക്കാരിന്റെ ചികിത്സാസഹായ പദ്ധതികളിൽ ഉൾപ്പെടുത്തി രണ്ടു കുട്ടികൾക്കും പൂർണമായും സൗജന്യമായായിരുന്നു ശസ്ത്രക്രിയ. ഇതോടെ എസ്എടി ആശുപത്രിയും വൃക്കമാറ്റിവയ്ക്കൽ ശസ്ത്രക്രിയയിൽ മറ്റു പ്രധാന ആശുപത്രികൾക്കൊപ്പം മുൻനിരയിൽ സ്ഥാനമുറപ്പിച്ചു.










0 comments