ad
Deshabhimani

print edition ആലിൻ യാത്രയാകുന്നു; ഹൃദയത്തിൽ ചേക്കേറി, സംസ്കാരം വെെകിട്ട്

aalin sherin abraham
വെബ് ഡെസ്ക്

Published on Feb 15, 2026, 01:01 AM | 2 min read

പത്തനംതിട്ട: അവയവദാനത്തിലൂടെ മാലാഖക്കുഞ്ഞായി വിടപറഞ്ഞ ആലിന്‌ ഞായറാഴ്‌ച സംസ്ഥാന ബഹുമതികളോടെ നാട്‌ യാത്രമൊഴിയേകും. വൈകിട്ട്‌ അഞ്ചിന്‌ നെടുങ്ങാടപ്പള്ളി സിഎസ്ഐ പള്ളി സെമിത്തേരിയിലാണ്‌ സംസ്‌കാരം. മല്ലപ്പള്ളി റവ. ജോർജ്‌ മാത്തൻ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിട്ടുള്ള മൃതദേഹം രാവിലെ 7.45ന്‌ നെടുങ്ങാടപ്പള്ളി വൈഎംസിഎ ജങ്‌ഷനുസമീപത്തെ വീട്ടിലെത്തിക്കും. ഇവിടെ മന്ത്രി വീണാ ജോർജ്‌ അന്ത്യോപചാരം അർപ്പിക്കും.


വേർപാടിന്റെ വേദനയിലും അഞ്ചുകുരുന്നുകൾക്ക് പുതുജീവനേകാൻ കഴിഞ്ഞതിന്റെ ചാരിതാർഥ്യത്തിലാണ്‌ ആലിനിന്റെ കുടുംബം. ‘ഞങ്ങളുടെ പേരക്കിടാവ്‌ പോയാലും അഞ്ച്‌ കൊച്ചുമക്കളെ കിട്ടിയെന്ന്‌ ആശ്വസിക്കുകയാണ്‌’– മുത്തച്ഛൻ മല്ലപ്പള്ളി മഞ്ഞത്താനം വാലുമണ്ണിൽ റെജി സാമുവലിന്റെ കണ്‌ഠമിടറി. മകൻ അരുണാണ്‌ സമൂഹത്തിനാകെ മാതൃകയാകുന്ന ഇ‍ൗ തീരുമാനമെടുത്തത്‌.


അത്‌ ഫോണിലൂടെ വിളിച്ചറിയിച്ചപ്പോൾ അതിനൊപ്പം ഞങ്ങളുംനിന്നു– റെജി പറഞ്ഞു. കേരളത്തിലെ ഏറ്റവും പ്രായംകുറഞ്ഞ അവയവദാതാവാണ് ആ ലിൻ. സംസ്ഥാന സർക്കാരിന്റെ കെ–സോട്ടോ വഴിയാണ്‌ അതിനാവശ്യമായ നടപടികൾ ഏകോപിപ്പിച്ചത്.


അമ്മ ഷെറിൻ ആൻ ജോണിനും മറ്റു ബന്ധുക്കൾക്കുമൊപ്പം ആലിൻ സഞ്ചരിച്ച കാർ കഴിഞ്ഞ അഞ്ചിനാണ്‌ എംസി റോഡിൽ പള്ളം ബോർമ കവല ജങ്‌ഷനുസമീപം എതിർദിശയിൽനിന്നെത്തിയ കാറുമായി കൂട്ടിയിടിച്ചത്‌. അപകടത്തിൽ പരിക്കേറ്റ ആലിന്റെ അമ്മ ഷെറിന്റെ മാതാപിതാക്കൾ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്‌.


