ആക്കുളം- ചേറ്റുവ ജലപാതയെ വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖവുമായി ബന്ധിപ്പിക്കും: മുഖ്യമന്ത്രി

ആക്കുളം മുതൽ തൃശൂർ ചേറ്റുവ വരെയുള്ള ജലപാത ഉദ്ഘാടനം ചെയ്ത ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ ബോട്ട് യാത്ര നടത്തുന്ന| ഫോട്ടോ: എ ആർ അരുൺരാജ്
വർക്കല: ആക്കുളം- ചേറ്റുവ ജലപാതയെ വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖവുമായി ബന്ധിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അതോടെ ഒരുമൾട്ടിലെവൽ ലോജിസ്‌റ്റിക് ശൃംഖല സംസ്ഥാനത്ത് നിലവിൽ വരും. കയറ്റുമതി, ഇറക്കുമതി ചെലവ് കുറയ്‌ക്കും. നിക്ഷേപ സാധ്യതകൾ വർധിപ്പിക്കും. വ്യവസായിക യൂണിറ്റുകൾ, ലോജിസ്‌റ്റിക് ഹബ്ബുകൾ, ഫുഡ് പ്രോസസിങ് സെന്ററുകൾ എന്നിവയെല്ലാം ജലപാതയുടെ തീരങ്ങളിൽ വളർന്നുവരും. കോവളം മുതൽ ബേക്കൽ വരെയുള്ള ജലപാത പൂർത്തിയാകുന്നതോടെ 616 കിലോമീറ്ററിൽ വമ്പിച്ച ടൂറിസം സാധ്യതകളാണ് ഉണ്ടാകാൻ പോകുന്നതെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തിന്റെ പശ്ചിമതീര കനാൽ പദ്ധതിയുടെ ആദ്യഘട്ടമായ ആക്കുളം- ചേറ്റുവ ജലപാത ഉദ്ഘാടനം വർക്കല ചിലക്കൂർ ബീച്ച് പാർക്കിൽ നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി.
തുടർച്ചയായ ജലയാത്ര ഒരുക്കാനാണ് ഉദ്ദേശിക്കുന്നത്. പത്തുജില്ലകളെ ബന്ധിപ്പിക്കുന്ന ഇൗ ശൃംഖല നവകേരള നിർമിതിയിൽ വലിയമാറ്റം സൃഷ്ടിക്കും. കേരളത്തിൽ എത്തുന്ന ടൂറിസ്‌റ്റുകൾക്ക് ഇതിലൂടെ യാത്ര ചെയ്യാൻ ഇതൊരുവലിയ ഹരമായിരിക്കും. ചരക്കുനീക്കത്തിലും വലിയ സാധ്യതയുണ്ടാകും. ജലപാതയുടെ ഒന്നാംഘട്ട വികസനത്തിന് 325 കോടി രൂപയാണ് സർക്കാർ ചെലവഴിച്ചത്. ഇതിൽ 150 കോടി രൂപയും പുനരധിവാസത്തിന് പ്രവർത്തനങ്ങൾക്കാണ്. 580 ഓളം കുടുംബങ്ങൾക്ക് സുരക്ഷിതമായ താമസസൗകര്യമാണ് ഉറപ്പാക്കിയത്. തിരുവനന്തപുരത്തും ജനങ്ങൾക്ക് സ്വീകാര്യമായ ഒരുപാക്കേജ് നൽകാനാണ് ആലോചിക്കുന്നത്. നിലവിൽ പുനരധിവസിപ്പിക്കേണ്ടത് 494 കുടുംബങ്ങളെയാണ്. അതിൽ 450 കുടുംബങ്ങളും സർക്കാരിന്റെ പാക്കേജ് സ്വീകരിച്ചുകഴിഞ്ഞു. ബാക്കിയുള്ളവരും വേഗംതന്നെ സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വികസനം പ്രവർത്തനം നടത്തുന്പോൾ എല്ലാവരെയും ചേർത്തുപിടിക്കുക എന്ന നയമാണ് നടപ്പാക്കുന്നത്. പലതരത്തിലുള്ള തടസ്സങ്ങൾ വന്നേക്കാം. അതുകണ്ട് പദ്ധതിയിൽ നിന്ന് പിന്മാറുന്നതോ, ഉപേക്ഷിക്കലോ രീതിയല്ല . സംസ്ഥാന സർക്കാരും സിയാലും ചേർന്ന രൂപീകരിച്ച ക്വിൽ എന്ന പ്രത്യേക കന്പനിയാണ് ജലപാത പദ്ധതിയുടെ മേൽനോട്ടം വഹിക്കുന്നത്. രണ്ടാംഘട്ടം എന്ന നിലയിൽ ചേറ്റുവ മുതൽ ബേക്കൽ വരെയുള്ള ഭാഗം സമയബന്ധിതമായി പൂർത്തിയാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.










0 comments