ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസ്: കുറ്റപത്രം രണ്ടാഴ്‌ചയ്‌ക്കുള്ളിൽ; അന്വേഷണം ചെന്നൈയിലേക്ക്

ആലപ്പുഴ: ആലപ്പുഴയിൽ രണ്ടുകോടിയുടെ മൂന്ന് കിലോ ഹൈബ്രിഡ് കഞ്ചാവുമായി യുവതിയും സഹായിയും പിടിയിലായ കേസിൽ കുറ്റപത്രം രണ്ടാഴ്‌ചയ്‌ക്കുള്ളിൽ സമർപ്പിക്കാൻ എക്‌സൈസ് അന്വേഷകസംഘം. പ്രതികളായ തമിഴ്നാട് തിരുവെല്ലൂർ കത്തിവാക്കം ഉലകനാഥപുരം എണ്ണൂർ ഫോർത്ത് സ്ട്രീറ്റ് നമ്പർ 85ൽ കണ്ണൂർ സ്വദേശിനി തസ്‌ലിമ സുൽത്താന (ക്രിസ്‌റ്റീന– 41), സഹായി ആലപ്പുഴ മണ്ണഞ്ചേരി മല്ലംവെളി കെ ഫിറോസ് (26), തസ്‌ലിമയുടെ ഭർത്താവ് ചെന്നൈ എണ്ണൂർ സത്യവാണി മുത്ത് നഗർ സ്വദേശി സുൽത്താൻ അക്ബർ അലി (43) എന്നിവരുടെ ഫോണുകൾ എക്‌സൈസ് ശാസ്‌ത്രീയ പരിശോധനയ്‌ക്ക് അയച്ചിരുന്നു. പരിശോധന റിപ്പോർട്ട് അടുത്ത ആഴ്‌ചയോടെ ലഭിച്ചേക്കുമെന്നാണ് അന്വേഷകസംഘം കരുതുന്നത്.
സുൽത്താൻ പിടിയിലായ ചെന്നൈയിലും തെളിവെടുപ്പ് പൂർത്തിയാക്കാനുണ്ട്. അസിസ്‌റ്റന്റ് കമീഷണർ എസ് അശോക്‌കുമാറിന്റെ നേതൃത്വത്തിൽ എക്‌സൈസ് സംഘം ഉടൻ ചെന്നൈയിലേക്ക് തിരിക്കും. സിങ്കപ്പുർ, തായ്‌ലൻഡ്, മലേഷ്യ എന്നിവിടങ്ങളിൽനിന്ന് സെക്കൻഡ്‌ഹാൻഡ് മൊബൈൽ, ഗൃഹോപകരണ വിൽപ്പനയുടെ മറവിൽ സുൽത്താൻ സ്ഥിരമായി സ്വർണം കടത്തിയിരുന്നു. ഹൈബ്രിഡ് കഞ്ചാവ് ഇന്ത്യയിലെത്തിച്ചതും ഇങ്ങനെയാണ്.
ചെന്നൈയിൽ ഇയാളുടെ ലഹരി, സാമ്പത്തിക ഇടപാടുകളാണ് അന്വേഷിക്കുക. എറണാകുളത്തെയും ആലപ്പുഴയിലെയും തെളിവെടുപ്പ് പൂർത്തിയാക്കിയിരുന്നു. തസ്‌ലിമയുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയ നടൻമാരായ ഷൈൻ ടോം ചാക്കോ, ശ്രീനാഥ് ഭാസി, മോഡൽ കെ സൗമ്യ, ബിഗ്‌ബോസ് താരം ജിന്റോ ബോഡിക്രാഫ്റ്റ്, സിനിമ നിർമാതാക്കളുടെ സഹായി ജോഷി തുടങ്ങിയവരെ ചോദ്യംചെയ്‌തു. ഹൈബ്രിഡ് കഞ്ചാവ് വിലപ്പനയ്‌ക്കായി തസ്‌ലിമ തന്നെ സമീപിച്ചെന്ന് സമ്മതിച്ച ശ്രീനാഥ് ഭാസിയെ കേസിൽ സാക്ഷിയാക്കി. കോടതി രഹസ്യമൊഴിയും രേഖപ്പെടുത്തി.
ഷൈൻ ടോം ചാക്കോ ചികിത്സയിൽ
ചോദ്യംചെയ്യലിനിടെ ലഹരിയിൽനിന്ന് പിൻമാറാൻ അത്മാർഥമായ അഗ്രഹമുണ്ടെന്ന് പറഞ്ഞതിനെ തുടർന്നാണ് ഡി അഡിക്ഷൻ സെന്ററിൽ പ്രവേശിപ്പിച്ച ഷൈൻ ടോം ചാക്കോയുടെ ചികിത്സ പുരോഗമിക്കുകയാണ്. മാതാപിതാക്കളുടെ സമ്മതത്തോടെ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ നടനെ എക്‌സൈസിന്റെ വാഹനത്തിൽ തൊടുപുഴയിലെ ഡീ അഡിക്ഷൻ സെന്ററിൽ എത്തിക്കുകയായിരുന്നു. ഒരുമാസം നീണ്ട ചികിത്സയ്‌ക്ക് എക്‌സൈസിന്റെ മേൽനോട്ടവുമുണ്ട്.
തസ്‌ലിമ കഞ്ചാവ് കടത്തിനുപയോഗിച്ച വാടക കാറിന്റെ ഉടമ ശ്രീജിത്ത്, തസ്‌ലിമ കഞ്ചാവ് ഒളിപ്പിച്ച കൊച്ചിയിലെ ഫ്ലാറ്റിന്റെ ഉടമ അമൃത, കോൾലിസ്‌റ്റിലും സാമ്പത്തിക ഇടപാടുകളിലും ഉൾപ്പെട്ട പ്രസൂൺ, അബ്‌ദു, കാർ വാടകയ്‌ക്കെടുക്കാൻ ഉപയോഗിച്ച ലൈസൻസിന്റെ ഉടമ മഹിമ എന്നീ സാക്ഷികളുടെ രഹസ്യമൊഴിയും ചേർത്തല ജുഡീഷ്യൽ ഫസ്‌റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതി രേഖപ്പെടുത്തി.










0 comments