ഐസക് ജോർജിൻ്റെ ഹൃദയം ഇനി അജിനില്‍: എയര്‍ ആംബുലന്‍സില്‍ കൊച്ചിയിലേക്ക്

ഐസക് ജോർജ്
തിരുവനന്തപുരം: കേരളമൊന്നാകെ മറ്റൊരു ഹൃദയയാത്രയ്ക്ക് സാക്ഷ്യം വഹിക്കുകയാണ്. വാഹനാപകടത്തില്‍പ്പെട്ട് ചികിത്സയില്‍ കഴിയവേ മസ്തിഷ്ക മരണം സംഭവിച്ച ഐസക് ജോർജിൻ്റെ ഹൃദയം ഇനി എറണാകുളം സ്വദേശി അജിനില്‍ മിടിക്കും. എറണാകുളം സ്വദേശിക്കാണ് ഹൃദയം മാറ്റിവെക്കുക. കൊല്ലം സ്വദേശിയായ 33 കാരൻ്റെ ഹൃദയം സ്വകാര്യ ആശുപത്രിയിൽ നിന്നും ആംബുലൻസ് മാർഗ്ഗം തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിച്ച ശേഷമാകും എയർ ആംബുലൻസ് വഴി ഹൃദയം കൊച്ചിക്ക് കൊണ്ടുപോകുക.
6 അവയവങ്ങളാണ് ഐസക് ദാനം ചെയ്യുന്നത്. രണ്ട് വൃക്ക, ഹൃദയം, കരൾ, രണ്ട് കോർണിയ എന്നിവയാണ് ദാനം ചെയ്തത്. കഴിഞ്ഞ ആറാം തീയതിയാണ് കൊല്ലം കൊട്ടാരക്കരയിൽ വെച്ച് ഐസക് ജോർജ് വാഹനാപകടത്തിൽപ്പെട്ടത്. ഏഴാം തീയതി തിരുവനന്തപുരം കിംസ് ആശുപത്രിയിൽ എത്തിക്കുകയും മൂന്ന് ദിവസം വെൻ്റിലേറ്ററിൽ കഴിഞ്ഞു. ഇന്നലെ രാത്രിയോടെ മസ്തിഷ്കമരണം സ്ഥിരീകരിക്കുകയായിരുന്നു. തുടർന്ന് ആറ് അവയവങ്ങൾ ദാനം ചെയ്യാന്‍ കുടുംബം സന്നദ്ധത അറിയിക്കുകയായിരുന്നു.










0 comments