ധ്രിയയുടെ കരളാണ്‌ ആലിൻ: അവയവമാറ്റ ശസ്ത്രക്രിയ വിജയം


തിരുവനന്തപുരം: മരണത്തിന് തോൽപ്പിക്കാനാവാത്ത സ്നേഹസാന്നിധ്യമായി ആ ലിൻ ഷെറിൻ എബ്രഹാം. കേരളത്തിന്റെ അവയവദാന ചരിത്രത്തിലെ ഏറ്റവും ഹൃദയസ്പർശിയായ അധ്യായത്തിനാണ് ശനിയാഴ്ച ലോകം സാക്ഷ്യം വഹിച്ചത്. മസ്തിഷ്ക മരണം സംഭവിച്ച പത്തുമാസക്കാരി ആലിൻ സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവായപ്പോൾ, ആലിന്റെ കരൾ സ്വീകരിച്ച ആറുമാസക്കാരി ധ്രിയ ഏറ്റവും പ്രായം കുറഞ്ഞ സ്വീകർത്താവായി മാറി. കിംസ്‌ ആശുപത്രിയിൽ വെള്ളി രാത്രി 10.30-ന് ആരംഭിച്ച ശസ്ത്രക്രിയ ശനി രാവിലെ ആറിനാണ് പൂർത്തിയാക്കിയത്. ധ്രിയയുടെ ആരോഗ്യനില നിലവിൽ തൃപ്തികരമാണ്‌. മാറ്റിവെച്ച കരളുമായി ബന്ധപ്പെട്ട മെറ്റബോളിക് ഘടകങ്ങളിൽ പുരോഗതി കാണപ്പെടുന്നുണ്ടെന്ന് ആ ശുപത്രി അധികൃതർ അറിയിച്ചു.


‌പ്രൈമറി ബിലിയറി അത്രേസിയ എന്ന രോഗാവസ്ഥയിൽ ധ്രിയയുടെ കരളിന്റെ പ്രവർത്തനം തകരാറിലായിരുന്നു. ഒന്നരമാസത്തിലാണ് ധ്രിയയ്ക്ക് അസുഖം സ്ഥിരീകരിച്ചത്. തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ ആരംഭിച്ചു. മൂന്ന് മാസം പ്രായമുള്ളപ്പോൾ കാസായ് എന്ന ശസ്ത്രക്രിയ നടത്തി. എന്നാൽ, കരൾ പ്രവർത്തനം ക്രമേണ മോശമായി.


കരൾമാറ്റിവയ്‌ക്കണമെന്ന്‌ ഡോക്ടർമാർ നിർദേശിച്ചു. തുടർന്നാണ് കിംസിൽ ചികിത്സ ആരംഭിച്ചത്. ഉചിതമായ കരളിനായുള്ള കുടുംബം കാത്തിരിക്കുകയായിരുന്നു. നെയ്യാറ്റിൻകര ഓലത്താന്നി സ്വദേശികളായ ബൈജുവിന്റെയും വിദ്യയുടെയും രണ്ടാമത്തെ കുഞ്ഞാണ് ധ്രിയ. ആലിനിന്റെ രണ്ട് വൃക്കകളും തിരുവനന്തപുരം മെഡിക്കൽ കോളേജ് എ സ്എടി ആശുപത്രിയിലെ പീഡിയാട്രിക് നെഫ്രോളജി വാർഡിൽ ചികിത്സയിലുള്ള കുട്ടിക്ക് നൽകി. കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു.


കോടിക്കണക്കിന്‌ മനുഷ്യരിലൂടെ 
ജീവിക്കും:
മോഹൻലാൽ


തിരുവനന്തപുരം: സഹജീവികളായ കുരുന്നുജീവനുകൾക്ക് പുനർജന്മത്തിന്റെ പ്രതീക്ഷകൾ നൽകി യാത്രയായ ആലിൻ കോടിക്കണക്കിന് മനുഷ്യഹൃദയങ്ങളിലൂടെ ജീവിക്കുമെന്ന്‌ നടൻ മോഹൻലാൽ. അവയവദാനം ഏ കോപിപ്പിക്കുന്ന സംവിധാനമായ കെ സോട്ടോയുടെ (മൃതസഞ്ജീവനി) ഗുഡ്‌വിൽ അംബാസഡർകൂടിയായ മോഹൻലാൽ ഫെയ്‌സ്‌ബുക്ക്‌ കുറിപ്പിലൂടെയാണ്‌ പ്രതികരിച്ചത്‌. ‘ആ ലിൻ മോളുടെ അവയവങ്ങ ൾ ദാനം ചെയ്യാൻ തീരുമാനമെടുത്ത അച്ഛനമ്മമാരായ അരുണും ഷെറിനും മനുഷ്യസ്നേഹത്തിന്റെ ഏറ്റവും വലി യ ഉദാഹരണങ്ങളായി മാറിയിരിക്കുകയാണ്. ഈ ലോകം മനോഹരമായി നിലനിൽക്കുന്നതുതന്നെ ഇതുപോലെയുള്ള നിസ്വാർഥ സ്നേഹങ്ങളുടെ നിറവെളിച്ചംകൊണ്ടാണ്‌’– അദ്ദേഹം ഫെയ്‌സ്‌ബുക്കിൽ കുറിച്ചു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home