മുഖ്യമന്ത്രി നിർദേശിച്ചു ; എയർ ആംബുലൻസ് സൗജന്യമായി വിട്ടുനൽകി

കൊച്ചി
അങ്കമാലി സ്വദേശി അജിന് ചേരുന്ന ഹൃദയം ലഭ്യമാണെന്ന സന്ദേശം ബുധൻ രാത്രിയാണ് സംസ്ഥാന സര്‍ക്കാര്‍ സംവിധാനമായ കെസോട്ടോയില്‍നിന്ന് ലിസി ആശുപത്രിയിലെത്തിയത്. ആശുപത്രി ഡയറക്ടര്‍ ഫാ. പോള്‍ കരേടന്‍ വിവരം മന്ത്രി പി രാജീവിനെ അറിയിച്ചു. രാത്രി ഏറെ വൈകിയിരുന്നെങ്കിലും പി രാജീവ് മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട് വിവരങ്ങൾ കൈമാറി. സംസ്ഥാന സര്‍ക്കാര്‍ പൊലീസ് സേനയ്ക്കായി വാടകയ്ക്ക് എടുത്ത ഹെലികോപ്റ്റര്‍ അവയവം കൊണ്ടുവരാൻ സൗജന്യമായി വിട്ടുനല്‍കാൻ മുഖ്യമന്ത്രി നിർദേശിച്ചതോടെ ദൗത്യം പാതി വിജയം കണ്ടു.
വ്യാഴം പുലർച്ചെ നാലിന് ഡോ. ജേക്കബ് എബ്രഹാം, ഡോ. ജീവേഷ് തോമസ്, ഡോ. ജോ ജോസഫ്, ഡോ. ശ്രീശങ്കര്‍ എന്നിവരടങ്ങുന്ന മെഡിക്കല്‍ സംഘം കിംസ് ആശുപത്രിയിലേക്ക് തിരിച്ചു. എട്ടിന് ഹൃദയം എടുക്കുന്ന ശസ്ത്രക്രിയ ആരംഭിച്ചു. കൊച്ചിയിൽ ഹയാത്തിന്റെ ഹെലിപാഡിൽ എത്തിച്ച ഹൃദയം നാലു മിനിറ്റുകൊണ്ട് പൊലീസ് സേന ഒരുക്കിയ ഗ്രീന്‍ കോറിഡോറിലൂടെ ലിസി ആശുപത്രിയില്‍ കൊണ്ടുവന്നു. രാത്രി ഏഴോടെ ആ ഹൃദയം അജിന്റെ ജീവതാളമായി.
ഡോ. ഭാസ്‌കര്‍ രംഗനാഥന്‍, ഡോ. പി മുരുകന്‍, ഡോ. ജോബ് വില്‍സണ്‍, ഡോ. ഗ്രേസ് മരിയ, ഡോ. ആന്റണി ജോര്‍ജ്, ഡോ. ആയിഷ നാസര്‍, രാജി രമേഷ്, സൗമ്യ സുനീഷ് എന്നിവരും ശസ്ത്രക്രിയയില്‍ പങ്കാളികളായി. ശസ്ത്രക്രിയപോലെതന്നെ പ്രധാനപ്പെട്ടതാണ് അടുത്ത 48 മണിക്കൂറെന്ന് ഡോ. ജോസ് ചാക്കോ പെരിയപ്പുറം പറഞ്ഞു. തീവ്രദുഃഖത്തിലും അവയവം ദാനം ചെയ്യാന്‍ സന്നദ്ധരായ ബന്ധുക്കളെ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നന്ദി അറിയിച്ചു. അവയവദാനവും തുടർനടപടികളും വേഗത്തിലാക്കിയ കെ സോട്ടോ, പൊലീസ്, ജില്ലാ ഭരണനേതൃത്വങ്ങൾ, ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ എന്നിവരെയും മന്ത്രി അഭിനന്ദിച്ചു.










0 comments