എഞ്ചിൻ ഓയിൽ ചോർച്ച: കൊച്ചി-അബുദാബി എയർ ഇന്ത്യ എക്സ്പ്രസ് കൊച്ചിയിൽ തിരിച്ചിറക്കി

കൊച്ചി: കൊച്ചിയിൽ നിന്ന് അബുദാബിയിലേക്ക് പറന്നുയർന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമാനം (IX 415) സാങ്കേതിക തകരാറിനെ തുടർന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ തിരിച്ചിറക്കി. വിമാനത്തിന്റെ ഒരു എഞ്ചിനിലെ ഓയിൽ അളവ് വേഗത്തിൽ കുറയുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് പൈലറ്റുമാർ വിമാനം അടിയന്തരമായി കൊച്ചിയിലേക്ക് തന്നെ തിരിച്ചുവിട്ടത്.
36,000 അടി ഉയരത്തിൽ വെച്ചാണ് ഒന്നാം എഞ്ചിനിലെ (Engine 1) ഓയിൽ ചോർച്ച പൈലറ്റിന്റെ ശ്രദ്ധയിൽ പെട്ടത്. യാത്ര തുടങ്ങി ഏകദേശം 50 മിനിറ്റ് പിന്നിട്ടപ്പോഴായിരുന്നു സംഭവം. ഓയിൽ അളവ് വീണ്ടും കുറഞ്ഞതോടെ യാത്ര ഉപേക്ഷിച്ച് കൊച്ചിയിലേക്ക് മടങ്ങാൻ കോക്പിറ്റ് ജീവനക്കാർ തീരുമാനിക്കുകയായിരുന്നു.
മടക്കയാത്രയ്ക്കിടെ എഞ്ചിനിലെ ഓയിൽ പ്രഷർ അപകടനിലയിലേക്ക് എത്തിയതോടെ സുരക്ഷാ മാനദണ്ഡങ്ങൾ (Non-Normal Checklist) പാലിച്ച് ഒരു എഞ്ചിൻ പൂർണ്ണമായും ഓഫാക്കി. തുടർന്ന് ഒറ്റ എഞ്ചിന്റെ സഹായത്തോടെ ബോയിങ് 737 വിമാനം കൊച്ചിയിൽ സുരക്ഷിതമായി ലാൻഡ് ചെയ്തു. യാത്രക്കാർ അപായസാധ്യതകളൊന്നും അറിയാതെയാണ് സുരക്ഷിതമായി പുറത്തിറങ്ങിയത്.
സംഭവത്തിൽ ഡിജിസിഎയുടെയോ എയർ ഇന്ത്യ എക്സ്പ്രസിന്റെയോ ഔദ്യോഗിക പ്രതികരണം ലഭ്യമായിട്ടില്ല.
ഇന്ത്യൻ വിമാനക്കമ്പനികളിൽ സാങ്കേതിക തകരാറിനെ തുടർന്ന് വിമാനങ്ങൾ യാത്രാമധ്യേ തിരിച്ചുവിടുന്ന സംഭവങ്ങൾ തുടർക്കഥയാവുകയാണ്. ഫുക്കറ്റ്–ഡൽഹി എയർ ഇന്ത്യ വിമാനത്തിലെ സാങ്കേതിക പ്രശ്നവുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ പ്രാഥമിക കണ്ടെത്തലുകൾ അടുത്തിടെ പുറത്തുവന്നിരുന്നു. വിമാനത്തിലെ സാങ്കേതിക ഘടകങ്ങളും സാമ്പിളുകളും വിദഗ്ധർ പരിശോധിച്ചതായും റിപ്പോർട്ടിൽ പറയുന്നു.
ഫുക്കറ്റ്–ഡൽഹി സംഭവത്തിന് പിന്നാലെ വിമാന ജീവനക്കാരുടെ ലഹരി പരിശോധനയുടെ വാർഷിക വിഹിതം വർധിപ്പിക്കുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി രാം മോഹൻ നായിഡു വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിൽ വിമാനങ്ങളുടെ സാങ്കേതിക സുരക്ഷ ഉറപ്പാക്കാനുള്ള ഡിജിസിഎ പരിശോധനകളും കൂടുതൽ കർശനമാക്കുമോ എന്ന ചോദ്യവും ഉയരുകയാണ്.
അമേരിക്കൻ ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ ഇന്ത്യയിലെ വ്യോമയാന സുരക്ഷാ മേൽനോട്ട സംവിധാനം ഈ വർഷം നവംബറിൽ വീണ്ടും വിലയിരുത്തുമെന്നാണ് റിപ്പോർട്ട്. ഇന്ത്യയിലെ അവസാന പ്രധാന പരിശോധന 2021 ഒക്ടോബറിലായിരുന്നു.









0 comments